
സഞ്ചാര സ്വാതന്ത്ര്യം മുടക്കുന്നു: ഇത് ക്രിമിനൽ കുറ്റം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙ രണ്ടു ദേശീയപാതകളും 14 സംസ്ഥാനപാതകളുമുണ്ടായിട്ടും തൃശൂർ ജില്ലയ്ക്കു പുറത്തേക്കു കടക്കണമെങ്കിൽ ജനം ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ഇഴയണം. ഒരു കേന്ദ്രമന്ത്രിയും രണ്ടു സംസ്ഥാനമന്ത്രിമാരുമുണ്ടായിട്ടും കുരുക്കിന്റെ കാര്യത്തിൽ ജനത്തിന്റെ ദുരിതത്തിനു മാറ്റമൊന്നുമില്ല. ദേശീയപാത 544ൽ വിവിധ ഇടങ്ങളിൽ അടിപ്പാത നിർമാണം മൂലം മാസങ്ങളായി കുരുക്കാണ്. ദേശീയപാത 66ൽ ആറുവരിപ്പാത നിർമാണം മൂലവും കുരുക്കുണ്ട്. സംസ്ഥാനപാതകളിലും കുരുക്കിനു കുറവില്ലാത്തതിനാൽ ദേശീയപാത ഒഴിവാക്കി മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിലേക്കു പോകാൻ തീരുമാനിച്ചാലും രക്ഷയില്ല.
ദേശീയപാതകളിൽ ക്രൂരത
ദേശീയപാത 544ൽ ഏറ്റവുമധികം കുരുക്ക് രൂക്ഷമാകുന്നതു ചിറങ്ങര – കൊരട്ടി – മുരിങ്ങൂർ റൂട്ടിലെ ആറരക്കിലോമീറ്റർ ഭാഗത്താണ്. ഒരു മണിക്കൂറിലേറെ കുരുക്കിൽ കിടന്നാണു വാഹനങ്ങൾ ഈ ഭാഗം താണ്ടുന്നത്. പതിനായിരക്കണക്കിനു വാഹനങ്ങൾ സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി ദിവസവുമെത്തുന്ന പാതയിൽ ബ്ലോക്കിന് ഇപ്പോഴും കുറവില്ല. ആംബുലൻസുകൾ പോലും കുരുക്കിൽ കിടക്കുന്നു.
ദേശീയപാതയിൽ കുരുക്ക് അഴിയാത്ത മറ്റൊരു മേഖലയാണ് ആമ്പല്ലൂർ. അടിപ്പാത നിർമാണം നടക്കുന്ന ജംക്ഷനിൽ സർവീസ് റോഡ് പൂർത്തിയാക്കാത്തതാണു പ്രശ്നം. ആദ്യം നിർമാണം നടത്തുകയും പിന്നീടു പൊളിക്കുകയും ചെയ്തതു വഴി അടിപ്പാത അനന്തമായി നീളുന്നു. ആമ്പല്ലൂരിലെ ബ്ലോക്ക് പാലിയേക്കര കടന്നു തലോർ വരെ കഴിഞ്ഞദിവസം നീണ്ടു. മറുവശത്തു പുതുക്കാട് വരെയും ബ്ലോക്കാണ്.
മുടിക്കോട് സെന്റർ, കല്ലിടുക്ക് ജംക്ഷൻ, വാണിയമ്പാറയിലെ മേലേ ചുങ്കം എന്നിവിടങ്ങളിൽ അടിപ്പാത നിർമാണം നടക്കുന്നതിനാൽ ഗതാഗതം കുരുങ്ങുന്നു. ആറുവരിപ്പാതയുടെ വിശാലതയിലെത്തുന്ന വണ്ടികൾ മൂന്നുവരിയിലേക്കു ചുരുങ്ങുമ്പോൾ മുടിക്കോടും കല്ലിടുക്കിലും ബ്ലോക്ക് കഠിനമാകുന്നു.
തീരദേശ മേഖലയിലെ ദേശീയപാത 66ന്റെ നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ പല സമയത്തും രൂക്ഷമായ ഗതാഗതക്കുരുക്കാണ്. ജില്ലാതിർത്തിയായ കോട്ടപ്പുറം, ചന്തപ്പുര, പടാകുളം, അഞ്ചപ്പാലം, കോതപറമ്പ്, ആല, അഞ്ചാംപരത്തി എന്നിവിടങ്ങളിൽ പാത നിർമാണം മന്ദഗതിയിലാണ്. മൂന്നുപീടിക ജംക്ഷനിലും ചേറ്റുവ പാലത്തിലും കുരുക്ക് രൂക്ഷമാണ്.
