
ദില്ലി: ജാർഖണ്ഡിലും മഹാരാഷ്ട്രയിലും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ജാർഖണ്ഡിൽ 38 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടം വിധിയെഴുതുന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറൻ ആറിലധികം റാലികളില് പങ്കെടുക്കും.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. എൻഡിഎ മുന്നണിയും ഭരണപക്ഷവുമായ മഹായുതിയും ഇന്ത്യ മുന്നണിയായ മഹാവികാസ് അഗാഡിയും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. ശിവസേനയും എൻസിപിയും രണ്ടായി പിളർന്നതിനു ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. 288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭയിലേക്ക് ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുക. 23ന് വോട്ടെണ്ണൽ നടക്കും. ഇപ്പോഴുള്ള സർക്കാരിന്റെ കാലാവധി 26ന് പൂർത്തിയാകുന്നതിനാൽ അതിനുമുമ്പ് പുതിയ സർക്കാർ അധികാരത്തിൽ എത്തേണ്ടതുണ്ട്.
ജാർഖണ്ഡ് രണ്ടാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും രണ്ടാംഘട്ടത്തിൽ 38 മണ്ഡലങ്ങളാണ് വിധി എഴുതുന്നത്. ആദിവാസി മേഖലകൾ കൂടുതലായുള്ള സന്താൾ പർഗാനയിലാണ് രണ്ടാംഘട്ടത്തിലെ ഭൂരിപക്ഷ സീറ്റുകളും. മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കൽപ്പന സോറൻ, ബിജെപിയുടെ മുതിർന്ന നേതാവ് ബാബുലാൽ മറാണ്ടി ഉൾപ്പെടെയുള്ളവർ രണ്ടാം ഘട്ടത്തിലാണ് ജനവിധി തേടുന്നത്. പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് ആറിലധികം റാലികളിലാണ് മുഖ്യമന്ത്രി ഹേമന്ത് സോറൻ പങ്കെടുക്കുന്നത്. നാല് മണ്ഡലങ്ങളിലെ റാലികളിൽ കല്പനയും പങ്കെടുക്കും. ഗ്രാമങ്ങൾ കേന്ദ്രീകരിച്ചുള്ള റാലികളോടെയാണ് ജാർഖണ്ഡിൽ പരസ്യപ്രചാരണം സമാപിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]