
‘കുട്ടികളെ താലോലിക്കാൻ പോലും തുഷാരയെ അനുവദിച്ചില്ല; അയൽവാസികൾ അറിയാതിരിക്കാൻ ടിൻ ഷീറ്റ് കൊണ്ടു വേലി കെട്ടി’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം∙ അതിക്രൂരമാണു കരുനാഗപ്പളളി അയനിവേലിക്കുളങ്ങര സ്വദേശിനി തുഷാരയുടെ മരണം. രണ്ടാം പ്രസവത്തിൽ 45 കിലോ ഭാരമുണ്ടായിരുന്ന തുഷാര മരിക്കുമ്പോൾ വെറും 21 കിലോഗ്രാമായിരുന്നു. ആമാശയത്തിൽ ഭക്ഷണത്തിന്റെ അംശം ഇല്ലായിരുന്നു എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. പഴുപ്പു പോലുള്ള ദ്രാവകം മാത്രമായിരുന്നു ആമാശയത്തിൽ. ചർമം എല്ലിനോടു ചേർന്നു മാംസം നിലയിൽ ആയിരുന്നു. വയർ ഒട്ടി വാരിയെല്ലു തെളിഞ്ഞു നട്ടെല്ലിനോടു ചേർന്നിരുന്നു. മസ്തിഷ്കത്തിൽ ഉൾപ്പെടെ ആന്തരികാവയവങ്ങളിൽ നീർക്കെട്ടു ബാധിച്ചിരുന്നു. കൂടാതെ, ശരീരത്തിൽ 26 മുറിവുകൾ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. കൈയിലെ 3 മുറിവുകൾ മൂർച്ചയില്ലാത്ത ആയുധം ഉപയോഗിച്ചുള്ളതും ബാക്കിയുള്ളവ ശരീരം നിരക്കുകയോ, വലിക്കുകയോ ചെയ്യുമ്പോഴുള്ളതുമായിരുന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.
പൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാലി(36)ന്റെയും തുഷാരയുടെയും വിവാഹം 2013 ൽ ആയിരുന്നു. നിർധന കുടുംബമാണ് തുഷാരയുടേത്. എങ്കിലും 20 പവൻ സ്വർണവും 2 ലക്ഷം രൂപയും സ്ത്രീധനമായി നൽകാമെന്ന ഉറപ്പു നൽകി. സ്ത്രീധനത്തുക 3 വർഷത്തിനുള്ളിൽ നൽകാമെന്നു കാണിച്ചു പ്രതികൾ കരാറിൽ ഒപ്പുവച്ചു. 3 വർഷത്തിനുള്ളിൽ പണം നൽകാൻ കഴിഞ്ഞില്ലെങ്കിൽ 5 സെന്റ് സ്ഥലം നൽകണമെന്നായിരുന്നു കരാർ. എന്നാൽ, 3 മാസം പിന്നിട്ടപ്പോൾ മുതൽ തുക ആവശ്യപ്പെട്ട് തുഷാരയെ ശാരീരികമായും മാനസികമായും ചന്തുലാലും മാതാവ് ഗീത ലാലിയും പീഡിപ്പിച്ചു. തുഷാര സ്വന്തം വീട്ടിൽ പോകാനോ മാതാപിതാക്കളുമായി സഹകരിക്കാനോ കാണാനോ പ്രതികൾ അനുവദിച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.
സ്ത്രീധന പീഡന മരണത്തേക്കാൾ ഉപരി അതിക്രൂരമായ കൊലപാതകം എന്ന നിലയിലാണ് കേസിനെ കോടതി സമീപിച്ചത്. അതിനുള്ള ന്യായീകരണങ്ങളും പ്രോസിക്യൂഷൻ അഭിഭാഷകൻ നിരത്തി. ശക്തമായ തെളിവുകളാണ് അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ചത്. അയൽവാസികളുടെ മൊഴികൾ, അധ്യാപിക, ആശാ വർക്കർമാർ എന്നിവരുടെ മൊഴികളും കേസിൽ നിർണായകമായി. കൂടാതെ, പോസ്റ്റ്മോർട്ടം ചെയ്ത ഫൊറൻസിക് വിദഗ്ധയുടെയും ഇൻക്വസ്റ്റ് തയാറാക്കിയ തഹസീൽദാരുടെയും മൊഴികളും കേസിനെ ബലപ്പെടുത്തി.
