
1:46 PM IST:
വെള്ളറടയിൽ ബൈക്കിടിച്ച് പരിക്കേറ്റയാളെ മുറിയിലുപേക്ഷിച്ച് കടന്നുകളഞ്ഞവർ നാട്ടുകാർ തന്നെയായിരിക്കുമെന്ന നിഗമനത്തിൽ പൊലീസ്. മരിച്ച സുരേഷിനെ പരിചയമുള്ളവരാകാം ഇടിച്ചിട്ടതെന്നും അതുകൊണ്ടാകാം മുറിയിലുപേക്ഷിച്ച ശേഷം സ്ഥലം വിട്ടതെന്നും വെള്ളറട സിഐ പ്രമോദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
1:46 PM IST:
വയനാട്ടിലെ ഉരുൾപൊട്ടലിൽ എല്ലാവരും നഷ്ടപ്പെട്ട് ഒറ്റപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസം കൽപറ്റയിലുണ്ടായ വാഹനാപകടത്തിലാണ് ജെൻസണ് പരിക്കേറ്റത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതലൊന്നും ചെയ്യാനില്ലെന്നും ജീവൻ നിലനിർത്താനാവശ്യമായ എല്ലാ ഉപകരണസഹായവും നൽകുന്നുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി.
1:45 PM IST:
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പൊലീസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന് ഇന്ന് കിട്ടിയേക്കും. ഹേമ കമ്മിറ്റി ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ അടക്കമുളളവ പൊലീസിന് കൈമാറാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. റിപ്പോർട്ടിലെ മൊഴികൾ പരിശോധിച്ച് നിയമോപദേശം തേടാനാണ് എസ് ഐ ടിയുടെ ആദ്യ നീക്കം. കേസെടുക്കാൻ കഴിയുന്ന മൊഴിയാണോ എന്നാണ് ഉറപ്പുവരുത്തുക. അതിനുശേഷം മൊഴി നൽകിയവരെ നേരിൽക്കണ്ട് വിവരങ്ങൾ ശേഖരിക്കും. കേസുമായി മുന്നോട്ടുപോകാൻ തയാറാണെങ്കിൽ കേസെടുത്ത് നടപടി തുടങ്ങും.
1:44 PM IST:
അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിലെ കമല ഹാരിസ്- ഡൊണാൾഡ് ട്രംപ് ആദ്യസംവാദം അവസാനിച്ചു. ട്രംപിന്റെ നയങ്ങൾ അമേരിക്കയെ തകർത്തുവെന്ന് കമല വിമർശിച്ചു. അതേ സമയം ഇസ്രയേൽ പലസ്തീൻ യുദ്ധം പരാമർശിച്ചാണ് ട്രംപ് സംസാരിച്ചത്.
1:44 PM IST:
തിരുവനന്തപുരം വെള്ളറടയിൽ വാഹനമിടിച്ചതിനെ തുടർന്ന് പരിക്കേറ്റയാളെ റോഡരികിൽ മുറിക്കുള്ളിൽ പൂട്ടിയിട്ട് വാഹനമിടിച്ചവർ കടന്നുകളഞ്ഞു. പരിക്കേറ്റയാൾ മുറിക്കുള്ളിൽ കിടന്ന് തന്നെ മരിച്ചു. കലുങ്ക്ന സ്വദേശി സുരേഷാണ് മരിച്ചത്. വെള്ളറട പൊലീസ് സംഭവത്തെക്കുറിച്ച് പരിശോധന ആരംഭിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ ഏഴാം തീയതി രാത്രിയാണ് സംഭവമുണ്ടായത്. കലുങ്ക് നട സ്വദേശി സുരേഷെന്ന 55കാരനാണ് മരിച്ചത്.
1:43 PM IST:
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ ചൊല്ലി നിര്‍മാതാക്കളുടെ സംഘടനയിലും തര്‍ക്കം. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നേതൃത്വത്തിനെതിരെ വനിതാ നിര്‍മാതാക്കള്‍ രംഗത്തത്തി. വനിതാ നിര്‍മാതാക്കള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗം പ്രഹസനമായെന്ന് സംഘടനയിൽ വിമര്‍ശനം ഉയർന്നിട്ടുണ്ട്.
