

കോഴിക്കോട്: കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിയിരിക്കെ കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യ രാഘേഷിന്റേയും മകള്‍ ദക്ഷിണ (13) യാണ് മരിച്ചത്. ജൂണ്‍ 12നാണ് ദക്ഷിണ മരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയുടെ ഫലം പുറത്തുവന്നതോടെയാണ് അത്യപൂര്‍വ്വ രോഗമായ അമീബിക് മസ്തിഷ്ക ജ്വരമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.
തലവേദനയും ഛര്‍ദ്ദിയും ബാധിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് ദക്ഷിണയെ ആദ്യം പ്രവേശിപ്പിച്ചത്. തുടര്‍ന്ന് രോഗം മൂര്‍ച്ഛിച്ചതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സ്കൂളില്‍നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി പൂളില്‍ കുളിച്ചിരുന്നു. ഇതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജനുവരി 28നാണ് കുട്ടി പഠനയാത്ര പോയത്. സാധാരണ അമീബ ശരീരത്തില്‍ പ്രവേശിച്ചാൽ അഞ്ച് ദിവസംകൊണ്ട് രോഗ ലക്ഷണങ്ങള്‍ കാണുകകയും വളരെ പെട്ടന്നുതന്നെ ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്യാറാണ് പതിവ്. എന്നാല്‍ കുട്ടിക്ക് മെയ് എട്ടിനാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്.
വെര്‍മമീബ വെര്‍മിഫോമിസ് എന്ന അപൂര്‍വ അമീബയുടെ സാന്നിധ്യമാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഈ കേസ് ലോകത്തുതന്നെ അപൂര്‍വമായതിനാല്‍ രോഗാണുവിന്റെ ഇന്‍ക്യൂബേഷന്‍ പിരീഡ് ഉള്‍പ്പടെയുളള കാര്യങ്ങള്‍ കണ്ടെത്താന്‍ വിദഗ്ദ്ധ പഠനം ആവശ്യമാണെന്നും കുട്ടിയെ ചികിത്സിച്ച കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് ഇന്റന്‍സിവിസ്റ്റ് ഡോക്ടര്‍ അബ്ദുള്‍ റൗഫ് പറഞ്ഞു.