
ഒരു കാലത്ത് ഹോളിവുഡിലെ താരദമ്പതിമാരായിരുന്നു ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും. 2016-ല്‍ വേര്‍പിരിഞ്ഞതു മുതല്‍ ഇരുവരും തമ്മില്‍ നിയമപോരാട്ടവും തുടങ്ങിയിരുന്നു. എട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഈ പോരാട്ടത്തിന് വിരാമമായിട്ടില്ല. സ്വത്തുതര്‍ക്കം ഒത്തുതീര്പ്പിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇരുവരുടേയും ഉടമസ്ഥതയിലുള്ള വൈനറിയുടെ അവകാശ തര്‍ക്കം സംബന്ധിച്ച കേസ് ഇപ്പോഴും അവസാനിച്ചിട്ടില്ല.
ഇപ്പോഴിതാ ഈ നിയമ പോരാട്ടത്തെ തുടര്‍ന്ന് ആഞ്ജലീന ജോളി സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോടതി ചെലവുകള്‍ക്കായി വിലപ്പെട്ട ചില വസ്തുക്കള്‍ നടിക്ക് വില്‍ക്കേണ്ടി വന്നെന്നും റഡാര്‍ ഓണ്‍ലൈനിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയര്‍ന്ന ലീഗല്‍ ഫീസ് കാരണം അടുത്തിടെ എഫ്ബിഐയ്ക്കെതിരായ ഒരു കേസില്‍ നിന്ന് നടി പിന്മാറിയിരുന്നു.
1.3 മില്ല്യണ്‍ ഡോളര്‍ വിലമതിക്കുന്ന 1958 ഫെരാരി 250 ജിടി താരം വില്പനയ്ക്കുവെച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വിവാഹ സമയത്ത് ബ്രാഡ് പിറ്റ് സമ്മാനിച്ച ആഭരണങ്ങളും ഡിസൈനര്‍ വസ്ത്രങ്ങളും ആഞ്ജലീന ജോളി വില്ക്കാന് ഒരുങ്ങുകയാണെന്നും സൂചനകളുണ്ട്.
വിമാനത്തിനുള്ളില്വെച്ചുണ്ടായ തര്‍ക്കമാണ് ഇരുവരുടേയും വിവാഹമോചനത്തിലേക്ക് നയിച്ചത്. മാനസികമായും ശാരീരികമായും തന്നേയും മക്കളേയും ബ്രാഡ് പിറ്റ് ഉപദ്രവിച്ചുവെന്നും മക്കളുടെ മുന്നില്‍ അധിക്ഷേപിച്ചുവെന്നും ജോളി ആരോപിച്ചിരുന്നു. മക്കളില്‍ ഒരാളെ ശ്വാസംമുട്ടിച്ചുവെന്നും മറ്റൊരാളുടെ മുഖത്തടിച്ചെന്നും തങ്ങളുടെ മേല്‍ ബിയര്‍ ഒഴിച്ചുവെന്നും നടി വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനുശേഷം രേഖകള്‍ പുറത്തുവിട്ട എഫ്ബിഐക്കും ഡിപ്പാര്‍ട്മെന്റ് ഓഫ് ജസ്റ്റിസിനുമെതിരേയാണ് ജോളി കേസ് നല്‍കിയിരുന്നത്. എന്നാല്‍ ഇത് പിന്നീട് പിന്‍വലിച്ചു.
2004-ല്‍ മിസ്റ്റര്‍ ആന്റ് മിസിസ് സ്മിത്ത് എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. ഏറെ നാള് ഒരുമിച്ച് ജീവിച്ച ഇരുവരും 2014-ലാണ് ഔദ്യോഗികമായി വിവാഹിതരായത്. ഇതിനിടെ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ആഞ്ജലീന ജോളി ജന്മം നല്കി. ഇരുവരും ചേര്‍ന്ന് മൂന്ന് കുട്ടികളെ ദത്തെടുക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]