
ജയിലർ 2 എന്ന ചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് തട്ടിപ്പുസംഘം ബന്ധപ്പെട്ടെന്ന് നടി ഷൈനി സാറ. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അവർ തന്നെ വിളിച്ച ഏജൻസിയുടെ പേരുൾപ്പെടെ പറഞ്ഞ് രംഗത്തെത്തിയത്. രജനികാന്തിന്റെ ഭാര്യയായ ഐപിഎസ് ഉദ്യോഗസ്ഥയുടെ വേഷം തരാമെന്നായിരുന്നു വാഗ്ദാനം. ഇതിനുള്ള ആർട്ടിസ്റ്റ് കാർഡെടുക്കാൻ 12500 രൂപ ചോദിച്ചു. സിനിമാരംഗത്തെ സുഹൃത്തുക്കളോട് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് വിളിച്ചത് തട്ടിപ്പുകാരാണെന്ന് മനസിലാക്കിയത്. നടിയും സുഹൃത്തുമായ മാലാ പാർവതിയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ഷൈനി സാറ പറഞ്ഞു.
സിനിമയിൽ എന്നെപ്പോലെ വേഷങ്ങൾ ചെയ്യുന്ന പ്രിയപ്പെട്ട സുഹൃത്തുക്കളേ, സംഗതി വളരെ രസകരവും എന്നാൽ പ്രധാനപ്പെട്ടതുമാണെന്നുപറഞ്ഞുകൊണ്ടാണ് ഷൈനി വീഡിയോ ആരംഭിക്കുന്നത്. “കഴിഞ്ഞ ദിവസം എന്റെ വാട്ട്സാപ്പ് ചാറ്റിൽ ഒരു മെസേജ് വന്നു. നിങ്ങൾ കാസ്റ്റിങ് ഏജൻസി വഴി ജയിലർ 2വിനു വേണ്ടി അപേക്ഷിച്ച നിങ്ങളുടെ അപേക്ഷ ഞങ്ങൾ പരിഗണിച്ചു. രജനിയുടെ മകന്റെയും മകളുടെയും വേഷത്തിലാണ് ഇപ്പോൾ ആളുകളെ നോക്കുന്നതെന്നു പറഞ്ഞു. എന്റെ പ്രായത്തിനനുസരിച്ചുള്ള വേഷമെന്തെങ്കിലും വേണമെന്നു പറഞ്ഞ് അവർക്കു വിവരങ്ങളെല്ലാം നൽകി.
പിറ്റേദിവസം സുരേഷ് കുമാർ കാസ്റ്റിങ്സ് എന്ന പേരിലുള്ള കമ്പനിയിൽ നിന്നും വേറൊരാൾ വാട്ട്സാപ്പിൽ ചാറ്റ് ചെയ്തു. ആധാറിന്റെയും പാസ്പോർട്ടിന്റെയും കോപ്പി അയയ്ക്കണം. തമിഴ് നാട്ടിലും മലേഷ്യയിലുമാണ് ചിത്രീകരണമെന്നും തിരഞ്ഞെടുക്കപ്പെട്ടാൽ പത്തുലക്ഷത്തി അൻപതിനായിരം രൂപയാണ് പ്രതിഫലമെന്നും പറഞ്ഞു. പ്രഫഷണലായ രീതിയിലുള്ള ഇവരുടെ ഇടപെടലിൽ ഞാൻ വീണു. ഒരു നിമിഷം എന്റെ മനസ്സിൽ ലഡു പൊട്ടി. പ്രത്യേകിച്ച് രജനി സർ എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ്.
