
ആശുപത്രിയിൽ എല്ലാവരുടെയും പൊന്നോമന; ‘നിധി’ ഇനി ശിശുക്ഷേമ സമിതിയുടെ തണലിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ കൊഞ്ചിച്ചും കളിപ്പിച്ചും ചിരിപ്പിച്ചും കരയുമ്പോൾ മാറോടു ചേര്‍ത്തും ഒട്ടേറെ പേരുടെ പൊന്നോമനയായിരുന്ന അവൾ ഇനി കുറച്ചു നാൾ സംരക്ഷണയിൽ വളരും. സംസ്ഥാന സർക്കാർ സ്വന്തം ‘നിധി’യായി ഏറ്റെടുത്ത പൊന്നോമന ഇന്നു ജനറൽ ആശുപത്രിയിൽനിന്നു പാദുവാപുരത്തെ സ്പെഷൽ അഡോപ്ഷൻ ഏജൻസിയിലേക്ക് യാത്രയായി. ഇനി 2 മാസക്കാലം അവിടെ കഴിഞ്ഞ ശേഷം മാതാപിതാക്കൾ എത്തിയില്ലെങ്കിൽ നിയമപരമായി ദത്തു നൽകാനുള്ള നടപടി ക്രമങ്ങളിലേക്ക് കടക്കും.
ഇന്ന് ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ശിശു ക്ഷേമ സമിതി ചെയർപേഴ്സൺ വിൻസന്റ് ജോസഫ്, ജില്ലാ ശിശു സംരക്ഷണ ഓഫിസർ കെ.എസ്. സിനി തുടങ്ങിയവർ ചേർന്ന് നിധിയെ ഏറ്റുവാങ്ങി. ജനറൽ ആശുപത്രിയിലെ ന്യൂ ബോൺ കെയർ യൂണിറ്റിലെ നഴ്സുമാരായിരുന്നു ഇത്ര നാളും നിധിയുടെ അമ്മമാർ. കോട്ടയത്തെ ഫിഷ് ഫാമിൽ ജോലി ചെയ്തിരുന്ന ജാർഖണ്ഡ് സ്വദേശിയെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ അസ്വസ്ഥതത ഉണ്ടായതിനു പിന്നാലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവിടെ വച്ച് ജനുവരി 29ന് അവർ പ്രസവിച്ചു. കുഞ്ഞ് അപ്പോൾ 28 ആഴ്ച മാത്രമായിരുന്നു പ്രായം. സ്വന്തമായി ശ്വാസമെടുക്കാൻ പോലും കഴിയാതിരുന്ന അവളെ സ്വകാര്യ ആശുപത്രിയിലേക്കും അമ്മയെ ജനറൽ ആശുപത്രിയിലും ചികിത്സിച്ചു. തുടക്കത്തിൽ അച്ഛൻ രണ്ടിടത്തും വന്നുവെങ്കിലും അമ്മയെ ഡിസ്ചാർജ് ചെയ്തതിനു ശേഷം കുഞ്ഞിനെ അന്വേഷിച്ച് സ്വകാര്യ ആശുപത്രിയിലേക്ക് എത്തിയതേയില്ല. ദമ്പതികൾ ജാർഖണ്ഡിൽ തിരിച്ചെത്തി എന്ന അറിയിപ്പ് മാത്രം കിട്ടി.
ആരോഗ്യം മെച്ചപ്പെട്ടതോടെ കുഞ്ഞിനെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ന്യൂ ബോൺ കെയറിലെ ഡോക്ടർമാരുടെയും നഴ്സുമാരുടേയും സംരക്ഷണയിൽ. പ്രസവിക്കുമ്പോള്‍ 950 ഗ്രാം ഭാരമുണ്ടായിരുന്ന നിധിക്ക് ഇപ്പോൾ രണ്ടര കിലോ തൂക്കമുണ്ട്. ഇപ്പോൾ 37 ആഴ്ചയും പിന്നിട്ടിരിക്കുന്നു. അനീമിയ ചെറിയ തോതിൽ ഉണ്ടെന്നത് ഒഴിച്ചാൽ മറ്റു അസുഖങ്ങളൊന്നുമില്ല. മാതാപിതാക്കള്‍ തിരികെ എത്തുമെങ്കില്‍ അവരുടെ എല്ലാ സാഹചര്യങ്ങളും പരിശോധിച്ച ശേഷമായിരിക്കും കുട്ടിയെ വിട്ടുകൊടുക്കുക. ഇല്ലെങ്കിൽ കുട്ടികളില്ലാത്ത ഏതെങ്കിലും വീട്ടിൽ അവരുടെ പൊന്നോമനയായി കേരളത്തിന്റെ നിധി വളരും.