സംസ്ഥാനപാതകളും ഭീകരം
കുന്നംകുളം – തൃശൂർ പാതയിൽ കോൺക്രീറ്റിങ് നടക്കുന്നതിനാൽ കുരുക്ക് തുടങ്ങിയിട്ടു കാലങ്ങളായി. മുതുവറയ്ക്കും പുഴയ്ക്കലിനുമിടയിൽ ഇപ്പോൾ അനുഭവപ്പെടുന്ന കുരുക്ക് ദേശീയപാതയിലെ കുരുക്കിനെ കവച്ചുവയ്ക്കും. വാഹനങ്ങൾ മുന്നോട്ടുനീങ്ങാത്തവിധം മണിക്കൂറുകൾ ഗതാഗതം സ്തംഭിക്കുന്നവിധമാണിവിടുത്തെ ഗതാഗതക്കുരുക്ക്.
സംസ്ഥാനപാതയിൽ അക്കിക്കാവ് സെന്ററിൽ കുരുക്ക് പതിവാണ്. അക്കിക്കാവ് – എരുമപ്പെട്ടി റോഡ്, പഴഞ്ഞി റോഡ്, തൃശൂർ – കുറ്റിപ്പുറം സംസ്ഥാനപാത എന്നിവ കൂടിച്ചേരുന്ന ജംക്ഷനിൽ ഗതാഗത നിയന്ത്രണ സംവിധാനം കാര്യക്ഷമമാക്കാൻ നടപടിയില്ല.
ചാലക്കുടി – ആനമല പാതയിൽ അതിരപ്പിള്ളി വിനോദകേന്ദ്രത്തിനു മുന്നിൽ സന്ദർശക തിരക്കുള്ള ദിവസങ്ങളിൽ കുരുക്ക് പതിവാണ്.
ചാവക്കാട് – വടക്കാഞ്ചേരി, ഗുരുവായൂർ – പൊന്നാനി സംസ്ഥാനപാതകൾ സംഗമിക്കുന്ന മമ്മിയൂർ ജംക്ഷനിൽ കുരുക്കേറെ. മേൽപാലം നിർമിച്ചാൽ കുരുക്ക് കുറയുമെന്നതിനാൽ ബജറ്റിൽ 2 വട്ടം പ്രഖ്യാപനമുണ്ടായെങ്കിലും ഒന്നും നടന്നില്ല.
കൊടുങ്ങല്ലൂർ – ഷൊർണൂർ സംസ്ഥാനപാതയിൽ പലയിടത്താണു കുരുക്ക്. ഇരിങ്ങാലക്കുട ഠാണാ ജംക്ഷൻ, മുളങ്കുന്നത്തുകാവ്, അത്താണി, കുരുക്ക് ഇല്ലാത്ത ദിവസങ്ങൾ വിരളമാണ്.
കുരിയച്ചിറ, ഒല്ലൂർ ജംക്ഷനുകളിലെ ബ്ലോക്ക് കൂടിവരുന്നതല്ലാതെ കുറയുന്നില്ല. റോഡിന്റെ മോശം അവസ്ഥയായിരുന്നു മുൻപു പ്രശ്നമെങ്കിലും റോഡ് നന്നാക്കിയ ശേഷവും കുരുക്ക് കുറയുന്നില്ല. ഒല്ലൂരിലെ ബ്ലോക്ക് പലപ്പോഴും കിലോമീറ്ററുകൾ നീളാറുണ്ട്.
തൃശൂർ – വാടാനപ്പള്ളി റോഡിൽ കണ്ടശാംകടവ്, കാഞ്ഞാണി എന്നിവിടങ്ങളിൽ മിക്ക ദിവസങ്ങളിലും ബ്ലോക്ക് പതിവ്. അരമണിക്കൂറിലേറെ ഗതാഗതം സ്തംഭിക്കുന്ന അവസ്ഥയാണ്.
