![](https://newskerala.net/wp-content/uploads/2025/02/arwind-kejriwal.1.3129554.jpg)
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാനഘട്ടത്തിലെത്തിയിരിക്കവേ ആം ആദ്മി പാർട്ടിയുടെ വൻമരങ്ങൾ വീണു. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. അതേസമയം, നിലവിലെ മുഖ്യമന്ത്രി അതിഷി മർലേന കൽകാജി മണ്ഡലത്തിൽ ജയിച്ചത് എഎപിക്ക് ആശ്വാസ വാർത്തയാണ്.
ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച കേജ്രിവാളിന് 21,561 വോട്ടുകൾ മാത്രമാണ് നേടാനായത്. 24,743 വോട്ടുനേടിയ ബിജെപിയുടെ പർവേഷ് സാഹിബ് സിംഗ് ആണ് മണ്ഡലം പിടിച്ചെടുത്തത്. ജംഗ്പുര മണ്ഡലത്തിൽ നിന്ന് മത്സരിച്ച സിസോദിയ നേടിയത് 30724 വോട്ടുകളാണ്. ഇവിടെ 31593 വോട്ടുകൾ നേടി ബിജെപിയുടെ തർവീന്ദർ സിംഗ് മാർവ വിജയിച്ചു. ആയിരത്തിനടുത്ത് വോട്ടുകൾക്കാണ് ബിജെപിയുടെ രമേശ് ബിധുരിയെ അതിഷി പരാജയപ്പെടുത്തിയത്.
അതേസമയം, വോട്ടെണ്ണൽ അവസാന ലാപ്പിലേക്കടുക്കുമ്പോൾ ഡൽഹിയിൽ താമര വിരിയിക്കുകയാണ് ബിജെപി. 47 സീറ്റുകളുടെ ലീഡുമായി ബിജെപി കുതിക്കുമ്പോൾ 23 സീറ്റുകളുടെ ലീഡ് മാത്രമാണ് എഎപിക്ക് നേടാനായത്. കോൺഗ്രസിന് ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ല. നാലാം ടേമിനായി എഎപി പോരാടിയെങ്കിലും 27 വർഷത്തിനുശേഷം ഡൽഹിയിൽ അധികാരം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. ഇന്ന് രാത്രി ഏഴ് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ കാണും. ലീഡ് നിലയിൽ കുതിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ സർക്കാർ രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ ബിജെപി ആരംഭിച്ചുകഴിഞ്ഞു. ഡൽഹി ബിജെപി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവയുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ ചർച്ച നടത്തി. ഡൽഹി മുഖ്യമന്ത്രി ആരാകുമെന്ന് കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന് നേരത്തെ സച്ച്ദേവ വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]