
പാരിസ്: ഒളിംപിക്സിൽ ചരിത്രത്തിൽ ആദ്യമായി അഭയാർഥി ടീമിന് മെഡല്‍ തിളക്കം. ബോക്സിങ്ങിൽ 75 കിലോ വിഭാഗത്തിലെ വെങ്കല നേട്ടത്തിലൂടെ സിന്‍ഡി എന്‍ഗാംബെയാണ് അഭിമാന താരമായത്.
ഒരു രാജ്യത്തിന്റെ മേൽവിലാസമോ, ഉയര്‍ത്തിപ്പിടിക്കാൻ ഒരു പതാകയോ ഇല്ലാതെ ഒളിംപിക്സ് വേദിയിലേക്ക് എത്തിയ സിന്‍ഡി എന്‍ഗാംബെ ഇടിക്കൂട്ടിൽ പൊരുതി നേടിയത് സമാനതകളില്ലാത്ത നേട്ടം. എന്‍ഗാംബെ അഭയാര്‍ഥി ടീമിനായി ആദ്യ ഒളിംപിക് മെഡൽ നേടുന്ന താരമെന്ന ചരിത്രമെഴുതി. ബോക്സിങ്ങിൽ 75 കിലോ വിഭാഗത്തിലാണ് എന്‍ഗാംബെയുടെ ചരിത്ര നേട്ടം. സെമിയിൽ പനാമയുടെ അതീന ബൈലനോട് പരാജയപ്പെട്ടെങ്കിലും വെങ്കല നേട്ടത്തിലൂടെ ഒളിംപിക് ചരിത്രത്തിന്റെ പട്ടികയിലേക്ക് എന്‍ഗാംബെ തന്റെ പേരും കൂട്ടിച്ചേർത്തു.
ഉദ്ഘാടന ചടങ്ങില്‍ സെൻ നദിയിലൂടെ ഒഴുകിയെത്തിയ 37 അംഗ അഭയാര്‍ഥി ടീമിനെ നയിച്ച് പതാകയേന്തിയത് സിന്‍ഡി എന്‍ഗാംബെയായിരുന്നു. പതിനൊന്നാം വയസിലാണ് എന്‍ഗാംബെ കാമറൂണിൽ നിന്ന് ബ്രിട്ടനിലെത്തുന്നത്. പൗരത്വം തെളിയിക്കുന്ന രേഖകള്‍ നഷ്ടമായതിനെ തുടർന്ന് സ്വന്തം രാജ്യത്തിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല. സ്വവര്‍ഗാനുരാഗിയെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ ബ്രിട്ടന് എന്‍ഗാംബെക്ക് അഭയാര്‍ഥി പദവി നല്കി. ജന്മനാടായ കാമറൂണിലാകട്ടെ സ്വവര്‍ഗാനുരാഗം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ബ്രീട്ടീഷ് ബോക്സിങ് ടീമിനൊപ്പമാണ് എന്‍ഗാംബെയുടെ പരിശീലനം. നിരന്തര പരിശീലനവും കഠിനാധ്വാനവുമാണ് സിന്‍ഡി എന്‍ഗാംബെയെ ഒളിംപിക് റിംഗിലെ ഏറ്റവും മികച്ച പോരാളികളിൽ ഒരാളായി വളർത്തിയത്.
ജീവിതാവസ്ഥകളെപ്പറ്റി ചോദിക്കുമ്പോഴെല്ലാം സിന്‍ഡി എന്‍ഗാംബെയുടെ വാക്കുകൾ ഇങ്ങനെ… ‘ഈ ലോകത്തുള്ള 500 കോടി ജനങ്ങളിൽ ഒരാളാണ് ഞാൻ, ലോകമെമ്പാടുമുള്ള എല്ലാ അഭയാർത്ഥികളോടും പറയാനുള്ളത് ഒന്ന് മാത്രം. പരിശ്രമിക്കുക, മനസ് വെച്ചതെന്തും നേടിയെടുക്കാം’… ഈ വാക്കുകളിലെ ആത്മവിശ്വാസം എന്‍ഗാംബെയെ കരിയറില്‍ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കട്ടെ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]