
അനധികൃത മണ്ണെടുപ്പ് തടഞ്ഞ് പൊലീസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മടിക്കൈ ∙ കാഞ്ഞിരപ്പൊയിൽ കുരങ്ങനാടിയിൽ മാസങ്ങളായി നടക്കുന്ന അനധികൃത മണ്ണെടുപ്പ് നാട്ടുകാരുടെ പരാതിയെത്തുടർന്നു കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് തടഞ്ഞു. കരിവെള്ളൂർ സ്വദേശിയായ വിനോദിന്റെ ഉടമസ്ഥതയിലുള്ള കുരങ്ങനാടിയിലെ ഒരേക്കർ കുന്നിൻപ്രദേശമാണു യാതൊരു നിയന്ത്രണങ്ങളുമില്ലാതെ കഴിഞ്ഞ 6 മാസത്തിലധികമായി ഇടിച്ചുനിരത്തി മണ്ണു കടത്തിയത്.കുന്നിന്റെ വലിയൊരു ഭാഗം ഇതിനകം മണ്ണുമാന്തിയന്ത്രങ്ങൾ കാർന്നു തിന്നു കഴിഞ്ഞു.
കുറച്ചു മാസങ്ങളായി നൂറുകണക്കിനു ലോഡ് മണ്ണ് ഇവിടെനിന്നു കടത്തിയിട്ടുണ്ടാകുമെന്നാണു നാട്ടുകാർ പറയുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നു കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ വലിയ രീതിയിലുള്ള മണ്ണെടുപ്പാണു നടന്നതെന്നു ബോധ്യമായി. ഡിവൈഎസ്പി വിവരമറിയിച്ചതിനെത്തുടർന്നു കലക്ടർ ഇടപെടുകയും മടിക്കൈ വില്ലേജ് ഓഫിസറോട് ഉടൻ സ്ഥലത്തെത്തി പരിശോധന നടത്താൻ നിർദേശിക്കുകയുമായിരുന്നു.
പരിശോധനയ്ക്കുശേഷം തഹസിൽദാരെ വിവരമറിയിച്ചതിനെത്തുടർന്നു താലൂക്ക് സർവേയർ സ്ഥലത്തെത്തി എത്രത്തോളം മണ്ണെടുപ്പ് നടന്നിട്ടുണ്ടെന്നു കണക്കാക്കിയെന്നും മൈനിങ് ആൻഡ് ജിയോളജി വകുപ്പിനു തഹസിൽദാർ വഴി അടുത്ത ദിവസം തന്നെ റിപ്പോർട്ട് കൈമാറുമെന്നും മടിക്കൈ വില്ലേജ് ഓഫിസർ മുഹമ്മദ് അഷ്റഫ് പറഞ്ഞു. ഇതുവരെ പ്രദേശത്തുനിന്നു ലോറികളിൽ കടത്തിയ മണ്ണിന്റെ യഥാർഥ അളവു തിട്ടപ്പെടുത്തി നിയമലംഘനം നടത്തിയവരിൽനിന്നു പിഴ ഈടാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.