

മൂന്നാറിൽ സിനിമാ ഷൂട്ടിങ്ങിനായി വന്നവര്‍ക്ക് ശമ്പളവും ഭക്ഷണവും നല്‍കാതെ നിര്‍മ്മാതാവ് മുങ്ങി; രണ്ട് ദിവസമായി ഭക്ഷണം കഴിക്കാതെ അവശനിലയിലായവർ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ; ഭക്ഷണം വാങ്ങി നല്കി ഡിവൈഎസ്പി
മൂന്നാർ: സിനിമാ ഷൂട്ടിങ്ങിനായി ദൂരെ സ്ഥലങ്ങളില്‍ നിന്നും വന്നവർക്ക് ശമ്പളവും ഭക്ഷണവും നല്‍കാതെ നിർമ്മാതാവ് മുങ്ങിയതായി പരാതി.
സഹികെട്ട് പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയവർ രണ്ടു ദിവസമായി ഭക്ഷണം കഴിക്കാതെ അവശനിലയില്‍ ആണെന്ന് മനസ്സിലാക്കിയ ഡിവൈഎസ്പി ഇവർക്ക് സ്വന്തം ചെലവില്‍ ഭക്ഷണം വാങ്ങി നല്കി. വർക്കല, കൊല്ലം, കൊട്ടാരക്കര, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടക്കം 27 പേരാണ് മൂന്നാർ ഡിവൈഎസ്പി അലക്സ് ബേബിക്ക് ഇന്നലെ പരാതി നല്‍കാനെത്തിയത്.
ഭക്ഷണം കഴിക്കാതെ ഇവർ ആകെ അവശ നിലയിലായിരുന്നു.
കൊച്ചി സ്വദേശിയായ സംവിധായകൻ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാനായി ഇക്കഴിഞ്ഞ പത്തിനാണ് വിവിധ ജില്ലകളില്‍ നിന്നുള്ള 120 പേർ മൂന്നാറിലെത്തിയത്. മൂന്നാറിലെ വിവിധ ലോഡ്ജുകളിലായിരുന്നു ഇവർക്ക് താമസവും ഭക്ഷണവും ഒരുക്കിയിരുന്നത്.
നാലു ദിവസത്തെ പരിശീലനത്തിനു ശേഷം 15 ന് മീശപ്പുലിമലയില്‍ ഒരു ദിവസം മുഴുവൻ ഷൂട്ടിങ് നടന്നു. ഇതുവരെ കാര്യങ്ങള്‍ ഭംഗിയായി നടന്നു. ഇതിനു ശേഷം അടുത്ത ഷെഡ്യൂളിനായി ഇവർ കാത്തിരിക്കുന്നതിനിടയിലാണ് നിർമ്മാതാവ് അടക്കമുള്ളവർ മുങ്ങിയത്. ഇതോടെ ഭൂരിഭാഗം പേരും നാട്ടിലേക്ക് മടങ്ങി.
ബാക്കിയുള്ളവർ കൈയില്‍ പണമില്ലാതെ കുടുങ്ങി.
നിർമ്മാതാവ് അടക്കമുള്ളവർ മടങ്ങിവരുമെന്നു കരുതി ദേവികുളം റോഡിലെ ലോഡ്ജില്‍ താമസിച്ചവരാണ് രണ്ടു ദിവസമായി ഭക്ഷണം പോലും ലഭിക്കാതായതോടെ പരാതിയുമായി ഡിവൈഎസ്പിയുടെ അടുത്തെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് ഓഫിസിലെത്തിയ എല്ലാവർക്കും ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പുറത്തുനിന്നു ഭക്ഷണമെത്തിച്ചു നല്കി. തുടർന്ന് ഡിവൈഎസ്പി നിർമ്മാതാവുമായി ഫോണില്‍ സംസാരിച്ചു.
നിർമ്മാതാവ് അടക്കമുള്ളവർ ഇന്നു മൂന്നാറിലെത്തി പ്രശ്നം പരിഹരിക്കാമെന്ന് ഡിവൈഎസ്പിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]