![](https://newskerala.net/wp-content/uploads/2024/11/mixcollage-16-nov-2023-04-44-pm-1007_1200x630xt-1024x538.jpg)
തിരുവനന്തപുരം: മല്ലു ഹിന്ദു വാട്ട്സ് ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ കടുത്ത നടപടി സ്വീകരിച്ചെന്ന് വ്യവസായ മന്ത്രി പി രാജീവ്. സിവിൽ സർവീസ് ഉദ്യോഗസ്ഥനെന്ന നിലയിലാണ് ഗോപാലകൃഷ്ണനെതിരായ നടപടിയെന്നും മന്ത്രി വ്യക്തമാക്കി. സസ്പെൻഷൻ നടപടി അവസാനത്തേതല്ലെന്നും മറ്റ് വശങ്ങൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സിവിൽ സർവീസ് ചട്ടപ്രകാരമാണ് നടപടിയെടുത്തത്. പ്രഥമദ്യഷ്ടാ ബോധ്യപ്പെട്ട കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവിലെ നടപടിയെന്നും മന്ത്രി പറഞ്ഞു.
സീ പ്ലയിൻ ആശങ്കകൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. ആരെങ്കിലും എതിർപ്പോ ആശങ്കയോ ഉയർത്തിയാൽ ഉടനെ പദ്ധതി ഉപേക്ഷിക്കുകയല്ല ഈ സർക്കാരിന്റെ രീതി. ആശങ്കകൾ പരിഹരിച്ച് മുന്നോട്ട് പോകും. മുനമ്പം വിഷയത്തിൽ പ്രതിപക്ഷ നേതാവ് പറയുന്നത് വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ്. കെപിസിസി സെക്രട്ടറി പവർ അറ്റോർണിയായാണ് മുനമ്പം ഭൂമി വിറ്റത്.
മതവുമായി ബന്ധപ്പെട്ട വിഷയം എന്നത് കണക്കിലെടുത്താണ് ഉന്നതതല ചർച്ച ഉപതെരഞ്ഞെടുപ്പിന് ശേഷം എന്ന് തീരുമാനിച്ചത്. ശാശ്വത പരിഹാരമാണ് സർക്കാർ തേടുന്നതെന്നും മന്ത്രി വ്യക്തമാക്കി. സങ്കീർണമായ വിഷയം ആണെന്ന് ചൂണ്ടിക്കാട്ടിയ പി രാജീവ് അവിടുത്തെ സാധാരണക്കാരെ അവിടെത്തന്നെ പൂർണ അവകാശങ്ങളോട് നിലനിർത്താനുള ശാശ്വത പരിഹാരമാണ് സർക്കാർ തേടുന്നതെന്നും അദ്ദേഹം വിശദമാക്കി.
ലീഗ് നേതാവ് അധ്യക്ഷനായി ഇരുന്നപ്പോഴാണ് മുനമ്പം വിഷയത്തിൽ വഖഫ് ബോർഡ് ഉത്തരവിറക്കിയത്. പ്രതിപക്ഷ നേതാവ് ഈ ഉത്തരവ് വായിക്കണം. രാഷ്ട്രീയ പരിഹാരമല്ല നിയമപരമായ പരിഹാരമാണ് സർക്കാർ തേടുന്നത്. നിയമപരമായ പരിഹാരം രാഷ്ട്രീയ ഇടപെടലിലൂടെ തേടുകയാണ്. പ്രതിപക്ഷവും യാഥാർഥ്യം മനസിലാക്കി ശാശ്വതമായ പ്രശ്ന പരിഹാരത്തിന് സർക്കാരിന് ഒപ്പം നിൽക്കണമെന്നും മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]