അങ്ങനെ ഇയാൾ പറഞ്ഞു, നാളെ രാവിലെ പതിനൊന്നുമണിക്ക് സുരേഷ് സാർ വിളിക്കുമെന്ന്. പക്ഷേ രണ്ട് ദിവസം കഴിഞ്ഞിട്ടും വിളിച്ചില്ല. മൂന്നാം ദിവസം സുരേഷ് എന്നു പറയുന്ന ആൾ വാട്ട്സാപ്പിൽ ഓഡിയോ കോൾ ചെയ്തു. ഉടൻ തന്നെ റെഡിയാകണം, വിഡിയോ കോളിൽ വരണം, ഒരുപാട് പേരെ അഭിമുഖം നടത്താനുണ്ട്, മുടി അഴിച്ചിട്ട് സാരി ഉടുത്ത് വരണം എന്നൊക്കെ പറഞ്ഞു. സുഹൃത്തിന്റെ കടയുടെ ഉദ്ഘാടനത്തിന് പോയിരുന്ന ഞാൻ കേട്ട പാതി കേൾക്കാത്ത പാതി പെട്ടന്ന് ബൈക്കെടുത്ത് വീട്ടിലെത്തി സാരിയൊക്കെ ഉടുത്ത് റെഡിയായി. അയാൾ വിളിക്കുന്നു, അങ്ങനെ അഭിമുഖം തുടങ്ങി, ആദ്യം എന്റെ പ്രൊഫൈൽ പറഞ്ഞു. പിന്നീട് ഉയരവും സൈസും മേൽവിലാസവും സിനിമകളുടെ വിവരമൊക്കെ ഇംഗ്ലിഷിൽ പറയുന്നു. ചെരിഞ്ഞു നിൽക്കൂ, നീങ്ങി നിൽക്കൂ എന്നൊക്കെ പറയുന്നുണ്ട്. വളരെ ഡീസന്റ് ആയാണ് സംസാരിക്കുന്നത്. ഷൂട്ടിങിനു വരുമ്പോൾ ഗാർഡിയനെ നിർബന്ധമായും കൊണ്ടുവരണമെന്നു പറഞ്ഞു.
അതിനു ശേഷം ആർട്ടിസ്റ്റ് കാർഡ് ഉണ്ടോ എന്നു ചോദിച്ചു. അതിവിടെ നമുക്ക് ഇല്ല. ഞാൻ എടുത്തിട്ടുമില്ല. തമിഴ്നാട്ടിൽ അത് അത്യാവശ്യമാണെന്നും 12500 രൂപയാണ് അതിനു വരുന്നതെന്നും അവർ പറഞ്ഞു. എനിക്കു വേണ്ടി അവർ അത് എടുത്തു തരാമെന്നും വാഗ്ദാനം ചെയ്തു. അതിനു വേണ്ടി ആധാർ കോപ്പി, ഫോട്ടോ എന്നിവ അയയ്ക്കണമെന്നു പറഞ്ഞു. ഒരു ഇ മെയിൽ അയയ്ക്കാം, അതിനു ഓക്കെ തന്നാൽ ആർട്ടിസ്റ്റ് കാർഡിനുള്ള അപേക്ഷ കൊടുക്കാമെന്നു പറഞ്ഞു. വളരെ പ്രൊഫഷണലായ മെയിലാണ് വന്നത്.
ഞാൻ ആ മെയിലിനു ഓക്കെ കൊടുത്തു. അതിനുശേഷം അവർ വീഡിയോ കോൾ വിളിക്കുന്നു. മെയിൽ കിട്ടി, ഇന്നുതന്നെ ആർട്ടിസ്റ്റ് കാർഡ് എടുക്കാം അതിന്റെ പൈസ നിങ്ങൾ ഇപ്പോൾ തന്നെ അയയ്ക്കണമെന്നു പറഞ്ഞു. പൈസ വേണമെന്നു പറഞ്ഞപ്പോൾ, അതിനു കുറച്ച് സമയം വേണമെന്നു ഞാൻ പറഞ്ഞു. നിങ്ങൾ ഓക്കെ പറഞ്ഞതുകൊണ്ടല്ലേ കൺഫർമേഷൻ മെയിൽ അയച്ചതെന്നും വേറെ പല അഭിനേതാക്കളും ഈ റോളിനായി ക്യൂവിലാണെന്നും അവർ പറഞ്ഞു. നിങ്ങളെ പെട്ടന്ന് കാസ്റ്റ് ചെയ്യുന്നതിനാണ് ആർട്ടിസ്റ്റ് കാർഡ് ഇപ്പോൾ തന്നെ എടുക്കാമെന്നു പറഞ്ഞത്, എത്ര സമയം വേണമെന്നും എന്നോടു ചോദിച്ചു. രണ്ട് ദിവസമെന്ന് ഞാൻ പറഞ്ഞു. രണ്ട് ദിവസം പറ്റില്ല, പകുതി പൈസ ഇപ്പോൾ അയയ്ക്കൂ, ബാക്കി പൈസ പിന്നെ അയച്ചാൽ മതി, ക്യൂ ആർ കോഡ് തരാം. ഇതു കേട്ടതോടെ എനിക്ക് പിടുത്തം കിട്ടി. ഓക്കെ സർ എന്നു പറഞ്ഞ് ഫോൺ കട്ട് ചെയ്തു.
