
തമിഴ് യുവനടി അപർനദിക്കെതിരെ ഗുരുതര ആരോപണവുമായി നിർമാതാവ് സുരേഷ് കാമാച്ചി. നരകപ്പോർ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണപരിപാടിക്ക് വരുന്നതിന് നടി മൂന്നുലക്ഷം രൂപ അധികമായി ചോദിച്ചെന്ന് സുരേഷ് കാമാച്ചി വെളിപ്പെടുത്തി. നരകപ്പോറിന്റെ പ്രചാരണപരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു നിർമാതാവ് ഇക്കാര്യം പറഞ്ഞത്. പ്രചാരണപരിപാടിയിൽ തന്റെയടുത്ത് ആര് ഇരിക്കുമെന്നത് താൻ തീരുമാനിക്കുമെന്ന് നടി നിബന്ധനവെച്ചതായും അദ്ദേഹം ആരോപിച്ചു.
നരകപ്പോർ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിന് അപർനദി എത്തിയിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു നിർമാതാവായ സുരേഷ് കാമാച്ചി രൂക്ഷവിമർശനം ഉന്നയിച്ചത്. താരങ്ങൾക്ക് ഇപ്പോൾ പ്രമോഷനു വരാൻ മടിയാണ്. വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി അപർനദിയെ വിളിച്ചപ്പോൾ പ്രമോഷന് വേറെ കാശ് തരണമെന്നാണ് അവർ പറഞ്ഞത്. ഇത് പുതിയ പരിപാടിയാണ്. ഇതുകേട്ട ഉടനെ താൻ അപർനദിയെ വിളിച്ചു. സിനിമയുടെ അവസ്ഥ വളരെ മോശമാണെന്നും സിനിമ പുറത്തിറക്കുന്നതിലെ കഷ്ടപ്പാടും അവരെ അറിയിച്ചു. അപർനദി പ്രമോഷനുവന്നില്ലെങ്കിൽ അത് ദോഷകരമായി ബാധിക്കുമെന്നും പറഞ്ഞു.
“വരില്ല എന്ന് അവർ തറപ്പിച്ചുപറയുകയും ചില നിബന്ധനകൾകൂടി വെയ്ക്കുകയും ചെയ്തു. സ്റ്റേജിൽ ആരുടെ കൂടെ ഇരിക്കണമെന്നത് അവർ തീരുമാനിക്കും, സ്റ്റേജിൽ ആരൊക്കെ ഉണ്ടാകും എന്നത് നേരത്തെ അറിയിക്കണം, തന്റെ തുല്യ സ്ഥാനമുള്ളവർ മാത്രമാകണം കൂടെ ഇരിക്കേണ്ടത് എന്നൊക്കെയായിരുന്നു നിബന്ധന. ഇത് കേട്ടതോടെ എനിക്ക് ഭയങ്കര ദേഷ്യം വന്നു. അതോടെ നടികർ സംഘത്തിൽ ഇവർക്കെതിരെ പരാതികൊടുത്തു. രണ്ട് ദിവസം കഴിഞ്ഞ് അപർനദി തിരിച്ചുവിളിച്ചു. ‘സർ തെറ്റുപറ്റിപ്പോയി, ആരെന്ന് അറിയാതെയാണ് അങ്ങനെ സംസാരിച്ചത്’ എന്നൊക്കെ പറഞ്ഞു. സാരമില്ല, സിനിമയെ പിന്തുണയ്ക്കൂ. അവരെ സഹായിക്കൂ എന്ന് ഞാൻ മറുപടി പറഞ്ഞു.” സുരേഷ് കാമാച്ചി പറഞ്ഞു
എന്നാൽ സിനിമയുടെ അണിയറ പ്രവർത്തകർ പിന്നീട് നടിയെ വിളിച്ചെങ്കിലും അവർ പരിധിക്ക് പുറത്തായിരുന്നു. അവർ പരിധിക്ക് പുറത്തു തന്നെ ഇരിക്കട്ടെ, തമിഴ് സിനിമയ്ക്കു ഇങ്ങനെയുള്ള നടിമാരെ ആവശ്യമില്ലെന്നും അദ്ദേഹം വിമർശിച്ചു.