
അഹമ്മദാബാദ്: മഴയില്‍ കുതിര്‍ന്ന അവസാന റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷം ഐപിഎല്‍ പ്ലേ ഓഫ് പോരാട്ടങ്ങളിലേക്ക് കടക്കുകയാണ്.ഇത്തവണ ചെന്നൈ ആണ് ഐപിഎല്‍ ഫൈനലിന് വേദിയാവുന്നത് എന്നതിനാല്‍ ക്വാളിഫയറും എലിമിനേറ്ററും അഹമ്മദാബാദിലാണ് നടക്കുന്നത്. ഇന്ന് നടക്കുന്ന ആദ്യ ക്വാളിഫയറില്‍ ഹൈദരാബാദ് കൊല്‍ക്കത്തയെ നേരിടാനിറങ്ങുമ്പോള്‍ ആരാധകര്‍ക്ക് ആശ്വസിക്കാന്‍ വകയുണ്ട്. ഐപിഎല്ലില്‍ മഴ കളിച്ച ഒരാഴ്ചക്ക് ശേഷം ആദ്യമായി മഴ ഭീഷണിയില്ലാതെ ഒരു മത്സരത്തിനാണ് ഇന്ന് അഹമ്മദാബാദ് ഒരുങ്ങുന്നത്.
അഹമ്മദാബാദില്‍ ഇന്ന് മഴ പെയ്യാനുള്ള സാധ്യത തീര്‍ത്തും വിരളമാണെന്നാണ് കാലാവസ്ഥാ പ്രവചനം. വൈകിട്ടോടെ ആകാശം മേഘാവൃതമാകുമെങ്കിലും മഴ പെയ്യാനുള്ള സാധ്യത തീരെയില്ല. അതേസമയം അന്തരീക്ഷ താപനില 41-42 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നതിനാല്‍ ഉഷ്ണ തരംഗത്തിനെതിരെ ആരാധകർ കരുതലെടുക്കണമെന്ന് മുന്നറിയിപ്പുണ്ട്. പോയവാരം അഹമ്മാദാബാദിലെ താപനില 44-45 ഡിഗ്രി വരൊയായിരുന്നു. മത്സരസമയമായ വൈകുന്നേരങ്ങളില്‍ പോലും 40-41 ഡിഗ്രിയാണ് അന്തരീക്ഷ താപനിലയെന്നതിനാല്‍ കളിക്കാരും ഇന്ന് ചൂടിനെ പ്രതിരോധിക്കാന്‍ പാടുപെടുമെന്നാണ് കരുതുന്നത്.
ഇന്ന് ആദ്യ ക്വാളിഫയറില്‍ ജയിക്കുന്ന ടീം നേരിട്ട് ഫൈനലിന് യോഗ്യത നേടും.തോല്‍ക്കുന്ന ടീമിന് ഒരവസരം കൂടി ബാക്കിയുണ്ട്. എലിമിനേറ്ററില്‍ രാജസ്ഥാന്-ആര്‍സിബി മത്സരത്തില്‍ ജയിക്കുന്ന ടീമുമായിട്ടായിരിക്കും തോല്‍ക്കുന്ന ടീമിന്റെ രണ്ടാം ക്വാളിഫയര്‍ മത്സരം
മഴ മുടക്കിയാല്‍ ആര് ഫൈനലിലെത്തും
ഇന്നത്തെ മത്സരത്തിന് മഴ ഭീഷണിയില്ലെങ്കിലും അപ്രതീക്ഷിത മഴയെത്തി നിശ്ചിത സമയത്തും സൂപ്പര്‍ ഓവറുകളും മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നാല്‍ പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ടീമാകും ഫൈനലിലെത്തുക.ഇതോടെ കൊല്‍ക്കത്ത ഫൈനലിലെത്തും.ഹൈദരാബാദിന് രണ്ടാം ക്വാളിഫയര്‍ കളിക്കേണ്ടിവരും.2023 ഐപിഎല്‍ ഫൈനലിന് വേദിയായത് അഹമ്മദാബാദായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും ഏറ്റുമുട്ടിയ മത്സരം ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫൈനലായിരുന്നു. പ്രതികൂല കാലാവസ്ഥ കാരണം മൂന്ന് ദിവസമെടുത്തു ഫൈനല്‍ മത്സരം പൂര്‍ത്തിയാക്കാന്‍.
Last Updated May 21, 2024, 9:14 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]