
.news-body p a {width: auto;float: none;} തിരുവനന്തപുരം: എം.ഡി.എം.എയുമായി നിരവധി മോഷണ കേസുകളിലെ പ്രതിയെയും രണ്ട് കൂട്ടാളികളെയും പൊലീസ് പിടികൂടി. വെള്ളനാട്, കുളക്കോട്, ഉത്രം വീട്ടിൽ രമേശ് (40), വലിയ വേളി, ജാസ്മിൻ ഹൗസിൽ ബൈജു പെരെര (33), ചെറിയതുറ, പുതുവൽ ഹൗസിൽ റോയ് ബെഞ്ചമിൻ (31) എന്നിവരാണ് സിറ്റി സാഗോക്ക് ടീമും ശ്രീകാര്യം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്.
നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ട് ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ശ്രീകാര്യം കല്ലമ്പള്ളി ഭാഗത്ത് വീട് വാടകയ്ക്ക് എടുത്താണ് രമേശും മറ്റ് രണ്ടുപേരും ചേർന്നു മയക്കുമരുന്ന് കച്ചവടം നടത്തിവന്നിരുന്നത്. കുറച്ചു ദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിൽ ആയിരുന്ന ഇവരെ വീട് വളഞ്ഞാണ് പൊലീസ് പിടികൂടിയത്.
പിടികൂടുന്ന സമയം 18 ഗ്രാം എം.ഡി.എം.എയും, ഉപയോഗിച്ചതും, ഉപയോഗിക്കാത്തതുമായ നിരവധി സിറിഞ്ചുകൾ, ക്രിസ്റ്റൽ ബൗളുകൾ, മയക്കുമരുന്ന് അളവ് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസ്, എന്നിവയും പിടികൂടി. മുൻപ്, ജില്ലയിലെ മണ്ണന്തല, നാലാഞ്ചിറ, വട്ടപ്പാറ, അരുവിക്കര, നെടുമങ്ങാട്, കാട്ടാക്കട
തുടങ്ങിയ സ്ഥലങ്ങളിലായി നിരവധി വീടുകൾ മോഷണങ്ങൾ നടത്തിയിട്ടുള്ളയാളാണ് രമേശ്. മോഷണശേഷം മുളകുപൊടി വിതറി പൊലീസിന്റെ അന്വേഷണം വഴിതെറ്റിക്കുന്നതാണ് ഇയാളുടെ രീതി.
കോടതിയിൽ ഹാജരാക്കിയ സംഘത്തെ റിമാൻഡ് ചെയ്തു. മൂവർ സംഘത്തെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും, മറ്റു കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]