
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂരിന് പ്രതിരോധ സേനകളെയും പ്രധാനമന്ത്രിയേയും അനുമോദിച്ച് എൻ ഡി എ യോഗം. ദില്ലിയിലെ അശോക ഹോട്ടലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേരുന്ന എൻഡിഎ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗം, പാകിസ്ഥാന്റെ ഏത് സാഹസത്തിനും ശക്തമായ മറുപടി നൽകാൻ പ്രധാനമന്ത്രിക്ക് പൂർണ്ണ പിന്തുണയും പ്രഖ്യാപിച്ചു. ഭീകരർക്കും പാകിസ്ഥാനും കനത്ത തിരിച്ചടി നൽകിയെന്നും മുഖ്യമന്ത്രിമാരുടെ യോഗം വിലയിരുത്തി. ഭീകരർ പ്രതീക്ഷിക്കാത്ത മറുപടിയാണ് ഇന്ത്യൻ സേനകൾ നൽകിയതെന്നും പാകിസ്ഥാൻ സേനയുടെ താവളങ്ങളിൽ കനത്ത നാശമുണ്ടാക്കാൻ ഇന്ത്യയ്ക്കായെന്നും എൻ ഡി എ യോഗം പാസാക്കിയ പ്രമേയത്തിൽ പറയുന്നു.
ജാതി സെൻസസ് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നെന്നും യോഗം വിലയിരുത്തി. കേന്ദ്ര സർക്കാർ ജാതി സെൻസസിനുള്ള തീരുമാനം എടുത്തതിലും മുഖ്യമന്ത്രിമാർ ഐകൃദാർഢ്യം അറിയിച്ചു. വികസിത ഇന്ത്യയ്ക്കായി ഓരോ സംസ്ഥാനത്തിനും ചെയ്യാനാവുന്ന നടപടികളും യോഗം വിശദമായി വിലയിരുത്തും. തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബിഹാറിലെ സാഹചര്യവും യോഗത്തിൽ വലിയ ചർച്ചയാണ്.
നേരത്തെ ഈ മാസത്തെ മൻ കി ബാത്തിൽ ഓപ്പറേഷൻ സിന്ദൂറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിരംഗത്തെത്തിയിരുന്നു. ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ ഓരോ കുടുംബങ്ങളിലുമെത്തിയെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിൽ നിരവധി പെൺകുട്ടികൾക്ക് സിന്ദൂർ എന്ന് പേര് നൽകുന്നു. ഇത് അഭിമാനാർഹമായ നിമിഷമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. നക്സൽ ബാധിത മേഖലകളിൽ വികസനമെത്തിക്കാൻ നടപടി തുടങ്ങിയെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു. മാവോയിസ്റ്റ് ആക്രമണം മൂലം ബസ് ഗതാഗതം മുടങ്ങിയ മഹാരാഷ്ട്രയിലെ കടേഛാരി ഗ്രാമം ഇതിന് ഉദാഹരണമാണ്. നക്സൽ വിരുദ്ധ ഓപ്പറേഷനുകൾക്ക് ശേഷം ഇവിടേക്ക് ആദ്യത്തെ ബസ് സർവീസ് നടത്തി. മേഖലയിലെ ജനങ്ങളുടെ സമാധാനം ഉറപ്പ് വരുത്തുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്നും മോദി കൂട്ടിച്ചേര്ത്തു.
അതിനിടെ യു എൻ രക്ഷാസമിതിയിൽ പാകിസ്ഥാനെതിരെ ഇന്ത്യ ആഞ്ഞടിച്ചു എന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്. ഇന്ത്യൻ മണ്ണിലേക്ക് കടന്ന് കയറി ഭീകരപ്രവർത്തനം നടത്തുന്ന പാകിസ്ഥാന് ആഗോള സുരക്ഷയെക്കുറിച്ച് ചർച്ച ചെയ്യുന്ന സദസുകളിൽ പങ്കെടുക്കാൻ പോലും അർഹതയില്ലെന്നടക്കം ഇന്ത്യ വിമർശിച്ചു. സാധാരണക്കാരുടെ പേരിൽ ഭീകരരെയാണ് പാകിസ്ഥാൻ സംരക്ഷിക്കുന്നത് എന്നും യു എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി ഹരീഷ് തുറന്നടിച്ചു. പൗരൻമാരെ സംരക്ഷിക്കാനാണ് ഇന്ത്യയിലേക്ക് ആക്രമണം നടത്തിയതെന്ന പാക് ആരോപണത്തിന് ഇരട്ടമുഖമുള്ള നിലപാട് എന്നാണ് മറുപടിയായി ഇന്ത്യ ചൂണ്ടികാട്ടിയത്. യു എൻ തന്നെ ലിസ്റ്റ് ചെയ്ത ഭീകരരുടെ സംസ്കാരച്ചടങ്ങുകളിൽ പാകിസ്ഥാനിലെ ഉന്നത സൈനികോദ്യോഗസ്ഥർ പങ്കെടുത്തത് ദൃശ്യങ്ങൾ സഹിതം ഇന്ത്യ ചൂണ്ടിക്കാട്ടി. സാധാരണക്കാരെ സംരക്ഷിക്കാനെന്ന പേരിൽ ഭീകരരെ സംരക്ഷിക്കുന്ന പാക് സൈന്യത്തിന്റെ ഇരട്ടത്താപ്പ് ഇതോടെ വെളിവായെന്നും ഇന്ത്യ വിമർശിച്ചു. അതിർത്തിക്കിപ്പുറം ഇന്ത്യൻ മണ്ണിലേക്ക് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ സാധാരണക്കാരും വിവിധ സുരക്ഷാ സേനാംഗങ്ങളും അടക്കം ഇരുപതിലധികം പേർ കൊല്ലപ്പെട്ടെന്നും എൺപതിലധികം പേർക്ക് പരിക്കേറ്റെന്നും ഇന്ത്യ യു എൻ രക്ഷാ സുരക്ഷാ സമിതിയെ അറിയിച്ചു. മുംബൈ ഭീകരാക്രമണം മുതൽ പഹൽഗാം വരെ സാധാരണക്കാരെ ഉന്നമിട്ട് നടന്ന എല്ലാ ഭീകരാക്രമണങ്ങളിലും പാക് പങ്ക് തെളിഞ്ഞതാണെന്നും ഇന്ത്യ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]