അതിനുശേഷം തമിഴ് ചിത്രങ്ങളിലൊക്കെ അഭിനയിക്കുന്ന മാലാ പാർവതിയെയും ലിജോമോളെയും വിളിച്ചു. രണ്ട് പേരെയും കിട്ടിയില്ല. വേറൊരു തമിഴ് സുഹൃത്തായ സേതു എന്ന നടനെ വിളിച്ച് ആർട്ടിസ്റ്റ് കാർഡിന്റെ കാര്യം ഞാൻ ചോദിച്ചു. അങ്ങനെയൊരു കാർഡ് ആവശ്യമില്ലെന്നും അയാൾ എന്താണ് പറയുന്നതെന്ന് കേൾക്കൂ എന്നും പറഞ്ഞു. അങ്ങനെ കാസ്റ്റിങ് കമ്പനിയിൽ നിന്നും വീണ്ടും വിളിച്ച് പൈസ ചോദിച്ചു. സേതു പറഞ്ഞപ്രകാരം ഈ സിനിമയുടെ സംവിധായകന്റെ അസിസ്റ്റന്റ് എന്റെ സുഹൃത്താണ് അദ്ദേഹത്തെ വിളിച്ചു ചോദിച്ച ശേഷം പൈസ അയയ്ക്കാമെന്ന് ഇവരോടു പറഞ്ഞു. അങ്ങനെ കോൾ കട്ട് ചെയ്തു. പിന്നീട് മാലാ പാർവതിയും ലിജോമോളും വിളിച്ച് കാര്യം തിരക്കി. അവർ അപ്പോഴേ പറഞ്ഞു, ഇതു തട്ടിപ്പാണെന്ന്.
എല്ലാത്തിന്റെയും സ്ക്രീൻ ഷോട്ട് ഞാൻ എടുത്തുവെച്ചിരുന്നു. അതെല്ലാം മാലാ പാർവതിക്ക് അയച്ചുകൊടുത്തു. അവരത് നടനും നിർമാതാവുമൊക്കെയായ തേനപ്പൻ സാറിന് അയച്ചുകൊടുത്തു. അവിടന്നും വിവരം കിട്ടിയത് ആർട്ടിസ്റ്റ് കാർഡ് എന്ന സംഗതിയില്ല എന്നാണ്. എന്നെ ഇന്റർവ്യു ചെയ്തത് ഏത് റോളിനാണെന്ന് അറിയണ്ടേ? രജനി സാറിന്റെ ഭാര്യ റിട്ടയേർഡ് ഐപിഎസ് ഓഫിസർ ഭാനി എന്ന കഥാപാത്രത്തിനു വേണ്ടിയാണ് ഇവർ കള്ള ഓഡിഷൻ ചെയ്തത്.”–ഷൈനി സാറ പറയുന്നു.
തനിക്ക് നേരിട്ട തട്ടിപ്പിനെക്കുറിച്ച് ഷൈനി പറയുന്ന വീഡിയോ നടി മാലാ പാർവതി ഷെയർ ചെയ്തിട്ടുണ്ട്. പുതിയ വെട്ടിപ്പുമായി Suresh Kumar Castings.Nelson-ൻ്റെ Jailer 2-ൽ ഗംഭീര വേഷം.ഷൂട്ട് ഷെഡ്യൂൾ, വേണ്ട ഡേറ്റുകൾ, റെമ്യൂണറേഷൻ അടക്കം സകല ഡിറ്റെയിൽസും. ഒരേ ഒരു തടസ്സം ആർട്ടിസ്റ്റ് കാർഡാണ് പോലും.12500 രൂപ അടയ്ക്കണം.7535801976. ഈ നമ്പറിൽ നിന്നാണ് കോൾ.ഷൈനി സാറയ്ക്ക് കിട്ടിയ കള്ള കോൾ, ഷൈനി തിരിച്ചറിഞ്ഞു. തട്ടിപ്പാണ് എന്ന് വേണ്ടപ്പെട്ടവരെ വിളിച്ച് തിരക്കി ഉറപ്പ് വരുത്തുകയും ചെയ്തു. സുരേഷ് കുമാർ മാർ കറങ്ങി നടപ്പുണ്ട്. ജാഗ്രതൈ! തമിഴിൽ അഭിനയിക്കാൻ ഇങ്ങനെ ഒരു കാർഡും ആവശ്യമില്ല. ഷൈനി രക്ഷപ്പെട്ടു എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് മാലാപാർവതി കുറിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]