1:42 PM IST:
അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 23 വർഷം. അൽഖ്വയ്ദ ഭീകരരുടെ ആക്രമണത്തിൽ 3000 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന്റെ നടുക്കം അമേരിക്കക്കാരുടെ മനസിനെ ഇനിയും വിട്ടുപോയിട്ടില്ല. അമേരിക്കയുടെ മാത്രമല്ല ലോകചരിത്രത്തിലെ തന്നെ കറുത്ത ദിനങ്ങളിലൊന്നാണ് 2001 സെപ്റ്റംബര്‍ 11. സ്വന്തം മണ്ണിലേക്ക് കടന്നുവന്ന് തങ്ങളെ ആക്രമിക്കാൻ ഒരു ശക്തിക്കും ആവില്ല എന്ന അമേരിക്കയുടെ ആത്മവിശ്വാസത്തിനേറ്റ തിരിച്ചടിയായിരുന്നു വേള്‍ഡ് ട്രേഡ് സെന്റർ ആക്രമണം. ആദ്യം വന്ന റിപ്പോർട്ടുകൾ ഒരു വിമാനാപകടത്തിന്റേതായിരുന്നു.
1:40 PM IST:
വയനാട് തലപ്പുഴ വനത്തിലെ വിവാദ മരം വെട്ടലില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. ഫോറസ്റ്റ് ചീഫ് കണ്‍സർവേറ്റർ നിയോഗിച്ച അന്വേഷണ സംഘം വനമേഖലയില്‍ മരങ്ങളുടെ ഇനവും മരക്കുറ്റികളുടെ അളവും പരിശോധിച്ചു. പത്ത് ദിവസത്തിന് ഉള്ളില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് സമർപ്പിക്കും. സംഭവത്തില്‍ അനുമതിയില്ലാതെ മരം മുറിച്ചതിന് 2 ഉദ്യോഗസ്ഥർ സസ്പെന്‍ഷനിലാണ്.
1:39 PM IST:
ആർഎസ്എസ് നേതാവ് റാം മാധവുമായി എഡിജിപിക്കൊപ്പം കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ബന്ധു ജിഗീഷ് നാരായണൻ. ആർഎസ്എസ് നേതാവിനെ കാണേണ്ട ആവശ്യമില്ലെന്നും പ്രചരിക്കുന്ന വാർത്ത ശുദ്ധ അസംബന്ധമാണെന്നും ജിഗീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അപകടത്തെ തുടർന്ന് വിശ്രമത്തിൽ കഴിയുകയാണെന്നും ജിഗീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
1:38 PM IST:
അവധി പിൻവലിക്കാൻ അപേക്ഷ നൽകി എഡിജിപി അജിത്കുമാർ. മലപ്പുറത്തെ കൂട്ടസ്ഥലംമാറ്റത്തിന് പിന്നാലെയാണ് എഡിജിപിയുടെ നീക്കം. ഈ മാസം 14 മുതൽ നാല് ദിവസത്തേക്കാണ് അജിത് കുമാറിന് അവധി അനുവദിച്ചിരുന്നത്. പി.വി.അൻവർ ആരോപണം ഉന്നയിച്ച മലപ്പുറം എസ്പി ഉള്‍പ്പെടെ മലപ്പുറത്തെ എല്ലാ ഉദ്യോഗസ്ഥരെ ഇന്നലെ രാത്രി സ്ഥലം മാറ്റിയിരുന്നു.
7:00 AM IST:
മലപ്പുറത്ത് എസ്.പിയെ അടക്കം ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റിയത് പിവി അൻവറും സർക്കാരും തമ്മിലുള്ള ഒത്തുതീർപ്പാണെന്ന് സംശയം.അൻവറിന്റെ അനിഷ്ടത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരെ മാറ്റിയപ്പോഴും ഗുരുതര ആരോപണം നേരിടുന്ന എഡിജിപി എം.ആർ അജിത് കുമാറിന് ഇപ്പോഴും സർക്കാറിന്റെ സംരക്ഷണമാണ്.
6:39 AM IST:
ആലപ്പുഴ കലവൂരിൽ വയോധികയെ കൊന്നു കുഴിച്ചു മൂടിയത് ആസൂത്രിതമായെന്ന് പൊലീസ്. കൊലപാതകത്തിന് മുൻപ് തന്നെ വീടിന് പിറകുവശത്ത് കുഴി എടുത്തു എന്ന് നിഗമനം. കുഴി എടുക്കാൻ വന്ന ദിവസം പ്രായമായ ഒരു സ്ത്രീ കൂടി ആ വീട്ടിൽ ഉണ്ടായിരുന്നു എന്ന് മേസ്തിരി പോലീസിന് മൊഴി നൽകി. ഒളിവിൽ കഴിയുന്ന ശർമിളയും നിധിൻ മാത്യുവും വീടിന് പിറകുവശത്ത് വേസ്റ്റ് ഇടാനെന്ന പേരിലായിരുന്നു മേസ്തിരിയെ വിളിച്ചു വരുത്തി കുഴി എടുപ്പിച്ചത്.