
ജയ്പൂര്‍: ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിന് രണ്ട് റണ്‍സിന്റെ തോല്‍വി. ജയ്പൂര്‍, സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റെടുത്ത ആവേശ് ഖാനാണ് ലക്നൌവിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 52 പന്തില്‍ 74 റണ്‍സ് നേടിയ യശസ്വി ജയ്സ്വാള്‍ രാജസ്ഥാന് വിജയ പ്രതീക്ഷ നല്‍കിയിരുന്നു. 20 പന്തില്‍ 34 റണ്‍സുമായി അരങ്ങേറ്റക്കാരന്‍ വൈഭവ് സൂര്യവന്‍ഷി മികച്ച തുടക്കം നല്കാന് സഹായിച്ചിരുന്നു. ഐപിഎല്ലില്‍ അരങ്ങേറുന്ന പ്രായം കുറഞ്ഞ താരമാണ് 14കാരന്. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലക്നൗവിന് വേണ്ടി എയ്ഡന്‍ മാര്‍ക്രം (45 പന്തില്‍ 66), ആയുഷ് ബദോനി (34 പന്തില്‍ 50) മികച്ച പ്രകടനം പുറത്തെടുത്തു. 10 പന്തില്‍ 30 റണ്‍സുമായി അബ്ദുള്‍ സമദ് പുറത്താവാതെ നിന്നു. ഇതില്‍ 27 റണ്‍സും സന്ദീപ് ശര്‍മയെറിഞ്ഞ് അവസാന ഓവറിലായിരുന്നു. ക്യാപ്റ്റന്‍ റിഷഭ് പന്ത് (9 പന്തില്‍ 3) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.
ഗംഭീര തുടക്കമായിരുന്നു രാജസ്ഥാന്. വൈഭവ് – ജയ്സ്വാള്‍ സഖ്യം ഒന്നാം വിക്കറ്റില്‍ 85 റണ്‍സ് ചേര്‍ത്തു. നേരിട്ട ആദ്യ പന്ത് തന്നെ സിക്സ് നേടിയാണ് വൈഭവ് തുടങ്ങിയത്. ഷാര്‍ദുല്‍ താക്കൂറിനെതിരെ ആയിരുന്നു അത്. പിന്നീട് ആവേഷ് ഖാന്, ദിഗ്വേഷ് രത്തി എന്നിവര്‍ക്കെതിരേയും വൈഭവ് സിക്സുകള്‍ നേടി. ഒമ്പതാം ഓവറിലാണ് വൈഭവ് മടങ്ങുന്നത്. മാര്‍ക്രമിന്റെ പന്തില്‍ ലക്നൗ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് താരത്തെ സ്റ്റംപ് ചെയ്ത് പുറത്താകുകയായിരുന്നു. പിന്നീടെത്തിയ നിതീഷ് റാണ (8) നിരാശപ്പെടുത്തി. ഷാര്‍ദുലിന് വിക്കറ്റ്. എ്ന്നാല്‍ ജയ്സ്വാള്‍ – റിയാന്‍ പരാഗ് (26 പന്തില്‍ 39) സഖ്യം 62 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 18-ാം ഓവറിലെ ആദ്യ പന്തില്‍ ജയ്സ്വാളിനെ ആവേശ് ഖാന് ബൗള്ഡാക്കിയിടത്ത് നിന്ന് തുടങ്ങി തകര്‍ച്ച. നാല് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജയ്സ്വാളിന്റെ ഇന്നിംഗ്സ്.
