

കൊച്ചി: കേരളമെങ്ങും നടന്ന സഹകരണക്കൊള്ളകൾ വെളിച്ചത്ത് വരുന്ന സാഹചര്യത്തിൽ ദേവസ്വം വരുമാനം സഹകരണ സംഘങ്ങളിലേക്ക് മാറ്റി നിക്ഷേപിച്ചിട്ടുണ്ടോ എന്നന്വേഷിക്കാൻ ഹൈക്കോടതിയിൽ ഹർജി . ഗുരുവായൂർ ദേവസ്വത്തിന്റെ വരുമാനം ഏതെങ്കിലും സഹകരണ സംഘങ്ങളിൽ നിക്ഷേപിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളാ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. കേരളത്തിലെ സഹകരണ സംഘങ്ങളിൽ നിയമവിരുദ്ധമായ ധനകാര്യ ഇടപാടുകൾ നടന്നതായ വാർത്തകൾ വരുന്ന പശ്ചാത്തലത്തിലാണ് ഈ ആവശ്യമെന്ന് ഹർജിക്കാരനായ തിരുവനന്തപുരം നെയ്യാറ്റിൻകര കുളത്തൂർ സ്വദേശി പി.എസ്. മഹേന്ദ്ര കുമാർ ചൂണ്ടിക്കാട്ടുന്നു.
ഭക്തർ ഗുരുവായൂരപ്പന് കാണിക്കയായി സമർപ്പിക്കുന്ന ധനവും, സ്വർണം അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കളും, വഴിപാടിനായി നൽകുന്ന തുകയും അടക്കമുള്ള വമ്പിച്ച സമ്പത്ത് ഗുരുവായൂർ ദേവസ്വത്തിന് ഉണ്ട്. ഇതൊക്കെ വിവിധ ബാങ്കുകളിൽ നിക്ഷേപിക്കുകയാണു പതിവ്. നിക്ഷേപം ബാങ്കുകളിൽ മാത്രമാണോ അതോ ഏതെങ്കിലും സഹകരണ സംഘങ്ങളിൽ ഈ നിക്ഷേപമുണ്ടോ എന്ന് അന്വേഷിക്കാൻ ദേവസ്വം ബെഞ്ച് സത്വരനടപടികൾ സ്വീകരിക്കണം. സർക്കാരും അനുബന്ധ സംവിധാനങ്ങളും പലപ്പോഴും നീതിപൂർവമല്ലാതെയും നിയമവിരുദ്ധമായും പ്രവർത്തിക്കുന്ന സാഹചര്യമുണ്ടെന്നാണു സമീപകാല വാർത്തകൾ വ്യക്തമാക്കുന്നത്.
മുൻപ് കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ ഗുരുവായൂർ ദേവസ്വത്തിൽ നിന്നും 25 കോടി രൂപ കടം എന്ന രൂപത്തിൽ സർക്കാർ എടുത്തത് ഇതുവരെ തിരികെ നൽകിയതായി വാർത്തകൾ കണ്ടിട്ടില്ല. കൂടാതെ ദേവസ്വം ചട്ടങ്ങൾക്ക് വിരുദ്ധമായി ഗുരുവായൂർ ദേവസ്വത്തിന്റെ 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിയിരുന്നു. ഈ നടപടി പിന്നീട് ഹൈക്കോടതി റദ്ദാക്കി. ജി. സുധാകരൻ ദേവസ്വം മന്ത്രിയും സഹകരണ മന്ത്രിയും ആയിരുന്ന കാലത്ത് ഗുരുവായൂർ ദേവസ്വത്തിൽ നിന്നും 450 കോടി രൂപ സഹകരണ സംഘങ്ങളിലേക്ക് നിക്ഷേപമായി പോയി എന്നുള്ള മാധ്യമ റിപ്പോർട്ടുകൾ വന്നിരുന്നു- ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യത്തിൽ ഈ വിഷയം ഹൈക്കോടതിയുടെ ദേവസ്വം ബഞ്ചിൽ സമർപ്പിക്കുകയാണ് ഒരു ക്ഷേത്ര വിശ്വാസിയായ പി എസ് മഹേന്ദ്രകുമാർ. ദേവസ്വം പണം സഹകരണ സംഘങ്ങളിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ വാൻ അഴിമതിയായിരിക്കും വെളിപ്പെടാൻ പോകുന്നത്.