2013ലായിരുന്നു ഇവരുടെ വിവാഹം. അഞ്ചര വർഷം കഴിഞ്ഞപ്പോഴാണ് മരണം. ആദ്യ കുട്ടിയുടെ ജനനം മുതൽ തന്നേ തുഷാരയുടെ കുടുംബവുമായി അകൽച്ചയുണ്ടായിരുന്നു. ആദ്യ പ്രസവത്തിനു മുന്നോടിയായി വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരാൻ എത്തിയ തുഷാരയുടെ മാതാപിതാക്കളെ ഭർത്തവ് ചന്തുലാൽ ആട്ടിപ്പായിച്ചു. ഗ്രാഫിക് ഡിസൈനറാണെന്നു പറഞ്ഞായിരുന്നു വിവാഹം. അന്ന് രണ്ടു നില വീടും കാറും ബൈക്കും സ്വന്തമായുണ്ടായിരുന്നു. ആറു മാസം കഴിഞ്ഞ് വീടു വിറ്റാണ് പൂയപ്പള്ളിയിലേക്കു ചന്തുലാലിന്റെ കുടുംബം മാറുന്നത്. തുടർന്ന് പെയിന്റിങ് ഉൾപ്പെടെയുള്ള ജോലികളിൽ വ്യാപൃതനായി. രണ്ടാം പ്രതി ഗീതയ്ക്ക് മന്ത്ര–തന്ത്ര വിഷയങ്ങളിൽ താൽപര്യമുണ്ടായിരുന്നു. തുഷാര ബിരുദ ധാരിയാണെങ്കിലും ജോലിക്കു പോകാൻ ഭർതൃവീട്ടുകാർ അനുവദിച്ചില്ല.
പൂയപ്പള്ളിയിലെ വീട്ടിലെത്തി രണ്ടാഴ്ച കഴിഞ്ഞപ്പോൾ തുഷാര ക്രൂര മര്ദനത്തിന് ഇരയായി. മൂത്ത കുട്ടിയെ എടുക്കാൻ ശ്രമിച്ച കുറ്റത്തിനായിരുന്നു മർദനം. അയൽവാസികൾ വീട്ടിലെ വിവരങ്ങൾ അറിയാതിരിക്കാൻ ചുറ്റും ടിൻ ഷീറ്റ് കൊണ്ടു വേലി നിർമിച്ചു. അയൽവാസികൾ എത്തി നോക്കിയ കാരണത്തിന് ടിൻ വേലിയുടെ ഉയരം കൂട്ടിയെന്നും അയൽവാസികൾ പറഞ്ഞു. ഇത് ഉൾപ്പെടെ അയൽവാസികളുടെ മൊഴികള് പ്രോസിക്യൂഷനു കരുത്തു പകർന്നതോടെയാണ് അതിക്രൂര കൃത്യത്തിലെ പ്രതികൾക്കു ജീവപര്യന്തം ശിക്ഷ ലഭിച്ചത്.
മൂത്ത മകളെ സ്കൂളിൽ ചേർക്കാൻ എത്തിയപ്പോൾ മാതാവിന്റെ പേര് ഗീത (രണ്ടാം പ്രതി) എന്നാണു നൽകിയത്. തുഷാരയുടെ മരണ ശേഷമാണ് സാന്ദ്രയുടെ അമ്മ ഗീതയല്ലെന്നു തിരിച്ചറിഞ്ഞതെന്നാണ് അധ്യാപികയുടെ മൊഴി. പ്രസവ സമയത്തും കുഞ്ഞിന്റെ ശുശ്രൂഷ കാലയളവിലും ആശാ വർക്കർമാരെ കാണാൻ അനുവദിച്ചില്ല. തുഷാരയുടെ മരണ ശേഷം കുട്ടികൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോഷകാഹാരക്കുറവിന് ചികിത്സിച്ചിരുന്നെന്നും റിപ്പോർട്ടുണ്ട്.
