
ന്യൂഡൽഹി∙ ഓപ്പറേഷൻ സിന്ദൂറിലടക്കം പാക്കിസ്ഥാനെ അനുകൂലിച്ച തുർക്കിക്കെതിരെ കേന്ദ്രസർക്കാർ നടപടി ആരംഭിച്ചു. ആദ്യപടിയെന്നോണം, കൊച്ചി, ഡൽഹി, മുംബൈ അടക്കം രാജ്യത്തെ 8 വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്ലിങ് സേവനം നൽകുന്ന ടർക്കിഷ് കമ്പനിയായ സെലിബി എയർപോർട്ട് സർവീസസിന്റെ സുരക്ഷാ ക്ലിയറൻസ് വ്യോമയാനമന്ത്രാലയം പിൻവലിച്ചു. ക്ലിയറൻസ് പിൻവലിച്ചതോടെ സെലിബിക്ക് ഗ്രൗണ്ട് ഹാൻഡ്ലിങ് സേവനങ്ങൾ നൽകാനാവില്ല. 2022ൽ അനുവദിച്ച ക്ലിയറൻസാണ് പിൻവലിച്ചത്. രാജ്യസുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്ന് ഉത്തരവിൽ പറയുന്നു.
പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന തുർക്കി, അസർബൈജാൻ എന്നീ രാജ്യങ്ങളെ എല്ലാ മേഖലകളിലും ബഹിഷ്കരിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് നിർണായക നടപടി. സെലിബിക്കുള്ള വിലക്ക് വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചേക്കാമെന്ന് ആശങ്കയുണ്ട്. കൊച്ചിയിൽ മാത്രം സെലിബിക്ക് മുന്നൂറിലേറെ ജീവനക്കാരുണ്ട്. ഇൻഡിഗോയ്ക്കും എയർ ഇന്ത്യയ്ക്കും സ്വന്തം ഗ്രൗണ്ട് ഹാൻഡ്ലിങ് ഏജൻസികളുള്ളതിനാൽ ആഭ്യന്തര സർവീസുകളെ കാര്യമായി ബാധിക്കാനിടയില്ല. എന്നാൽ ഇന്തൊനീഷ്യ, മലേഷ്യ പോലെയുള്ള രാജ്യങ്ങളിൽ നിന്നുള്ള രാജ്യാന്തര സർവീസുകളാണ് സെലിബിയെ കാര്യമായി ആശ്രയിക്കുന്നത്.
സെലിബിയിലെ ജീവനക്കാരെ മറ്റ് ഏജൻസികളിലേക്ക് താൽക്കാലികമായി പുനർവിന്യസിച്ച് ഗ്രൗണ്ട് ഹാൻഡ്ലിങ് തടസ്സമില്ലാതെ കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് വിമാനത്താവളങ്ങൾ. ബ്രിട്ടിഷ് എയർവേയ്സ്, കാത്തേ പസിഫിക്, സിംഗപ്പൂർ എയർലൈൻസ്, ഇത്തിഹാദ്, ഖത്തർ എയർലൈൻസ് തുടങ്ങിയവ സെലിബിയുടെ സേവനമാണ് ഉപയോഗിക്കുന്നത്.
ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ഗോവ തുടങ്ങിയവയാണ് സെലിബിയുടെ സാന്നിധ്യമുള്ള മറ്റ് വിമാനത്താവളങ്ങൾ. ഇതിൽ തന്നെ ഡൽഹിയിലും ഹൈദരാബാദിലും സെലിബിക്ക് ആധിപത്യമുണ്ട്. കണ്ണൂരിൽ മുൻപ് സെലിബിക്ക് കരാറുണ്ടായിരുന്നെങ്കിലും നിലവിൽ പ്രവർത്തനമില്ല. ഇന്ത്യയിൽ പ്രതിവർഷം 58,000 വിമാനങ്ങളുടെ ഗ്രൗണ്ട് ഹാൻഡ്ലിങ് സെലിബിയാണ് നിർവഹിക്കുന്നത്. 5.4 ലക്ഷം ടൺ കാർഗോയും പ്രതിവർഷം കൈകാര്യം ചെയ്യുന്ന കമ്പനിക്ക് രാജ്യത്ത് 7,800ലേറെ ജീവനക്കാരുണ്ട്.
പാസഞ്ചർ ഹാൻഡ്ലിങ്, എയറോബ്രിജ് ഓപ്പറേഷൻ, കാർഗോ തുടങ്ങിയവയാണ് സെലിബി നൽകുന്നത്. അതേസമയം, തങ്ങളുടേത് ടർക്കിഷ് സ്ഥാപനമല്ലെന്നും, ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അനുബന്ധസ്ഥാപനമായ സെലിബി ഏവിയേഷൻ ഇന്ത്യ വാർത്താക്കുറിപ്പിൽ അറിയിച്ചു. തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗന്റെ മകൾ സുമെയ് എർദോഗൻ മാതൃകമ്പനിയുടെ ഉടമകളിലൊരാളാണെന്ന വാദം കമ്പനി തള്ളി.
സ്ഥാപകരായ തുർക്കിയിലെ സെലിബയോഗ്ലു കുടുംബത്തിലെ 2 പേർക്ക് 17.5% വീതം ഓഹരിയുണ്ട്. സെലിബി ഏവിയേഷൻ ഇന്ത്യ എന്ന ഉപകമ്പനിയിലെ 65% ഓഹരിയും കാനഡ, യുഎസ്, ബ്രിട്ടൻ, സിംഗപ്പൂർ, യുഎഇ അടക്കമുള്ള രാജ്യങ്ങളിലെ ഓഹരിയുമടകളുടെ സ്വന്തമാണെന്നും കമ്പനി അറിയിച്ചു.
കൊച്ചിയിൽ പ്രശ്നം നേരിടാൻ അടിയന്തരയോഗം
വിമാനത്താവളത്തിൽ ഗ്രൗണ്ട് ഹാൻഡ്ലിങ് സേവനം നൽകുന്ന ടർക്കിഷ് കമ്പനിയായ സെലിബി എയർപോർട്ട് സർവീസസിന്റെ സുരക്ഷാ ക്ലിയറൻസ് വ്യോമയാനമന്ത്രാലയം പിൻവലിച്ചതോടെ അടിയന്തര സാഹചര്യം വിലയിരുത്താൻ എയർപോർട്ടിൽ ഉന്നതതല യോഗം ചേർന്നു. സെലിബിയുടെ മുന്നൂറിലേറെ ജീവനക്കാരെ മറ്റ് ഏജൻസികളിലേക്ക് വിന്യസിച്ച് ഗ്രൗണ്ട് ഹാൻഡ്ലിങ് ജോലികൾ തടസ്സമില്ലാതെ ചെയ്യാനാണ് നീക്കം. ബിഎഫ്എസ്,എഐഎഎസ്എൽ,അജൈൽ എന്നീ കമ്പനികളാണ് സെലിബിയെക്കൂടാതെ കൊച്ചി വിമാനത്താവളത്തിൽ ഗ്രൗണ്ട് ഹാൻഡ്ലിങ്ങിൽ പ്രവർത്തിക്കുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: