
ദില്ലി: എസ്എംഎ രോഗബാധിതരുടെ ചികിത്സയ്ക്ക് കുറഞ്ഞ ചെലവിൽ മരുന്ന് എത്തിക്കണമെന്ന ആവശ്യത്തിൽ ഇതുവരെ അനൂകൂല തീരുമാനം എടുക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. രോഗബാധിതരായവരുടെ കുടുംബങ്ങളും ജനപ്രതിനിധികളും വിഷയം പല തവണ ഉന്നയിച്ചിട്ടും കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നാണ് ആക്ഷേപം. എസ്എംഎ രോഗിയായ മലയാളി നൽകിയ ഹർജിയിൽ കേന്ദ്രത്തോട് നിലപാട് തേടിയിരിക്കുകയാണ് സുപ്രീംകോടതി.
സ്പൈനല്‍ മസ്കുലാര്‍ അട്രോഫി എന്ന അപൂർവരോഗത്തിന്റെ മരുന്നിനായി കോടികളാണ് രോഗബാധിതതർ ചെലവാക്കേണ്ടി വരുന്നത്. ഈ മരുന്നുകൾ എത്തിച്ചുള്ള ചികിത്സാ സഹായത്തിനായി നാട് ഒന്നിച്ച ഉദാഹരണങ്ങളും കേരളത്തിലുണ്ട്. രാജ്യത്ത് ആകെ ഇരുപതിനായിരം എസ്എംഎ രോഗബാധിതരുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ചികിത്സയ്ക്കായി മരുന്ന് ലഭിക്കാൻ വലിയ തുക ഈ കുടുംബങ്ങൾക്ക് കണ്ടെത്തേണ്ടത്.
ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ കാര്യക്ഷമായ ഇടപെൽ വേണമെന്ന ആവശ്യം നിരന്തരം ഉയരുന്നത്. മരുന്നു കമ്പനികളുമായി ഈ വിഷയത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ചർച്ച നടത്തി, കുറഞ്ഞ ചെലവിൽ ഉത്പാദിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാനാകുമെന്നാണ് രാജ്യസഭയിൽ ഈ വിഷയം നേരത്തെ ശൂന്യവേളയിൽ ഉന്നയിച്ച് ഹാരീസ് ബീരാൻ എംപി വ്യക്തമാക്കുന്നത്. പേറ്റന്റ് നിയമത്തിലെ ഇതിനായുള്ള അധികാരം കേന്ദ്രം ഉപയോഗിക്കണമെന്നും എം.പി ആവശ്യപ്പെടുന്നു.
നിലവിൽ എസ്എംഎ രോഗബാധിതതായ മലയാളി, സേബാ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി കേന്ദ്രത്തിന്റെ നിലപാട് തേടിയിരിക്കുകയാണ്. ചികിത്സയ്ക്ക് കുറഞ്ഞ ചെലവിൽ മരുന്ന് ലഭ്യമാക്കാൻ ആവശ്യമായ ശ്രമങ്ങൾ നടത്തണമെന്നാണ് നിർദ്ദേശം. മരുന്ന് ഉത്പാദിപ്പിക്കുന്ന കമ്പനികളുമായി നേരിട്ട് ചർച്ചകൾ നടത്തണമെന്നും ആവശ്യമെങ്കിൽ നയതന്ത്ര ബന്ധങ്ങളും ഉപയോഗിക്കണമെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് കേന്ദ്രസർക്കാരിനോട് നിർദേശിച്ചിരിക്കുകയാണ്. അടുത്ത ആഴ്ച്ച കേസ് പരിഗണിക്കാനിരിക്കെ കേന്ദ്രം ഈക്കാര്യത്തിൽ നൽകുന്ന മറുപടി നിർണ്ണായകമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]