
ദേവാലയങ്ങളിൽ ഭക്തിനിർഭരമായ ഓശാന ശുശ്രൂഷകൾ; വിശുദ്ധവാരാചരണത്തിനു തുടക്കം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ എളിമയുടെയും സഹനത്തിന്റെയും ആത്മവിശുദ്ധിയുടെയും ദേവൻ കഴുതപ്പുറമേറി ജറുസലം നഗരത്തിലേക്ക് എഴുന്നള്ളിയതിന്റെ സ്മരണകളിൽ ക്രൈസ്തവർ ഇന്ന് ഓശാനപ്പെരുന്നാൾ ആഘോഷിക്കുന്നു. യേശുദേവനെ ഒലിവ് മരച്ചില്ലകൾ വീശി ജറുസലേമിൽ ജനസമൂഹം വരവേറ്റതിന്റെ ഓർമ പുതുക്കുന്ന കുരുത്തോലപ്പെരുന്നാൾ ദിനത്തിൽ വിവിധ ക്രിസ്തീയ ദേവാലയങ്ങളിൽ ഭക്തിനിർഭരമായ ചടങ്ങുകൾ നടക്കുകയാണ്.
സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ കൊച്ചി തോപ്പിൽ മേരി ക്യൂൻസ് പള്ളിയിൽ കുർബാന അർപ്പിച്ചു. നിരവധി വിശ്വാസികളാണ് കുർബാനയിൽ പങ്കെടുത്തത്. പാളയം സെന്റ്. ജോസഫ് കത്തീഡ്രലിൽ ശുശ്രൂഷകൾക്ക് ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ നേതൃത്വം നൽകി. പട്ടം സെന്റ്.മേരീസ് കത്തീഡ്രലിൽ ഓശാന ശുശ്രൂഷകൾക്ക് കര്ദിനാള് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിച്ചു.
മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തന്റെ മാതൃദേവാലയമായ കോട്ടയം വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ ഓശാന ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. മലങ്കര യാക്കോബായ സുറിയാനി സഭാധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ കോട്ടയം മണർകാട് സെന്റ്.മേരീസ് കത്തീഡ്രലിൽ ഓശാന ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു.
യേശുദേവന്റെ സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവ വാരാചരണം ഓശാനപ്പെരുന്നാളോടെ തുടക്കമായി. 50 ദിനം നീളുന്ന വലിയ നോമ്പിന്റെ അവസാന വാരത്തിലേക്കു കൂടിയാണു ക്രൈസ്തവ സമൂഹം പ്രവേശിക്കുന്നത്. യേശുവിന്റെ ജറുസലേം പ്രവേശനത്തിന്റെയും അന്ത്യ അത്താഴത്തിന്റെയും കാൽവരിക്കുന്നിലെ കുരിശു മരണത്തിന്റെയും ഉയിർപ്പു തിരുനാളിന്റെയും വിശുദ്ധവാര ആചരണത്തിന് ഒരുങ്ങുകയാണു ലോകമെങ്ങുമുള്ള ക്രൈസ്തവ സമൂഹം.