
പൂരപ്രേമികളുടെ ആവേശം വാനോളമുയർത്തി ഇന്ന് തിരുനക്കര പകൽപൂരം. പൂരത്തിന്റെ വർണപ്രപഞ്ചത്തിലേക്ക് കോട്ടയം തൊഴുതുണരുമ്പോൾ നടൻ ജയറാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മേളത്തിന് നേതൃത്വം നൽകുന്നത്. പതിനൊന്ന് ക്ഷേത്രങ്ങളിൽ നിന്നുള്ള ചെറുപൂരങ്ങളാണ് തിരുനക്കര പൂരത്തിന് ആദ്യമെത്തുക. വൈകിട്ട് നാലിനാണ് പൂരം. അമ്പലക്കടവ്, തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രം, പള്ളിപ്പുറത്തുകാവ് ഭഗവതി ക്ഷേത്രം, കൊപ്രത്ത് ദുർഗ ദേവീക്ഷേത്രം, തളിക്കോട്ട മഹാദേവർ ക്ഷേത്രം, പുത്തനങ്ങാടി ദേവീക്ഷേത്രം, എരുത്തിക്കൽ ക്ഷേത്രം, പാറപ്പാടം ദേവീക്ഷേത്രം, നാഗമ്പടം മഹാദേവക്ഷേത്രം, പുല്ലരിക്കുന്ന് മള്ളൂർ കുളങ്ങര ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നാണ് ചെറുപൂരങ്ങൾ എത്തുന്നത്.
വൈകിട്ട് നാലിന് ജയറാം ഉൾപ്പെടെ 111ലധികം വാദ്യകലാകാരന്മാരാണ് പഞ്ചാരിമേളത്തിലും കുടമാറ്റത്തിലും പങ്കെടുക്കുന്നത്. 24നാണ് പത്താം ഉത്സവം. ആനപ്രേമികൾക്കും മേള പ്രേമികൾക്കും കണ്ണും കാതും മനസ്സും നിറയ്ക്കുന്ന ഗജരാജ സംഗമവും മേളവും അരങ്ങേറും. കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷവും പൂരം ചടങ്ങുകൾ മാത്രമാക്കി ഒതുക്കിയിരുന്നു.
പൂരത്തോടനുബന്ധിച്ച് പൊലീസും ക്ഷേത്രസമിതിയും ചേർന്ന് വലിയ സുരക്ഷയാണ് തിരുനക്കരയിൽ ഒരുക്കിയിട്ടുള്ളത്. പൂരത്തോട് അനുബന്ധിച്ച് ഇന്ന് ഉച്ചമുതൽ കോട്ടയം നഗരത്തിൽ ഗതാഗ നിയന്ത്രിക്കും. ഉച്ചയ്ക്ക് ശേഷം പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല.