![](https://newskerala.net/wp-content/uploads/2025/02/surya_1200x630xt-1024x538.jpg)
കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ ഹരിയാനക്കെതിരെ മുംബൈ കൂറ്റന്‍ ലീഡിലേക്ക്. ഒന്നാം ഇന്നിംഗില്‍ 14 റണ്‍സ് ലീഡ് നേടിയ ശേഷം രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച മുംബൈ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 278 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (88), ശിവം ദുബെ (30) എന്നിവരാണ് ക്രീസില്‍. സൂര്യകുമാര്‍ യാദവ് 70 റണ്‍സെടുത്ത് മടങ്ങി. നേരത്തെ, ഹരിയാനയുടെ ഒന്നാം ഇന്നിംഗ്സ് 301ന് അവസാനിച്ചിരുന്നു. ആറ് വിക്കറ്റ് നേടിയ ഷാര്‍ദുല്‍ ഠാക്കൂറാണ് ഹരിയാനയെ തകര്‍ത്തത്. മുംബൈ ഒന്നാം ഇന്നിംഗ്സില്‍ 315ന് പുറത്തായിരുന്നു.
രണ്ടാം ഇന്നിംഗ്സില്‍ അത്ര നല്ലതായിരുന്നില്ല മുംബൈയുടെ തുടക്കം. സ്കോര്‍ ബോര്‍ഡില്‍ 34 റണ്‍സുള്ളപ്പോള്‍ ആകാശ് ആനന്ദിന്റെ (10) വിക്കറ്റ് മുംബൈക്ക് നഷ്ടമായി. പിന്നാലെ ആയുഷ് മാത്രെയും (31) മടങ്ങി. ഇതോടെ രണ്ടിന് 48 എന്ന നിലയിലായി മുംബൈ. നാലാം വിക്കറ്റില്‍ സിദ്ധേഷ് ലാഡ് (43) – രഹാനെ സഖ്യം 52 റണ്‍സ് കൂട്ടിചേര്‍ത്ത് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. എന്നാല്‍ ലാഡിനെ ജയന്ത് യാദവ് മടക്കി. ക്രീസില്‍ ഒന്നിച്ച രഹാനെ – സൂര്യ രഹാനെ മനോഹരമായി ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും 129 റണ്‍സ് കൂട്ടിചേര്‍ത്തു.
ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ സൂര്യ ഫോമിലേക്ക് തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു ഇത്. എന്നാല്‍ അനുജ് താക്കൂറിന്റെ പന്തില്‍ മടങ്ങി. 86 പന്തുകള്‍ നേരിട്ട താരം എട്ട് ഫോറും രണ്ട് സിക്സും നേടി. സൂര്യ മടങ്ങുമ്പോള്‍ നാലിന് 229 എന്ന നിലയിലായിരുന്നു മുംബൈ. പിന്നീട് രഹാനെ – ദുബെ സഖ്യം വിക്കറ്റ് പോവാതെ കാത്തു. ഇരുവരും ഇതുവരെ 49 റണ്‍സ് ചേര്‍ത്തിട്ടുണ്ട്. രഹാനെ 10 ബൗണ്ടറികള്‍ നേടി. കൊല്‍ക്കത്ത, ഈഡന് ഗാര്‍ഡന്‍സില്‍ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ അഞ്ചിന് 263 എന്ന നിലയിലായിരുന്നു ഹരിയാന.
അരങ്ങേറ്റ ഏകദിനത്തില്‍ തന്നെ 150 റണ്‍സ്! പുത്തന്‍ റെക്കോഡിട്ട് ദക്ഷിണാഫ്രിക്കന്‍ താരം ബ്രീട്സ്കെ
മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 52 റണ്‍സ് മാത്രം പിറകില്‍. എന്നാല്‍ 38 റണ്‍സിനിടെ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ കൂടി ഹരിയാനയ്ക്ക് നഷ്ടമായി. ആറ് വിക്കറ്റ് വീഴ്ത്തിയ ഷാര്‍ദുല്‍ ഠാക്കൂറാണ് മുംബൈയെ തകര്‍ത്തത്. രോഹിത് പ്രമോദ് ശര്‍മയുടെ (32) വിക്കറ്റാണ് ഹരിയാനയ്ക്ക് ആദ്യം നഷ്ടമാകുന്നത്. തലേ ദിവസത്തെ സ്കോറിനോട് ഒരു റണ്‍ പോലും ചേര്‍ക്കാനാവാതെ രോഹിത് മടങ്ങി. പിന്നാലെ ജയന്ത് യാദവും പവലിയനില്‍ തിരിച്ചെത്തി. 26 പന്തില്‍ 13 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ഇരുവരേയും ഷാര്‍ദുല്‍ ഠാക്കൂര്‍ തന്നെയാണ് മടക്കിയത്. ഇതോടെ ഏഴിന് 284 എന്ന നിലയിലായി ഹരിയാന. സ്കോര്‍ 285ല്‍ നില്‍ക്കെ അനുജ് തക്രാളിനേയും (12) ഷാര്‍ദുല്‍ തിരിച്ചയച്ചു. ്വസാനമായി അജിത് ചാഹലിനെ കൂടി മടക്കി ഷാര്‍ദൂല്‍ ആറ് വിക്കറ്റുകള്‍ സ്വന്തമാക്കി. ഇന്ന് നഷ്ടമായ ഹരിയാനയ്ക്ക് നഷ്ടമായ അഞ്ച് വിക്കറ്റുകളും നേടിയത് ഷാര്‍ദുലാണ്. 136 റണ്‍സെടുത്ത അങ്കിത് കുമാര്‍ മാത്രമാണ് ഹരിയാന നിരയില്‍ തിളങ്ങിയത്. ലക്ഷ്യ ദലാല്‍ (34), യഷ് വര്ധന് ദലാല്‍ (36), ഹിമാന്‍ഷു റാണ (3), നിഷാന്ത് സിന്ധു (20) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.
നേരത്തെ, വാലറ്റക്കാരായ ഷംസ് മുലാനി (91), തനുഷ് കൊട്ടിയാന് (97) എന്നിവരുടെ ഇന്നിംഗ്സാണ് മുംബൈയെ ഒന്നാം ഇന്നിംഗ്സില്‍ മാന്യമായ സ്കോറിലേക്ക് നയിച്ചത്. ഒരു ഘട്ടത്തില്‍ ഏഴിന് 113 എന്ന നിലയിലായിരുന്നു മുംബൈ. എന്നാല്‍ മുലാനി – തനുഷ് സഖ്യം 165 റണ്‍സ് കൂട്ടിചേര്‍ത്ത്, മുംബൈയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. ആയുഷ് മാത്രെ (0), ആകാശ് ആനന്ദ് (10), സിദ്ധേഷ് ലാഡ് (4), അജിന്‍ക്യ രഹാനെ (31), സൂര്യകുമാര്‍ യാദവ് (9), ശിവം ദുബെ (28), ഷാര്‍ദുല്‍ (15), റോയ്സ്റ്റണ്‍ ഡയര്‍ (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മോഹിത് അവാസ്തി (18) പുറത്താവാതെ നിന്നു. സുമിത് കുമാര്‍, അന്‍ഷൂല്‍ കാംബോജ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]