അതേ ഓവറില്‍ പരാഗിനേയും ആവേശ് വിക്കറ്റിന് മുന്നില്‍ കുടുക്കി. അവസാന ഓവറില്‍ ജയിക്കാന്‍ 9 റണ്‍സ് വേണമെന്നിരിക്കെ മൂന്നാം പന്തില്‍ ഹെറ്റ്മെയറേയും (12) ആവേശ് തിരിച്ചയച്ചു. അവസാന മൂന്ന് പന്തില്‍ ആറ് റണ്‍സാണ് രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. നാലാം പന്തില്‍ റണ്‍സെടുക്കാന്‍ സാധിച്ചില്ല. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ ആറ് റണ്‍സ്. അഞ്ചാം പന്തില്‍ ശുഭം ദുബെ രണ്ട് റണ്‍ ഓടിയെടുത്തു. ദുബെയുടെ ക്യാച്ച് ഡേവിഡ് മില്ലര്‍ കൈവിടുകയായിരുന്നു. എന്നാല്‍ അവസാന പന്തില്‍ ഒരു റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ആവേശ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ധ്രുവ് ജുറല്‍ (6) – ദുബെ (3) സഖ്യം പുറത്താവാതെ നിന്നു. തുടര്‍ച്ചയായ നാലാം തോല്‍വിയാണ് രാജസ്ഥാന് നേരിടുന്നത്.
ഡല്‍ഹി ക്യാപ്റ്റല്‍സിനെ വലിച്ച് താഴെയിട്ടു, ഗുജറാത്ത് ടൈറ്റന്‍സ് ഒന്നാമത്! പഞ്ചാബ് കിംഗ്സും വീണു
നേരത്തെ, മോശം തടുക്കമായിരുന്നു ലക്നൗവിന്. 54 റണ്‍സുകള്‍ക്കിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. മിച്ചല്‍ മാര്‍ഷിനെ, ജോഫ്ര ആര്‍ച്ചര്‍ മടക്കി. ഷിംറോണ്‍ ഹെറ്റ്മെയര്‍ക്കായിരുന്നു ക്യാച്ച്. പിന്നാലെ നിക്കോളാസ് പുരാനെ (11) സന്ദീപ് ശര്‍മ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഹസരങ്കയ്ക്കെതിരെ റിവേഴ്സ് സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലിന് ക്യാച്ച് നല്കി റിഷഭും മടങ്ങി. പിന്നാലെ മാര്‍ക്രം – ബദോനി സഖ്യം 76 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് ലക്നൗവിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 16-ാം ഓവറില്‍ മാര്‍ക്രം മടങ്ങി. മൂന്ന് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. ഹസരങ്കയ്ക്ക് വിക്കറ്റ്. പിന്നാലെ ബദോനി, തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് വിക്കറ്റ് നല്കി മടങ്ങി.
എന്നാല്‍ അവസാന ഓവറില്‍ 27 അടിച്ചെടുത്ത സമദ് ടീമിനെ മാന്യമായ സ്കോറിലേക്ക് നയിച്ചു. സന്ദീപിന്റെ അവസാന ഓവറില്‍ നാല് സിക്സുകളാണ് പിറന്നത്. താരം നാല് ഓവറില്‍ 55 റണ്‍സ് വിട്ടുകൊടുത്തു. അഞ്ച് വിക്കറ്റുകള്‍ ലക്നൗവിന് നഷ്ടമായി. വാനിന്ദു ഹസരങ്ക രണ്ട് വിക്കറ്റ് വീഴ്ത്തി. പരിക്കേറ്റ സഞ്ജു സാംസണ് ഇല്ലാതെയാണ് രാജസ്ഥാന് ഇറങ്ങിയത്. സഞ്ജുവിന് പകരം റിയാന്‍ പരാഗ് ടീമിനെ നയിച്ചു. ലക്നൗ ഒരു മാറ്റം വരുത്തി. ആകാശ് ദീപിന് പകരം പ്രിന്‍സ് യാദവ് ടീമിലെത്തി.
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്: എയ്ഡന്‍ മാര്‍ക്രം, മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പുരാന്, ഋഷഭ് പന്ത് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, അബ്ദുള്‍ സമദ്, രവി ബിഷ്ണോയ്, ശാര്‍ദുല്‍ താക്കൂര്‍, പ്രിന്‍സ് യാദവ്, ദിഗ്വേഷ് സിംഗ് രതി, ആവേശ് ഖാന്.
രാജസ്ഥാന് റോയല്‍സ്: യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവന്‍ഷി, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), നിതീഷ് റാണ, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, വാനിന്ദു ഹസരംഗ, ജോഫ്ര ആര്‍ച്ചര്‍, മഹീഷ തീക്ഷണ, സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]