
സ്വന്തം ലേഖകൻ
കോട്ടയം: പഴയിടം ഇരട്ട കൊലപാതകത്തിലെ പ്രതിയായ അരുൺശശിക്ക് വധശിക്ഷ. കോട്ടയം അഡീക്ഷണൽ സെക്ഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കൊല്ലപ്പെട്ട ദമ്പതികളുടെ മക്കൾക്ക് നഷട്പരിഹാരമായി രണ്ടുലക്ഷം രൂപ നല്കാനും വിധി.
കൊലപാതകവും മോഷണവും ഭവനഭേദനവും അടക്കമുള്ള ഗുരുതര ക്രിമിനൽകുറ്റങ്ങളിൽ പ്രതി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി.
2013 ആഗസ്റ്റ് 28നു രാത്രിയിലാണ് അരുൺ സ്വന്തം പിതൃസഹോദരി തീമ്പനാൽ വീട്ടിൽ തങ്കമ്മയെയും (68) ഭർത്താവ് ഭാസ്കരൻനായരെയും (71) പഴയിടത്തെ വീട്ടിനുള്ളിൽ ചുറ്റികക്ക് അടിച്ചുകൊലപ്പെടുത്തിയത്. കേസിലെ പ്രതിയായ അരുണിനെ ഒരു മാസത്തിന് ശേഷം കഞ്ഞിക്കുഴിയിൽ നിന്നും മാല മോഷ്ടിക്കുന്നതിനിടെ പിടികൂടുകയായിരുന്നു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
കേസിന്റെ വിചാരണ ഘട്ടത്തിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ അരുൺശശിയെ മൂന്നൂവർഷത്തിനു ശേഷം ചെന്നൈയിൽ നിന്നാണ് പിടികൂടിയത്. കോടതി റിമാന്റ് ചെയ്ത ഇയാൾക്ക് പിന്നീട് ജാമ്യം ലഭിച്ചിട്ടില്ല. ചെന്നൈയിലെ ലോഡ്ജിൽ താമസിച്ചു ഷോപ്പിങ് മാളുകൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്നതിനിടെ 2016 നവംബറിൽ അരുണിനെ ചെന്നൈ പോലീസാണ് പിടികൂടിയത്. ചെന്നൈ പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയത്തു നിന്നുള്ള പോലീസ് സംഘം പ്രത്യേക വാറന്റു പ്രകാരം കോട്ടയം കോടതിയിൽ ഹാജരാക്കുകയായിരുന്നു.
കോട്ടയത്തു നിന്ന് മുങ്ങിയ ഇയാൾ തൃശൂരിൽ എത്തിയശേഷം ചെന്നൈ, ഹൈദരാബാദ് വഴി ഒഡിഷയിലെത്തി. അവിടെ തങ്ങിയശേഷം ഭുവനേശ്വറിലും കൊൽക്കത്തയിലും കഴിഞ്ഞു. ഭുവനേശ്വറിലെ ഷോപ്പിങ് മാളിൽ മോഷണം നടത്തി മുങ്ങിയ ഇയാൾ ചെന്നൈയിലേക്ക് കടക്കുകയായിരുന്നു. മാളുകളിലെ മോഷണങ്ങളിലെ അന്വേഷണത്തിൽ സിസിടിവി കാമറയിൽ അരുണിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.
ഋഷിവാലി എന്ന പേരിൽ വ്യാജതിരിച്ചറിയൽ കാർഡുണ്ടാക്കിയാണ് ഇയാൾ മറ്റു സംസ്ഥാനങ്ങളിൽ ജോലി നേടിയത്. ജോലി ചെയ്ത സ്ഥലങ്ങളില്ലാം പ്രശ്നങ്ങൾ സൃഷ്ടിച്ചാണ് സ്ഥലം വിട്ടത്. ഇരട്ടക്കൊലപാതക കേസിൽ ആദ്യം പോലീസിന്റെ സംശയനിഴലിൽ അരുൺ ഉണ്ടായിരുന്നില്ല. കൊല്ലപ്പെട്ട ദമ്പതികളുടെ സംസ്കാരചടങ്ങുകൾക്കും കേസ് അന്വേഷണത്തിന്റെ ആക്ഷൻ കൗൺസിൽ രൂപീകരണത്തിനുമെല്ലാം മുന്നിൽ നിന്നത് അരുൺശശിയായിരുന്നു. അതിനാൽ, ദമ്പതികളുമായി അടുത്ത പരിചയമുള്ളവരാണ് കൊലപാതകത്തിനു പിന്നിലെന്ന് ആദ്യഘട്ടത്തിൽ തന്നെ ഉറപ്പിച്ച പോലീസ്, പല ബന്ധുക്കളെയും സംശയിച്ചെങ്കിലും അരുണിലേക്ക് എത്തിയിരുന്നില്ല.
സെപ്തംബർ 19ന് കോട്ടയം റബർബോർഡ് ജങ്ഷനു സമീപത്തു കൂടി നടന്നുപോയ വീട്ടമ്മയുടെ മാല പൊട്ടിച്ച് രക്ഷപെടാനുള്ള ശ്രമത്തിനിടെ അരുണിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് പഴയിടം ഇരട്ട കൊലപാതകം നടത്തിയത് അരുൺ ആണെന്ന് വ്യക്തമായത്. മറ്റു സംസ്ഥാനങ്ങളിലെ കേസുകൾ കൂടാതെ മണിമല, കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനുകളിൽ എട്ട് ക്രിമിനൽകേസുകളിൽ കൂടി പ്രതിയായിരുന്നു അരുൺശശി.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]