
ദില്ലി: പ്രധാനമന്ത്രിയെ കാണാനില്ലെന്ന് പരിഹസിച്ച കോൺഗ്രസിനെതിരെ ഇന്ത്യ സഖ്യകക്ഷികൾ. നരേന്ദ്ര മോദി എവിടെയും പോയിട്ടില്ല, ദില്ലിയിൽ തന്നെയുണ്ടെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള പറഞ്ഞു. മതിയായ ഇടപെടലുകൾ മോദി നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിമർശനം ഈ ഘട്ടത്തിൽ അംഗീകരിക്കാവുന്നതല്ലെന്ന് തൃണമൂൽ കോൺഗ്രസും വ്യക്തമാക്കി.
രൂക്ഷ വിമർശനവുമായി ബിഎസ്പി നേതാവ് മായാവതിയും രംഗത്തെത്തി. വൃത്തികെട്ട രാഷ്ട്രീയം കളിക്കേണ്ട സമയമല്ല. രാജ്യം ഒന്നിച്ച് നിൽക്കേണ്ട സമയത്ത് വകതിരിവ് കാണിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു. കടുത്ത വിമർശനത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റ് കോൺഗ്രസ് ഇന്നലെ പിൻവലിച്ചിരുന്നു.
‘ഉത്തരവാദിത്വം കാട്ടേണ്ട സമയത്ത് പ്രധാനമന്ത്രിയെ കാണുന്നില്ല’ എന്നാണ് കോണ്ഗ്രസ് എക്സിലെ കുറിപ്പിൽ വിമർശിച്ചത്. തലയില്ലാത്ത ചിത്രത്തിൽ പ്രധാനമന്ത്രി മോദിയുടേതിന് സമാനമായ വസ്ത്രധാരണം നടത്തിയ ഉടലിന്റെ ചിത്രമാണ് പങ്കുവെച്ചത്. Gayab എന്നും ഫോട്ടോയിൽ തലയ്ക്ക് മുകളിൽ കുറിച്ചിരുന്നു. ഈ പോസ്റ്റ് വലിയ തോതിൽ ചർച്ചയായതിന് പിന്നാലെയാണ് പാകിസ്ഥാന്റെ പിആർ ഏജൻറുമാരാണ് കോണ്ഗ്രസെന്ന് ബിജെപി പ്രചാരണം തുടങ്ങിയത്. ഇന്നലെ രാത്രി വൈകി ഔദ്യോഗിക ഹാൻഡിലിൽ നിന്നും പോസ്റ്റ് പിൻവലിച്ചു.
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രതികരണങ്ങളിൽ നേതാക്കൾക്ക് കോൺഗ്രസ് ദേശീയ നേതൃത്വം കടുത്ത താക്കീതും നൽകി. പാർട്ടി ലൈനിൽ നിന്ന് മാറി പഹൽഗാം ആക്രമണത്തിൽ പ്രതികരിച്ചാൽ നേതാക്കൾക്കെതിരെ പദവി നോക്കാതെ നടപടിയെടുക്കുമെന്ന് പാർട്ടി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി. പാർട്ടി പിസിസികൾക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിക്കെതിരായ എക്സ് ഹാൻഡിലിലെ വിമർശനം പാർട്ടിയെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് കെ സി വേണുഗോപാലിന്റെ നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]