ഇല്ല സർ ട്രെയിനുമില്ല
തൃശൂർ∙ ദേശീയ പാതയിലെ ഗതാഗതക്കുരുക്കിൽ പൊറുതിമുട്ടിയ ജനത്തിന് ബദൽ യാത്രാമാർഗമായി ട്രെയിനുകളെയും ആശ്രയിക്കാനാകാത്ത സ്ഥിതി.തൃശൂർ – എറണാകുളം റൂട്ടിൽ കൂടുതൽ ട്രെയിനുകൾ ഓടിച്ചും നിലവിലെ ട്രെയിനിൽ കോച്ചുകൾ കൂട്ടിയും യാത്രാദുരിതം പരിഹരിക്കാൻ ജനപ്രതിനിധികളും അധികൃതരും തയാറാകുന്നില്ലെങ്കിൽ ഇനി, റോഡ്പണി തീരാനെടുക്കുന്ന കാലമത്രയും (ഒരു വർഷമെങ്കിലും) ജനം റോഡിൽ നരകിക്കുകതന്നെചെയ്യും.യാത്രക്കാർ ഏറെയുള്ള രാവിലെയും വൈകിട്ടും എറണാകുളം – തൃശൂർ റൂട്ടിൽ (അഥവാ എറണാകുളം – പാലക്കാട് /ഷൊർണൂർ റൂട്ടുകളിൽ) ഇരുദിശയിലേക്കും താൽക്കാലിക ട്രെയിനുകളെങ്കിലും ഓടിക്കാൻ റെയിൽവേക്ക് അവസരം ഏറെയാണ്. കാരണം, ഇപ്പോഴുള്ള ട്രെയിൻ സർവീസുകൾക്കിടയിൽ കാര്യമായ ഇടവേളകളുണ്ട്. ആ ഗ്യാപ് പ്രയോജനപ്പെടുത്തി പുതിയ ട്രെയിനുകൾ ഓടിക്കാനാകും.
ചിറങ്ങരയിലും മുരിങ്ങൂരിലും നിർമാണത്തിൽ പാളിച്ച
കൊരട്ടി ∙ ദേശീയപാതയിൽ ജംക്ഷനിൽ നിർമിക്കാനുദ്ദേശിക്കുന്ന മേൽപാലത്തിന്റെ ഡിസൈനിന് ഇനിയും അനുമതിയായില്ല. മണ്ണു പരിശോധനയും പൈലിങ്ങും നടത്തി അടിത്തറ നിർമാണത്തിന്റെ ബലപ്പെടുത്തൽ സംബന്ധിച്ചു തീരുമാനിക്കുന്നതിനുള്ള പരിശോധനകൾ പൂർത്തിയാകാത്തതാണു കാരണം. 2 കൺസൽട്ടന്റുമാരുടെ പരിശോധനയ്ക്കു ശേഷമാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. കൊരട്ടിയിൽ ഡ്രെയ്നേജ്, ബദൽ റോഡ് എന്നിവയുടെ നിർമാണവും പാതിവഴിയിലാണ്. ദേശീയപാതയിൽ നടത്തുന്ന ജോലികൾക്കു തൊഴിലാളികളുടെ എണ്ണം കുറവായതും പരാതിക്ക് വഴിയൊരുക്കുന്നു. അടിപ്പാതയുടെ ബോക്സിന്റെ ഇരുവശത്തുമായി നിർമിക്കുന്ന അനുബന്ധ പാതയുടെ നീളം കണക്കാക്കിയതിൽ വന്ന പിശകു പരിഹരിക്കാനായി കൂടുതൽ ഭാഗം കുഴിക്കാനുള്ള ജോലികൾ തുടങ്ങി.
ചിറങ്ങരയിൽ അടിപ്പാത നിർമാണ സ്ഥലത്തോടു ചേർന്നു ദേശീയപാതയ്ക്കു കുറുകെയുള്ള ഡ്രെയ്നേജിന്റെ നിർമാണ ജോലികൾ ഇനിയും പൂർത്തിയാക്കാനായില്ല.അടിപ്പാതയുടെ കിഴക്കു ഭാഗത്ത് ബെൽ മൗത്ത് നിർമിക്കുന്നതിനു തീരുമാനമായതോടെ ഡിസൈനിൽ മാറ്റം വരുത്തിയതിനാൽ ബോക്സ് നിർമാണത്തിന്റെ അടിത്തറ കോൺക്രീറ്റ് ചെയ്യുന്നതിനായി സ്ഥാപിച്ച കമ്പിക്കെട്ട് പൊളിക്കേണ്ടി വന്നിരുന്നു. വീണ്ടും പരിശോധന നടത്തിയതോടെ പിഴവു കണ്ടെത്തിയതിനാൽ വീണ്ടും പൊളിച്ചു തിരുത്തലുകൾ വരുത്തിയാണ് അടിത്തറ കോൺക്രീറ്റിങ് നടത്തിയത്. കൊരട്ടിയിലും ചിറങ്ങരയിലും മുരിങ്ങൂരിലും ഡ്രെയ്നേജ് സംവിധാനത്തിനായി നടത്തിയ നിർമാണം പല വട്ടം പൊളിച്ചതും വിവാദമായിരുന്നു. ഡ്രൈനേജിനു മുകളിൽ സ്ഥാപിച്ച സ്ലാബുകൾ തകർന്നതും പരാതികൾക്കു കാരണമായി.