
തൃശൂര്‍: 15 വയസ് പ്രയമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 35 വര്‍ഷം കഠിനതടവും 185000 രൂപ പിഴയും വിധിച്ചു. പൊന്നൂക്കര കുന്നുംപുറം വീട്ടില്‍ വിഷ്ണുവിനെതിരേയാണ് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ കോടതി 2 ജഡ്ജി ജയപ്രഭു ശിക്ഷ വിധിച്ചത്. 2021 നവംബര്‍ മാസം അര്‍ധരാത്രിയില്‍ പ്രതി അതിജീവിതയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വീടിനുള്ളിലെ അടുക്കളയുടെ സമീപമുള്ള ബാത്ത്റൂമില്‍ വച്ച് അതിജീവിതയെ ലൈംഗികമായി പീഡിപ്പിച്ചതാണ് കേസിനാസ്പദമായ സംഭവം. വിവിധ വകുപ്പുകളിലായി 35 വര്‍ഷം കഠിന തടവും 185000 രൂപ പിഴയും വിധിച്ചു.
പിഴ അടയ്ക്കാത്തപക്ഷം ഒരു വര്‍ഷം നാലു മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും. പ്രോസിക്യൂഷന് ഭാഗത്തു നിന്നും 20 സാക്ഷികളെ വിസ്തരിച്ചു. 40 രേഖകളും എട്ടു തൊണ്ടിമുതലുകളും ഹാജരാക്കി. എസ് ഐ. ബിപിന്‍ ബി. നായര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സി ഐ. ബെന്നി ജേക്കബാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് നടപടികളില്‍ ഒല്ലൂര്‍ പൊലീസ് സ്റ്റേഷന് സി പി ഒ -മാരായ ജോഷി, വിനീത് കുമാര്‍ എന്നിവര്‍ പങ്കാളികളായി. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുനിത കെഎ, അഭിഭാഷകനായ ഋഷിചന്ദ് ടി എന്നിവര്‍ ഹാജരായി.
അതേസമയം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 18കാരൻ അറസ്റ്റിലായി. കാസര്‍കോട് കോളിച്ചാല്‍ സ്വദേശിയായ 18 വയസുകാരനാണ് പിടിയിലായത്. ബേഡകം പൊലീസ് സ്റ്റേഷന് പരിധിയിലെ 17 വയസുകാരിയാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടിയുടെ സുഹൃത്താണ് കേസിൽ പിടിയിലായ പ്രതി. പീഡനം നടന്ന സമയത്ത് പ്രതിക്ക് പതിനെട്ട് വയസ് പൂര്‍ത്തിയായിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
പ്രതി പെൺകുട്ടിയെ സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ട് പോയി രാജപുരം പൊലീസ് സ്റ്റേഷന് പരിധിയില്‍ വച്ച് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണ് കുറ്റം ചുമത്തിയത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അപ്പോഴാണ് പെൺകുട്ടി ഗര്‍ഭിണിയാണെന്ന് മനസിലായത്.
Last Updated Jan 11, 2024, 9:38 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]