ന്യൂഡൽഹി∙ രാജ്യത്തെ ആറാമത്തെ സെമികണ്ടക്ടർ (ഇലക്ട്രോണിക് ചിപ്) നിർമാണ പ്ലാന്റിന് കേന്ദ്രമന്ത്രിസഭായോഗം അനുമതി നൽകി. 3,706 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന പ്ലാന്റ് ഇന്ത്യൻ ടെക് കമ്പനിയായ എച്ച്സിഎലും പ്രമുഖ തയ്‌വാൻ കമ്പനി ഫോക്സ്കോണും ചേർന്ന് യുപിയിലെ ജേവാറിൽ സ്ഥാപിക്കും. വേദാന്ത ഗ്രൂപ്പുമായി ചേർന്ന് ഗുജറാത്തിൽ രാജ്യത്തെ ആദ്യത്തെ സെമി കണ്ടക്ടർ ഫാക്ടറി ആരംഭിക്കാനുള്ള പദ്ധതിയിൽ നിന്ന് ഫോക്സ്കോൺ 2023ൽ പിന്മാറിയിരുന്നു.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

അതുകൊണ്ട് രണ്ടാം തവണയാണ് ഫോക്സ്കോൺ സെമികണ്ടക്ടർ സ്വപ്നങ്ങളുമായി ഇന്ത്യയിലേക്ക് എത്തുന്നത്. യുപിയിലെ പ്ലാന്റ് 2027ൽ ഉൽപാദനം ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ സെമികണ്ടക്ടർ മിഷന്റെ ഭാഗമായാണ് പ്ലാന്റ് എത്തുന്നത്. പദ്ധതി വഴിയുള്ള ആനുകൂല്യങ്ങളും ഇതിന് ലഭിക്കും. 2,000 പേർക്ക് തൊഴിൽ ലഭിച്ചേക്കും.

പ്രതിമാസം 3.6 കോടി ചിപ്പുകൾ നിർമിക്കാനുള്ള ശേഷിയുണ്ടാകും. മൊബൈൽ ഫോൺ, ലാപ്ടോപ്, വാഹനങ്ങൾ തുടങ്ങിയവയ്ക്കുള്ള ചിപ്പുകൾ നിർമിക്കും. ഇലക്ട്രോണിക്സ്, ഓട്ടമോട്ടീവ് രംഗത്ത് അവിഭാജ്യ ഘടകമാണ് സെമികണ്ടക്ടറുകൾ. ഇന്ത്യയ്ക്ക് ആവശ്യമുള്ള ചിപ്പുകളുടെ വലിയൊരു ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഈ രീതി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം.

English Summary:

Foxconn and HCL’s new semiconductor plant in Uttar Pradesh, India, marks a significant step towards self-reliance in chip manufacturing. This ₹3,706 crore investment will create 2000 jobs and boost India’s electronics sector.