
ശനിയാഴ്ച ഹൈദരാബാദില്‍ അന്തരിച്ച മല്ലുസ്വരാജ്യത്തിന്റെ ധീര ജീവിതത്തിലൂടെ
രാജ്യം സ്വാതന്ത്ര്യത്തിലേക്ക് മിഴിതുറക്കുന്ന രാപ്പകലുകളിൽ പ്രക്ഷോഭത്തീയിൽ ഉരുകിത്തിളയ്ക്കുകയായിരുന്നു തെലങ്കാനയുടെ ഭൂമിക. അവിടെ ഊർജസ്വലരായ പോരാളികളെ മുൻനിരയിൽനിന്ന് നയിച്ചവരുടെ കൂട്ടത്തിൽ തലയ്ക്ക് പതിനായിരം രൂപ ഇനാം പ്രഖ്യാപിച്ചൊരു വീരാംഗനയുണ്ടായിരുന്നു. സിപിഐ എമ്മിന്റെ 22‐ാം പാർടി കോൺഗ്രസിന് ഹൈദരാബാദില്‍ വീരതെലങ്കാനയുടെ മണ്ണിൽ ചെമ്പതാക ഉയർത്തിയത് അവരാണ്‐ മല്ലു സ്വരാജ്യം. തെലങ്കാനയിലെ കർഷകപ്രക്ഷോഭത്തിൽ സായുധസേനയുടെ കമാൻഡർ. നാടിനും പ്രസ്ഥാനത്തിനും സ്വയം സമർപ്പിച്ച ജീവിതം.
പിന്നോക്കാവസ്ഥയിലായിരുന്നെങ്കിലും നാൽഗൊണ്ട ജില്ലയുടെ പാരമ്പര്യത്തിന്റെ ഭാഗമായിരുന്നു പുസ്തകവായന. കർഷകപോരാട്ടങ്ങൾ നടത്തിയിരുന്ന ആന്ധ്രമഹാസഭയാണ് പുസ്തകങ്ങൾ നാൽഗൊണ്ടയിലെ ഗ്രാമങ്ങളിലെത്തിച്ചത്. അവിടൊരു ഗ്രാമത്തിൽ സാമ്പത്തികമായി ഭേദപ്പെട്ട കുടുംബങ്ങളിലൊന്നിൽ ജനിച്ച മല്ലുവിനും പുസ്തകങ്ങൾ ഏറെ പ്രിയപ്പെട്ടതായി. മല്ലുവിന്റെ കുടുംബത്തിൽ പുരാണഗ്രന്ഥങ്ങളുടെ വായന പതിവ്. അതോടൊപ്പമാണ് പത്താംവയസ്സിൽ അവളുടെ കൈകളിലേക്ക് മാക്സിം ഗോർക്കിയുടെ ആ വിഖ്യാത പുസ്തകമെത്തിയത്‐ അമ്മ. മല്ലുവിന്റെ ജീവിതത്തെയും കാഴ്ചപ്പാടിനെയും ‘അമ്മ’ മാറ്റിമറിച്ചു. ജീവിതത്തിലുടനീളം ‘അമ്മ’ പ്രചോദനവും ഊർജവുമായി.
സ്വരാജ്യ മുദ്രാവാക്യമുയർത്തി ഗാന്ധിജി ആഹ്വാനംചെയ്ത സത്യഗ്രഹത്തിൽനിന്ന് ആവേശമുൾക്കൊണ്ടാണ് മല്ലുവിന് സ്വരാജ്യമെന്ന് പേരിട്ടത്. സഹോദരൻ ഭീംറെഡ്ഡിയും പിന്നീട് ജീവിതസഖാവായ എം നരസിംഹ റെഡ്ഡിയും തെലങ്കാനയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളായിരുന്നു. മല്ലു സ്വരാജ്യത്തിന്റെ ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തി ഇരുവരും. നൈസാമിന്റെ റസാക്കർ സേനയ്ക്കും ഭൂപ്രഭുക്കളുടെ ഗുണ്ടാപ്പടയ്ക്കുമെതിരെ പൊരുതാൻ കർഷകരുടെ സായുധ സേനയെ സജ്ജമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച കമാൻഡറായിരുന്നു ഭീംറെഡ്ഡി. ജമീന്ദാർമാരുടെ ഭൂമി പിടിച്ചെടുത്ത് പാവപ്പെട്ട കർഷകർക്ക് വിതരണംചെയ്യാനുള്ള സായുധപോരാട്ടം വ്യാപിപ്പിക്കുന്നതിന്റെ ബുദ്ധികേന്ദ്രമായിരുന്നു ഏറെക്കാലം ഒളിവിൽ കഴിഞ്ഞ വെങ്കട്ട റെഡ്ഡി. ഇവരുടെ പോരാട്ടങ്ങൾക്കൊപ്പം നിന്ന മല്ലു സ്വരാജ്യം കർഷകസേനയുടെ സായുധദളത്തിന്റെ നേതൃത്വമേറ്റെടുത്തു. ഈ ഘട്ടത്തിലാണ് മല്ലു സ്വരാജ്യത്തിന്റെ തലയ്ക്ക് അധികാരികൾ പതിനായിരം രൂപ ഇനാം പ്രഖ്യാപിച്ചത്. ഭൂപ്രഭുക്കളുടെ പാടത്ത് പണിയെടുക്കുന്ന കർഷകത്തൊഴിലാളികൾക്ക് പ്രതിമാസം 15 രൂപയിൽതാഴെ കൂലി നൽകിയിരുന്നപ്പോഴാണിത്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]