
സ്വന്തം ലേഖകൻ
പത്തനംതിട്ട: ഇലവുങ്കലിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസ്.അലക്ഷ്യമായി വാഹനമോടിച്ച് അപകടം വരുത്തിയതിനാണ് കേസ്. ഡ്രൈവർ ബാലസുബ്രഹ്മണ്യനെതിരെ പമ്പ പോലീസാണ് കേസെടുത്തത്.
ഇറക്കം ഇറങ്ങുമ്പോൾ ഗിയർ മാറ്റി ന്യൂട്രലിൽ ഇട്ടതാണ് അപകടത്തിന് കാരണമായതെന്നാലണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ.ഗുരുതര പിഴവ് വരുത്തിയ ബാലസുബ്രഹ്മണ്യന്റെ ഡ്രൈവിംഗ് ലൈസൻസും സസ്പെൻഡ് ചെയ്യുമെന്ന് ആർടിഒ അറിയിച്ചു.
ഇന്ധനം ലാഭിക്കാനാണ് ഗിയർ മാറ്റി ന്യൂട്രലിൽ ഇടുന്നത്. എഞ്ചിൻ ഓഫാക്കുകയും, ഇടയ്ക്കിടെ ബ്രേക്ക് ചെയ്യുകയും ചെയ്തതുവഴി ബ്രേക്കിംഗ് സംവിധാനത്തിൽ നിന്ന് എയർ ചോർന്ന് പോവുകയായിരുന്നു. ഇതേതുടർന്ന് ബ്രേക്കിട്ടപ്പോൾ ബ്രേക്ക് ലഭിക്കാതെ വന്നു. തുടർന്ന് ഡ്രൈവർ ബസ് ഇടത്തേക്ക് തിരിക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ട് വലതുഭാഗത്തേക്ക് മറിയുകയായിരുന്നു.
നിലവിൽ ബാലസുബ്രഹ്മണ്യം കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും തുടർനടപടി സ്വീകരിക്കുക.ആർപിസി 279,337,338 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അപകടവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. അപകടകാരണം അറിയിക്കാൻ ഹൈക്കോടതി ദേവസ്വം ബെഞ്ച് എൻഫോഴ്സ്മെന്റ് വകുപ്പിനോടും ആവശ്യപ്പെട്ടിരുന്നു.
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ തമിഴ്നാട്ടിലെ തഞ്ചാൂവരിൽ നിന്നുള്ള ഭക്തർ സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇലവുങ്കൽ കഴിഞ്ഞ് എരുമേലി റൂട്ടിൽ നാറാണുതോട്ടിലേക്ക് വരുന്ന മൂന്നാമത്തെ വളവിലാണ് ബസ് ഏകദേശം 20 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റിരുന്നു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]