

ന്യൂഡൽഹി: ഡൽഹിയിൽ കർഷകരുടെ പേരിൽ പ്രതിഷേധം നടത്തുന്നവരോട്, ആയുധമെടുത്ത് അക്രമത്തിൽ ഏർപ്പെടാൻ നിർദ്ദേശം നൽകി ഖാലിസ്ഥാനി ഭീകരനും എസ്എഫ്ജെ നേതാവുമായ ഗുർപത്വന്ത് സിംഗ് പന്നൂൻ. പ്രതിഷേധക്കാർക്ക് സിഖ് ഫോർ ജസ്റ്റിസിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും പന്നൂൻ പ്രഖ്യാപിച്ചിട്ടുണ്ട്. സമൂഹമാദ്ധ്യമത്തിലാണ് ഗുർപത്വന്ത് സിംഗ് പന്നൂൻ ഈ സന്ദേശം പങ്കുവച്ചത്.
പാകിസ്താനിലെ കർതാർപൂർ സാഹിബിലും രാജസ്ഥാന്റെ അന്താരാഷ്ട്ര അതിർത്തികളിലുമെല്ലാം ആയുധങ്ങൾ സുലഭമായി ലഭിക്കുമെന്നും, ഇത് ഉപയോഗിച്ച് ആക്രമണം നടത്തണമെന്നുമാണ് ഇയാൾ നിർദ്ദേശിച്ചത്. ”പാകിസ്താനിൽ നിന്ന് ആവശ്യമായ സഹായം ലഭിക്കും. നിങ്ങൾക്കെതിരെ ഒരു ബുള്ളറ്റ് വന്നാൽ തിരിച്ചും ബുള്ളറ്റ് ഉപയോഗിക്കണമെന്നും” ഇയാൾ പ്രതിഷേധക്കാരോട് പറയുന്നു.
അതേസമയം വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഗുർപത്വന്ത് സിംഗ് പന്നൂനിന്റെ അവകാശ വാദങ്ങൾ തള്ളി പാകിസ്താൻ രംഗത്തെത്തി. ആയുധങ്ങൾ കൈമാറുമെന്ന വാദങ്ങൾ തെറ്റാണെന്നും, പാകിസ്താനെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണിതെന്നും പാക് അധികാരികൾ ആരോപിച്ചു. നിലവിൽ ഹരിയാനയ്ക്ക് സമീപമുള്ള 20 പോലീസ് സ്റ്റേഷൻ മേഖലയ്ക്കുള്ളിൽ ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 24 വരെയായിരിക്കും നിയന്ത്രണം