
കൊച്ചി
സ്വകാര്യവൽക്കരണത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാൻ ഒരുങ്ങി എൽഐസി സംരക്ഷണസമിതി. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ 10,000 ജനസഭകൾ വിളിച്ചുചേർക്കാൻ ആലുവയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി, സംരക്ഷണസമിതി ചെയർമാൻ ഡോ. ടി എം തോമസ് ഐസക്, ജനറൽ കൺവീനർ പി പി കൃഷ്ണൻ, കെ എൻ ഗോപിനാഥ് എന്നിവർ സംസാരിച്ചു.
മെയ്ദിനം സംസ്ഥാന വ്യാപകമായി എൽഐസി സ്വകാര്യവൽക്കരണ വിരുദ്ധ ദിനമായി ആചരിക്കും. സംസ്ഥാനമെമ്പാടും സ്വകാര്യവൽക്കരണ വിരുദ്ധ പ്രതിജ്ഞ ചൊല്ലും. ജില്ലകളിൽ പ്രത്യേകം സ്ക്വാഡുകൾ രൂപീകരിച്ച് പൗരപ്രമുഖരെയും രാഷ്ട്രീയ നേതാക്കളെയും ജനപ്രതിനിധികളെയും പ്രൊഫഷണലുകളെയും കണ്ട് ലഘുലേഖ നൽകി പിന്തുണ അഭ്യർഥിക്കും. ജില്ലകളിൽ കൺവൻഷനുകൾ ചേർന്ന് ജില്ലാ സംരക്ഷണസമിതി രൂപീകരിക്കും. ഏപ്രിൽ -11ന് ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകളിലും -12ന് മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലും -19ന് കോട്ടയം, എറണാകുളം, കൊല്ലം, കണ്ണൂർ ജില്ലകളിലും 30ന് തിരുവനന്തപുരം, ആലപ്പുഴ, കാസർകോട്, വയനാട് ജില്ലകളിലും കൺവൻഷൻ ചേരും. 140 മണ്ഡലങ്ങളിലും സംഘാടകസമിതികൾ രൂപീകരിക്കും. വായനശാലകൾ, ക്ലബ്ബുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ ജനസഭകൾ ചേർന്ന് എൽഐസി സ്വകാര്യവൽക്കരണത്തിന്റെ പ്രത്യാഘാതങ്ങൾ വിശദീകരിച്ച് പോളിസി ഉടമകളുടെ ഒപ്പ് ശേഖരിക്കും.
ജനസഭയ്ക്കുമുമ്പായി സ്വകാര്യവൽക്കരണ വിരുദ്ധ കലാ അവതരണങ്ങൾ നടത്തും. ജനസഭകളിൽ സംസാരിക്കുന്നവർക്ക് ജില്ലകളിൽ പരിശീലന ക്ലാസ് നടത്തും. സംസ്ഥാന പരിശീലകർക്കുവേണ്ടി നെയ്യാർ രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടുദിവസത്തെ പരിശീലനം മെയ് 21, 22 തീയതികളിൽ സംഘടിപ്പിക്കും. “എൽഐസി സംരക്ഷിക്കാൻ കേരളം ഒറ്റക്കെട്ട്’ എന്ന മുദ്രാവാക്യമുയർത്തി ലോഗോ തയ്യാറാക്കാനും “സേവ് എൽഐസി കേരളം’ എന്ന പേരിൽ ഫെയ്സ്ബുക് പേജും വാട്സാപ് ഗ്രൂപ്പുകളും ഇൻസ്റ്റഗ്രാം അക്കൗണ്ടും ആരംഭിക്കാനും തീരുമാനിച്ചു. സമിതിയുടെ കേന്ദ്ര ഓഫീസായി എൽഐസി എംപ്ലോയീസ് യൂണിയന്റെ എറണാകുളം കാരിക്കാമുറിയിലെ എൻഎംഎസ് ഭവൻ പ്രവർത്തിക്കാനും യോഗം തീരുമാനിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]