പ്രോസിക്യൂഷന് അഭിമാനകരമായ നേട്ടം: അഡ്വ. കെ.ബി. മഹീന്ദ്ര
പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസ് ഇന്ത്യയിൽ തന്നെ ആദ്യമാണെന്ന് കേസിലെ പ്രോസിക്യൂഷനു വേണ്ടി ഹാജരായ കെ.ബി. മഹീന്ദ്ര പറഞ്ഞു. സമാനമായ മറ്റൊരു കേസ് ഉണ്ടായിരുന്നെങ്കിലും ഇരയായ ആൾ മരിച്ചിരുന്നില്ല. കേരളത്തിന് അകത്തും പുറത്തുമുള്ള ഒട്ടേറെ അഭിഭാഷകരോട് സംസാരിച്ചാണ് പ്രോസിക്യൂഷൻ വാദം നിരത്തിയത്. കൂടാതെ, നിർണായകമായ മൊഴികളും തെളിവുകളും കേസിനെ ബലപ്പെടുത്തി. 14 ദിവസം വരെ ആഹാരം കഴിക്കാതെ ഒരാൾക്കു ജീവിക്കാം. 14 മുതൽ 20 ദിവസം വരെ വെള്ളം കഴിച്ചും ജീവിക്കാം. അതിനുമപ്പുറമാണ് തുഷാര അനുഭവിച്ചത്. എനിക്കും രണ്ടു പെൺകുട്ടികളുണ്ട്. വിവാഹം കഴിപ്പിച്ച് അയയ്ക്കുന്ന മകളുടെ ക്ഷേമം അന്വേഷിക്കാൻ പോലും അനുവദിക്കാത്ത തരത്തിൽ പ്രതികൾ പെരുമാറി എന്നത് ഏറെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
വിധി സ്വാഗതം ചെയ്യുന്നു: തുഷാരയുടെ പിതാവ്
മകൾ തുഷാരയ്ക്കു നീതി ലഭിച്ചതിൽ സന്തോഷമുണ്ടെങ്കിലും അവൾ അനുവഭിച്ച യാതന പ്രതികൾ അനുഭവിച്ചില്ലല്ലോ എന്നോർക്കുമ്പോൾ വിഷമം – തുഷാരയുടെ പിതാവ് കരുനാഗപ്പള്ളി അയനിവേലിക്കുളങ്ങര തുഷാര ഭവനിൽ തുളസീധരന്റെ വാക്കുകൾ. മകൾ അഞ്ചു വർഷത്തിൽ അധികം വേദന അനുവഭിച്ചിട്ടുണ്ട്. കുട്ടികളെ താലോലിക്കാൻ പോലും അനുവദിച്ചില്ല. പലഘട്ടങ്ങളിലും അവളെ ബന്ധപ്പെട്ടെങ്കിലും ഭർതൃ വീട്ടുകാരുടെ പ്രതികരണം സങ്കടപ്പെടുത്തുന്ന തരത്തലായിരുന്നു. ആഹാരം പോലും ലഭിക്കാതെയുള്ള മരണം ഇപ്പോൾ തങ്ങളെ വേദനിപ്പിക്കുണ്ടെന്നും തുളസീധരനും ബന്ധുക്കളും പറഞ്ഞു. തുളസീധരനു പുറമേ ഭാര്യ വിജയലക്ഷ്മി, മകൻ തുഷാന്ത് എന്നിവരും മറ്റു ബന്ധുക്കളും വിധികേൾക്കാൻ എത്തിയിരുന്നു.
