
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ ഭീകരവാദികള്‍ സ്കൂളിന് നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍ വിദ്യാര്‍ഥികളടക്കം 40 പേര് കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരില്‍ പകുതിയിലധികവും വിദ്യാര്‍ഥികളാണെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. പോണ്‍വെയിലെ ലൂബിറിഹ സെക്കന്‍ഡറി സ്കൂളിലാണ് ഭീകരരര്‍ ആക്രമണം നടത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടടുത്താണ് ആക്രമണം അരങ്ങേറിയത്. 60 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളില്‍ മുക്കാല്‍ ഭാഗം വിദ്യാര്‍ഥികളും സ്കൂളില്‍ തന്നെയാണ് താമസിക്കുന്നത്. സ്കൂളിലെ ഡോര്‍മെറ്ററിയില്‍ താമസിച്ചിരുന്ന വിദ്യാര്‍ഥികളാണ് മരിച്ചവരില്‍ ഭൂരിഭാഗം കുട്ടികളും. സ്കൂളിന്റെ ഡോര്‍മെറ്ററിയ്ക്ക് തീയിട്ട ഭീകരവാദികള്‍ ഭക്ഷണശാലയില്‍ നിന്നും സാധനങ്ങള്‍ മോഷ്ടടിക്കുകയും ചെയ്തെന്നും പോലീസ് പറയുന്നു.
കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ആണ്‍കുട്ടികളാണ്. എന്നാല്‍ സ്കൂളില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടികളെ ഭീകരവാദികള്‍ തട്ടിക്കൊണ്ട് പോയതായും റിപ്പോര്‍ട്ടുകളുണ്ട്. ചില മൃതശരീരങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചെന്നും ആളുകളെ തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് വരെ ആവശ്യമായി വരുമെന്നും പോലീസിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികളുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. നിരവധി വിദ്യാര്‍ഥികളെ ഇനിയും കണ്ടെത്താനായിട്ടില്ല. അക്രമികള്‍ പ്രദേശത്ത് ബോംബേറടക്കം നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, സ്കൂള്‍ ആക്രമിച്ച ഭീകരവാദികളെ കണ്ടെത്തുന്നതിനും തട്ടിക്കൊണ്ട് പോയവരെ തിരിച്ചറിയുന്നതിനും സൈന്യം ഉഗാണ്ടയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. വിമാനങ്ങള്‍ വിന്യസിച്ചും സൈന്യം പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. ഉഗാണ്ട സൈന്യവും ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയും (ഡിആര്‍സി) സംയുക്തമായാണ് അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസിനെ പ്രതിരോധിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്. കോംഗോ അതിര്‍ത്തിയില്‍ നിന്നും 1.25 മൈല്‍ അകലെയാണ് ആക്രമണം നടന്ന സ്കൂള്‍ സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ 25 വര്‍ഷത്തിനിടക്ക് ആദ്യമായി ഉണ്ടാകുന്ന ആക്രമണമാണ് കഴിഞ്ഞ ദിവസം നടന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]