
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പിടിയിലായ മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ് എന്നയാള്‍ ബംഗ്ലാദേശുകാരനാണെന്ന് തെളിയിക്കുന്ന രേഖകളൊന്നും മുബൈ പോലീസിന്റെ കൈവശമില്ലെന്ന് ആരോപിച്ച് പ്രതിയുടെ അഭിഭാഷകനായ സന്ദീപ് ഷേഖനെ. ഈയിടെയാണ് പ്രതി മുംബൈയിൽ താമസമാക്കിയതെന്ന പോലീസിന്റെ വാദം തെറ്റാണെന്നും ഇയാള്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിലധികമായി സംസ്ഥാനത്തുണ്ടെന്നും അഭിഭാഷകന് വാദിച്ചു.
മുപ്പതുകാരനായ പ്രതിയെ ഞായറാഴ്ച പുലര്‍ച്ചെ താനെയില്‍നിന്നാണ് പോലീസ് പിടികൂടിയത്. അനധികൃതമായാണ് ഇയാള്‍ ഇന്ത്യയിലെത്തിയതെന്നും മോഷണം നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് സെയ്ഫ് അലി ഖാന്റെ ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കടന്നതെന്നുമാണ് പോലീസ് വ്യക്തമാക്കിയിരുന്നത്.
‘പ്രതിയെ 5 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ് എന്നയാള്‍ ബംഗ്ലാദേശുകാരനാണെന്ന് തെളിയിക്കുന്ന രേഖകളൊന്നും മുബൈ പോലീസിന്റെ കൈവശമില്ല. ഇയാള്‍ ആറ് മാസം മുമ്പാണ് വന്നതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, ഈ പ്രസ്താവന തെറ്റാണ്. ഇയാള്‍ ഏഴ് വര്‍ഷത്തിലധികമായി ഇവിടെയുണ്ട്. അദ്ദേഹത്തിന്റെ കുടുംബം താമസിക്കുന്നത് മുംബൈയിലാണ്. പോലീസിന്റേത് 43എ യുടെ ലംഘനമാണ്. അവര്‍ ശരിയായ അന്വേഷണം നടത്തിയിട്ടില്ല’, സന്ദീപ് ഷേഖനെയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിയുടെ പോലീസ് കസ്റ്റഡി ആവശ്യപ്പെടുന്നതിന് പോലീസ് നല്കിയ കാരണങ്ങള്‍ പര്യാപ്തമല്ലെന്നാണ് മറ്റൊരു അഭിഭാഷകനായ ദിനേശ് പ്രജാപതിയുടെ ആരോപണം. പോലീസ് കസ്റ്റഡി ആവശ്യപ്പെട്ട് നല്കിയ കാരണങ്ങള്‍ പര്യാപ്തമല്ല. പ്രതിയില്‍നിന്ന് ഒന്നും കണ്ടെടുത്തിട്ടില്ലെന്ന് ഞങ്ങള്‍ വാദിച്ചിട്ടുണ്ട്. മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ് ബംഗ്ലാദേശുകാരനാണെന്ന് തെളിയിക്കുന്ന രേഖകളൊന്നും പോലീസ് ഹാജരാക്കിയിട്ടില്ല’, ദിനേശ് പ്രജാപതി എഎന്‍ഐയോട് പറഞ്ഞു.
പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നാണ് മഹാരാഷ്ട്ര ഇപമുഖ്യമന്ത്രിയായ അജിത് പവാര്‍ അറിയിച്ചത്. സെയ്ഫ് അലിഖാന്റെ വീടാണെന്ന കാര്യം അറിയാതെയാണ് ഇയാള്‍ വീട്ടില്‍ അതിക്രമിച്ച് കടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശിലെ ജലോക്തി ജില്ലക്കാരനാണ് ഷെഹ്സാദെന്നും താനെയിലെ ഹിരാനന്ദാനി എസ്റ്റേറ്റില്‍വെച്ച് പ്രതിയെ പിടികൂടിയപ്പോള്‍ സ്വന്തം ഗ്രാമത്തിലേക്ക് രക്ഷപ്പെടാന്‍ ഒരുങ്ങുകയായിരുന്നെന്നുമാണ് പോലീസ് പറയുന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് പ്രതി ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. സംഭവത്തില്‍ നടന്റെ ശരീരത്തില്‍ ആറ് തവണ കുത്തേറ്റിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]