ശിക്ഷയിൽ സന്തോഷം: ദിനരാജ്
പട്ടിണിക്കിട്ട് തുഷാരയെ കൊലപ്പെടുത്തിയ കേസിൽ തക്കതായ ശിക്ഷ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വി.എസ്. ദിനരാജ് പറഞ്ഞു. കൊട്ടാരക്കര ഡിവൈഎസ്പി ആയിരിക്കെയാണ് അന്വേഷണം ഏറ്റെടുക്കുന്നത്. കേസിൽ കൊലപാതക കുറ്റം (ഐപിസി 302) ചുമത്താൻ കാരണമായത് അന്ന് കൊല്ലം റൂറൽ എസ്പി ആയിരുന്ന കെ.ജി. സൈമണാണ്.കൊലക്കുറ്റം ചുമത്തണമെന്ന തന്റെ അഭിപ്രായത്തോട് സൈമൺ സാർ പിന്തുണച്ചതു കൊണ്ടാണ് കൃത്യമായ ശിക്ഷ ഇരു പ്രതികൾക്കും ലഭിച്ചത്.ഈയിടെ പ്രതിക്ക് വധശിക്ഷ നൽകിയ തിരുവനന്തപുരം വിനീത വധക്കേസും അന്വേഷിച്ചത് ദിനരാജിന്റെ നേതൃത്വത്തിലാണ്. നിലവിൽ തിരുവനന്തപുരം ഡിസിആർബിയിൽ അസിസ്റ്റന്റ് കമ്മിഷണറാണ്.
കുറഞ്ഞ ശിക്ഷ നൽകണമെന്ന് പ്രതികൾ
ശിക്ഷയെക്കുറിച്ച് പ്രതികൾക്ക് അഭിപ്രായം പറയാൻ കോടതി അവസരം നൽകിയപ്പോൾ പ്രായമുള്ള മാതാവിന് താൻ മാത്രമാണുള്ളത് എന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും ഒന്നാം പ്രതി ചന്തുലാൽ പറഞ്ഞു. രണ്ടാം പ്രതി ഗീത കോടതിയിൽ പൊട്ടിക്കരഞ്ഞു. കുറഞ്ഞ ശിക്ഷ മാത്രമേ നൽകാവൂ എന്നും പറഞ്ഞു. ശിക്ഷയെക്കുറിച്ച് പ്രോസിക്യൂഷനും പ്രതിഭാഗം അഭിഭാഷകനും വാദം പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിൽ നടത്തിയ കൊലപാതകമായതിനാൽ സമൂഹത്തിന് ഒരു സന്ദേശം കൂടി ആകണം കോടതി വിധിയെന്നും, രണ്ട് പിഞ്ചു കുഞ്ഞുങ്ങൾക്ക് ലഭിക്കേണ്ട മാതൃസ്നേഹം നഷ്ടപ്പെടുത്തിയ പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന് വേണ്ടി കെ.ബി.മഹേന്ദ്ര വാദിച്ചു. ഒരു യുവതിക്ക് ആഹാരം നിഷേധിച്ച് മരണം ഉറപ്പാക്കിയ പ്രതികൾ ഒരുതരത്തിലുമുള്ള ആനൂകൂല്യവും അർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ 11ന് പ്രതികളെ ഇരുവരെയും കോടതിയിൽ എത്തിച്ചിരുന്നു. ശിക്ഷ സംബന്ധിച്ച് അഭിഭാഷകരുടെ വാദത്തിനു ശേഷം വിധി പറയാൻ ഉച്ചയ്ക്കു ശേഷം സമയം നിശ്ചയിച്ചു. വൈകിട്ട് മൂന്നരയ്ക്ക് ശേഷമാണ് അഡിഷനൽ സെഷൻസ് ജഡ്ജി എസ്. സുഭാഷ് വിധി പറഞ്ഞത്. വിധി പറയും മുൻപ് ഗീത അസ്വസ്ഥതയോടെ കസേരയിൽ ഇരുന്നു. വിധി പ്രഖ്യാപനത്തിനു ശേഷം ചന്തുലാലാണ് അമ്മയെ താങ്ങിയെടുത്തു കോടതിക്കു പുറത്ത് എത്തിച്ചത്.