തഹാവൂർ റാണ എന്തിനു കൊച്ചിയിലെത്തി ? സഹായം ലഭിച്ചോ ? ചോദ്യം ചെയ്യലിൽ വ്യക്തത വരുമെന്ന് ലോക്നാഥ് ബെഹ്റ
കൊച്ചി ∙ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളായ തഹാവൂർ റാണ എന്തിനു കൊച്ചിയിലെത്തി താമസിച്ചു? ആരെയൊക്കെയാണ് റാണ കണ്ടത്? റാണയ്ക്ക് കൊച്ചിയിൽ പ്രാദേശിക സഹായം വല്ലതും ലഭിച്ചിരുന്നോ? എന്തെങ്കിലും പണമിടപാടുകൾ ഇവിടെ നടത്തിയിരുന്നോ? 2008 നവംബർ 26 മുതൽ രണ്ടു ദിവസം നീണ്ട മുംബൈ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യൻ അന്വേഷണ ഏജൻസികൾ തേടുന്ന സുപ്രധാന വിവരങ്ങളിൽ ഇവയും പെടും.
ഈ കാര്യങ്ങൾക്കൊക്കെ ഇനി വ്യക്തത ലഭിച്ചേക്കുമെന്നാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥരിലൊരാൾ കൂടിയായിരുന്ന മുൻ ഡിജിപി ലോക്നാഥ് ബെഹ്റ കരുതുന്നത്. നിലവിൽ കൊച്ചി മെട്രോ മാനേജിങ് ഡയറക്ടറാണ് അദ്ദേഹം.
Also Read
തഹാവുർ റാണ കൊച്ചിയിലെത്തി താമസിച്ചതിനു തെളിവുകളുണ്ടെന്ന് അദ്ദേഹം പറയുന്നു. കൊച്ചി പോർട് ട്രസ്റ്റ്, ഷിപ്യാർഡ് തുടങ്ങിയ തന്ത്രപ്രധാന സ്ഥലങ്ങളിൽ റാണ സന്ദർശനം നടത്തി എന്ന തരത്തിൽ ചില റിപ്പോർട്ടുകളൊക്കെ അക്കാലത്ത് പുറത്തു വന്നിരുന്നു.
റാണയെ ഇന്ത്യക്ക് കിട്ടിയതോടെ ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വന്നേക്കുമെന്ന് ബെഹ്റ പറയുന്നു. തീവ്രവാദത്തിനുള്ള സാമ്പത്തിക ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുന്ന എൻഐഎയുടെ പ്രത്യേക സെല്ലിന്റെ തലവനായിരുന്നു ബെഹ്റ.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളായ ഡേവിഡ് കോൾമാൻ ഹെഡ്ലിയെ യുഎസിലെത്തി ചോദ്യം ചെയ്ത സംഘത്തിൽ ബെഹ്റയും ഉൾപ്പെട്ടിരുന്നു.
Also Read
2008 നവംബർ പകുതിയോടെയാണ് റാണ കൊച്ചിയിലെത്തിയതും താജ് ഹോട്ടലിൽ താമസിച്ചതും എന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.
ഇക്കാര്യത്തിൽ തങ്ങൾ വിശദമായ അന്വേഷണം നടത്തിയിരുന്നെങ്കിലും റാണയെ പിടികൂടാൻ സാധിക്കാതിരുന്നതിനാൽ അക്കാലത്ത് വിവരങ്ങൾ ലഭിക്കൽ പ്രയാസമായിരുന്നു എന്ന് അദ്ദേഹം പറയുന്നു. എന്നാൽ അതിലേക്ക് നയിക്കുന്ന നിർണായക കണ്ണിയെയാണ് ഇപ്പോള്‍ ഇന്ത്യക്ക് വിട്ടുകിട്ടിയിരിക്കുന്നത്.
അത് വളരെ പ്രധാനവുമാണ്. ഏതാനും പേരുകൾ, ഭീകരവാദവുമായി ബന്ധമുള്ള ലിങ്കുകൾ ഒക്കെ റാണയെ ചോദ്യം ചെയ്യുന്നതിലൂടെ ലഭ്യമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
Also Read
യുഎസില്‍ നിന്ന് ഇത്തരമൊരു കുറ്റവാളിയെ വിട്ടുകിട്ടുക ഒട്ടും എളുപ്പമുള്ള കാര്യമല്ല എന്ന് ബെഹ്റ പറഞ്ഞു.
2011ൽ തന്നെ റാണയെ ഉൾപ്പെടുത്തി കുറ്റപത്രം നൽകിയിരുന്നു. എന്നാൽ 14 വർഷങ്ങൾക്ക് ശേഷമാണ് വിട്ടുകിട്ടുന്നത്.
മുംബൈ ഭീകരാക്രമണം സംബന്ധിച്ച് പല വിവരങ്ങളും റാണയിൽനിന്ന് കിട്ടുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ഫെബ്രുവരിയിൽത്തന്നെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റാണയെ ഇന്ത്യക്ക് വിട്ടുതരാനുള്ള ഉത്തരവിൽ ഒപ്പു വച്ചിരുന്നെങ്കിലും അതിനെതിരെ റാണ യുഎസ് സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷ തള്ളിയതോടെയാണ് റാണയെ ഇന്ത്യക്ക് വിട്ടുകിട്ടാനുള്ള കടമ്പകൾ അവസാനിച്ചത്.
ഒടുവിൽ പാലം സൈനിക വിമാനത്താവളത്തിൽ റാണയെയും വഹിച്ചുള്ള വിമാനം ഇറങ്ങി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

