

തകഴിയില്‍ ജീവനൊടുക്കിയ കര്ഷകന് ജപ്തി നോട്ടിസയച്ച സംഭവത്തില്‍ എസ്.സി/എസ്.ടി വികസന കോര്‍പറേഷനോട് മന്ത്രി കെ. രാധാകൃഷ്ണന് റിപ്പോര്‍ട്ട് തേടി. നോട്ടിസ് മരവിപ്പിച്ചുവെന്ന് അറിയിച്ച മന്ത്രി, വായ്പയില്‍ പരമാവധി ഇളവുനല്‍കി തീര്‍പ്പാക്കുമെന്നും വ്യക്തമാക്കി. പ്രസാദിന്റെ ഭാര്യ ഓമനയ്ക്കാണ് സംസ്ഥാന പട്ടികജാതി-പട്ടികവർഗ വികസന കോർപ്പറേഷനിൽ നിന്ന് ജപ്തി നോട്ടിസ് നേരത്തെ ലഭിച്ചത്. 17,600 രൂപ അഞ്ചു ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ വീടും സ്ഥലവും ജപ്തി ചെയ്യുമെന്നാണ് നോട്ടിസില്‍ വ്യക്തമാക്കിയിരുന്നത്.
കൃഷി ചെയ്യുന്നതിനായി പലബാങ്കുകളിലും കയറിയിറങ്ങിയിട്ടും വായ്പ ലഭിക്കാതെ വന്നതോടെ 2023 നവംബറില്‍ പ്രസാദ് ജീവനൊടുക്കുകയായിരുന്നു. പാട്ടത്തിനെടുത്ത മൂന്നര ഏക്കറിൽ വളമിടാൻ അരലക്ഷം രൂപ വായ്പയ്ക്ക് ശ്രമിച്ചിട്ടും സിബില്‍ സ്കോറിന്റെ പേര് പറഞ്ഞ് ബാങ്കുകള്‍ വായ്പ നിഷേധിച്ചതായി പ്രസാദ് തുറന്ന് പറഞ്ഞിരുന്നു. പ്രസാദിന്റെ ഭാര്യ ഓമന പട്ടിക ജാതി പട്ടിക വർഗ വികസന കോർപ്പറേഷനിൽ നിന്നെടുത്ത വായ്പ കുടിശികയായതിന്റെ പേരിലാണ് നിലവിലെ ജപ്തി നോട്ടിസ്. 2022 ആഗസ്റ്റ് 27 നാണ് 60,000 രൂപ സ്വയം തൊഴിൽ വായ്പയായി എടുത്തത്. 15,000 രൂപയോളം തിരിച്ചടച്ചു.11 മാസമായി തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്.