
എഡിജിപി എം.ആര്.അജിത്കുമാറിന് ക്ലീന്‍ ചിറ്റ്; വിജിലൻസ് റിപ്പോർട്ട് കോടതിയിൽ സമര്‍പ്പിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ അനധികൃതസ്വത്തു സമ്പാദനക്കേസില്‍ എഡിജിപി ക്ലീന്‍ ചിറ്റ് നല്കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. കേസ് ഈ മാസം 27ന് പരിഗണിക്കും. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഹാജരാക്കണമെന്ന് പ്രത്യേക വിജിലന്‍സ് കോടതി കഴിഞ്ഞ ദിവസം അന്ത്യശാസനം നല്‍കിയിരുന്നു.
റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തമാക്കിയപ്പോള്‍ കേസ് നിലനില്‍ക്കുന്നത് കോടതിയില്‍ അല്ലേ എന്നും റിപ്പോര്‍ട്ട് ഇവിടെയല്ലേ ഹാജരാക്കേണ്ടതെന്നും ജഡ്ജി എം.വി.രാജകുമാര ചോദിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നു റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയത്. റിപ്പോര്‍ട്ട് പരിശോധിച്ച് കോടതി തുടര്‍നടപടി സ്വീകരിക്കും.
അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. കഴിഞ്ഞ മാസമാണ് മുഖ്യമന്ത്രി വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച് ഒപ്പിട്ടത്. അനധികൃത സ്വത്ത് സമ്പാദനകേസില്‍ വിജിലന്‍സ് പ്രത്യേക യൂണിറ്റ് നടത്തിയ അന്വേഷണത്തില്‍ അജിത്കുമാര്‍ കുറ്റക്കാരനല്ലെന്നു കണ്ടെത്തിയിരുന്നു.
എം.ആര്.അജിത് കുമാര്‍ ഭാര്യാ സഹോദരനുമായി ചേര്‍ന്ന് സെന്റിന് 70 ലക്ഷം രൂപ വിലയുളള ഭൂമി തിരുവനന്തപുരം കവടിയാറില്‍ വാങ്ങി ആഡംബര കെട്ടിടം നിര്‍മിക്കുന്നതില്‍ അഴിമതിപ്പണം ഉണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഇതിനായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി എഡിജിപിയെ വഴിവിട്ട് സഹായിക്കുന്നതായും ഹര്ജിക്കാരന് ആരോപിച്ചിരുന്നു.