
കേരളത്തിന്റെ നടപ്പു സാമ്പത്തിക വർഷത്തെ (2025-26) കടമെടുപ്പ് പരിധിയിലും കേന്ദ്രം കടുംവെട്ട് നടത്തിയതിനിടെ, അടുത്തയാഴ്ച 2,000 കോടി രൂപ കടമെടുക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ശമ്പളം, പെൻഷൻ, വിവിധ ക്ഷേമ, വികസനപദ്ധതികൾ എന്നിവയ്ക്ക് പണം ഉറപ്പാക്കാനായി മേയ് 20നാണ് കടമെടുപ്പ്. 22 വർഷത്തെ തിരിച്ചടവ് കാലാവധിയിലാണ് കേരളം കടമെടുക്കുന്നതെന്ന് ഇതു സംബന്ധിച്ച റിസർവ് ബാങ്കിന്റെ (RBI) റിപ്പോർട്ട് വ്യക്തമാക്കി. റിസർവ് ബാങ്കിന്റെ കോർ-ബാങ്കിങ് സൊല്യൂഷനായ ‘ഇ-കുബേർ’ (E-Kuber) വഴി കടപ്പത്രങ്ങളിറക്കിയാണ് കടമെടുപ്പ്.
കേരളത്തിന് നടപ്പുവർഷം ഏപ്രിൽ മുതൽ ഡിസംബർ വരെ ആകെ 29,529 കോടി രൂപ കടമെടുക്കാൻ അർഹതയുണ്ടെന്ന് ധനമന്ത്രാലയം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) ഏപ്രിൽ-ഡിസംബർ കാലയളവിൽ 21,253 കോടി രൂപയായിരുന്നു കടമെടുക്കാൻ അനുവദിച്ചത്. അതിനേക്കാൾ 8,276 കോടി രൂപ അധികമാണ് ഇക്കുറി അനുവദിച്ചത്. എന്നാലും, കേരളത്തിന് അർഹമായ കടമെടുപ്പ് പരിധിയിൽ നിന്ന് കേന്ദ്രം 3,300 കോടി രൂപ വെട്ടിക്കുറച്ചിട്ടുണ്ട്.
വിവിധ സ്ഥാപനങ്ങളുടെ വായ്പയ്ക്ക് സർക്കാർ ഗാരന്റി നിൽക്കുന്നതിനുള്ള റിഡംപ്ഷൻ ഫണ്ട് രൂപീകരിച്ചില്ലെന്ന് പറഞ്ഞാണ് ഈ വെട്ടിക്കുറയ്ക്കലെന്ന് ‘’ റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തേ കിഫ്ബി, ക്ഷേമപെൻഷൻ കമ്പനിയും എടുക്കുന്ന വായ്പകളും സർക്കാരിന്റെ വായ്പയായി പരിഗണിച്ച് മൊത്തം കടമെടുപ്പ് പരിധിയിൽ നിന്ന് വെട്ടിക്കുറയ്ക്കുന്നതിന് പുറമെയാണ് ഇപ്പോൾ റിഡംപ്ഷൻ ഫണ്ട് രൂപീകരിച്ചില്ലെന്ന പേരിലെ വെട്ടിക്കുറയ്ക്കൽ.
ഓരോ സംസ്ഥാനത്തിനും അതത് സംസ്ഥാനങ്ങളുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ഡിപി) 3% വരെ ഒരു സാമ്പത്തിക വർഷം കടമെടുക്കാം എന്നാണ് കേന്ദ്ര ചട്ടം. ഇതു പ്രകാരം കേരളത്തിന് ഈ വർഷം 39,800 കോടിയോളം രൂപ കടമെടുക്കാം. ഇതിൽ നിന്നാണ് കിഫ്ബി ഉൾപ്പെടെയുള്ളവ എടുത്ത കടം വെട്ടിക്കുറയ്ക്കുന്നത്. അതേസമയം, റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കാനുള്ള നടപടി സംസ്ഥാന സർക്കാർ എടുത്തിട്ടുണ്ട്. ഇതിനു റിസർവ് ബാങ്കിന്റെ അനുമതി ആവശ്യമാണ്.
11 സംസ്ഥാനങ്ങൾ; ആകെ എടുക്കുന്നത് 14,800 കോടി
കേരളത്തിന് പുറമെ മേയ് 20ന് മറ്റ് പത്ത് സംസ്ഥാനങ്ങൾ കൂടി കടമെടുക്കുന്നുണ്ട്. അസം 700 കോടി രൂപ, ഛത്തീസ്ഗഡ് 1,000 കോടി , ഗോവ 100 കോടി, ഗുജറാത്ത് 2,000 കോടി, ഹരിയാന 1,000 കോടി, ജമ്മു കശ്മീർ 400 കോടി, രാജസ്ഥാൻ 3,000 കോടി, തമിഴ്നാട് 1,300 കോടി, ത്രിപുര 300 കോടി, ഉത്തർപ്രദേശ് 3,000 കോടി എന്നിങ്ങനെയാണ് കടമെടുക്കുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: