
മുംബൈ: കൂടുതൽ മൃഗ സൗഹൃദ യാത്രയൊരുക്കാൻ തയാറായി എയർലൈനുകൾ. വളർത്ത് മൃഗങ്ങൾക്കൊപ്പം യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിച്ചതിനെ തുടർന്നാണിത്. വളർത്ത് മൃഗങ്ങൾക്കൊപ്പമുള്ള യാത്രകൾക്കായി ഫ്ലൈറ്റുകളും ഹോട്ടൽ മുറികളും ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിൽ 43 ശതമാനത്തോളം വർദ്ധനവ് ഉള്ളതായാണ് വിമാന കമ്പനികൾ റിപ്പോർട്ട് ചെയ്യുന്നത്. 700 ഓളം മൃഗങ്ങളെയാണ് എയർ ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വർഷം പറത്തിയത്. മൃഗങ്ങൾക്കായുള്ള ബുക്കിംഗ് ഓരോ മാസവും 7 ശതമാനത്തോളം വർദ്ധിക്കുന്നുണ്ടെന്നും കണക്കുകൾ പറയുന്നു. ക്യാരിയർ ഉൾപ്പെടെ 7 കിലോഗ്രാം വരെ ഭാരം വരുന്ന മൃഗങ്ങളെയാണ് ക്യാബിനിൽ യാത്ര ചെയ്യാൻ അനുവദിക്കുന്നത്. അതിലും കൂടുതൽ ഭാരമുള്ള മൃഗങ്ങളെ കാർഗോയിലാണ് യാത്ര ചെയ്യിപ്പിക്കുന്നത്. പ്രധാന സ്ഥലങ്ങളായ ബെംഗളൂരു – ദില്ലി, മുംബൈ- ദില്ലി എന്നിവിടങ്ങളിൽ 20 ശതമാനത്തോളം ആളുകൾ വളർത്ത് മൃഗങ്ങളുമായി യാത്ര ചെയ്യുന്നുവെന്ന് എയർ ഇന്ത്യ പറഞ്ഞു.
അതേസമയം 6200 വളർത്ത് മൃഗങ്ങളെയാണ് ആകാശ എയർ ഇതുവരെ പറത്തിയത്. 2022 മുതലാണ് ആകാശ എയർ വളർത്ത് മൃഗങ്ങൾക്കുള്ള യാത്ര സൗകര്യങ്ങൾ ആരംഭിച്ചത്. ആകാശ എയർ മൃഗങ്ങളുടെ ഭാരം 10 കിലോഗ്രാമാക്കി ഉയർത്തിയിരുന്നു. മൃഗങ്ങളുടെ സുരക്ഷിതവും, വിശ്വസനീയ യാത്രയ്ക്കും കൂടുതൽ മൃഗ സൗഹൃദ വിമാന യാത്രകളുടെ ആവശ്യകതയാണ് ഈ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ഇന്ത്യയുടെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ വളർത്ത് മൃഗങ്ങളെ വിമാനത്തിനുള്ളിൽ പ്രവേശിപ്പിക്കാറില്ല. സ്പൈസ്ജെറ്റ്, കാർഗോയിൽ മാത്രമാണ് മൃഗങ്ങളെ കയറ്റുന്നത്. മൃഗങ്ങളെയും കൊണ്ട് യാത്ര ചെയ്യുന്നത് വളരെയധികം ചിലവ് കൂടിയ കാര്യമാണ്. വെറ്ററിനറി സർട്ടിഫിക്കറ്റുകൾക്കും സ്പെഷ്യലൈസ്ഡ് ക്യാരിയർക്കും പുറമേ, വിമാനക്കമ്പനികൾ സാധാരണയായി ഒരു വളർത്തുമൃഗത്തിന് 3000–10000 രൂപ ഈടാക്കുന്നു.
വളർത്തുമൃഗങ്ങളെ സ്വീകരിക്കുന്ന മിക്ക ഹോട്ടലുകളും ഹോംസ്റ്റേകളും പലപ്പോഴും ഒരു രാത്രിക്ക് 500–2000 രൂപ ക്ലീനിംഗ് അല്ലെങ്കിൽ കേടുപാട് ഫീസ് ഈടാക്കുന്നു. മൃഗങ്ങളുടെ വലിപ്പവും ഇനവും അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു മൃഗങ്ങളുടെ ഉടമസ്ഥർ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]