

രാഹുലേട്ടന് എന്നെ ഒരുപാട് സ്നേഹിച്ചു’ പന്തീരാങ്കാവ് കേസില്‍ വൻ ട്വിസ്റ്റ്; സ്ത്രീധന പീഡനക്കേസിലെ പരാതി വീട്ടുകാര്‍ നിര്‍ബന്ധിച്ചിട്ടെന്ന് ഇരയുടെ വെളിപ്പെടുത്തല്‍
പന്തീരാങ്കാവില്‍ നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചെന്ന കേസില്‍ വൻ വെളിപ്പെടുത്തല്‍. താന്‍ ഇത്രയും നാള് പറഞ്ഞതെല്ലാം നുണയായിരുന്നു എന്നും അതില്‍ കുറ്റബോധമുണ്ടെന്നും നവവധു തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി.
തന്നെ ഇത്രയേറെ സ്നേഹിക്കുകയും നന്നായി നോക്കുകയും ചെയ്ത ഭര്‍ത്താവ് രാഹുലിനെതിരെ ഇല്ലാക്കഥകള്‍ പറഞ്ഞത് സ്വന്തം വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്നും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ചെയ്തതെന്നും യുവതി പറയുന്നു.
നുണ പറയാന്‍ തനിക്ക് താത്പര്യം ഉണ്ടായിരുന്നില്ലെന്നും വീട്ടുകാരാണ് സ്ത്രീധന പീഡനം നേരിട്ടുവെന്ന് പറയാൻ ഉപദേശിച്ചതെന്നും യുവതി പറയുന്നു. ബെല്‍റ്റ് വച്ച് അടിച്ചെന്നും ഫോണ്‍ ചാര്‍ജറിന്റെ കേബിള്‍ കഴുത്ത് മുറുക്കിയെന്നും പറഞ്ഞത് കള്ളമായിരുന്നെന്നും യുവതി വെളിപ്പെടുത്തി. കേസിനെ തുടർന്ന് പ്രതി രാഹുല്‍ വിദേശത്തേക്ക് രക്ഷപെടുകയും അതിന് അവസരമൊരുക്കി എന്നതിൻ്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥർ നടപടി നേരിടുകയും ചെയ്തു. ഇങ്ങനെയെല്ലാം കേസ് സർക്കാരിന് തന്നെ തലവേദനയാകും വിധം വൻ വിവാദമായി തുടരുമ്ബോഴാണ് പുതിയ വഴിത്തിരിവ്.
കേസന്വേഷണത്തില്‍ വീഴ്ചവരുത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് പന്തീരാങ്കാവ് എസ്എച്ച്ഒയെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. പന്തീരാങ്കാവ് എസ് എച്ച് ഒ എഎസ് സരിനെയാണ് സസ്പെൻഡ് ചെയ്തത്. കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ചായിരുന്നു ഉത്തരമേഖല ഐജിയുടേതാണ് നടപടി. ഗാർഹിക പീഡനത്തിനിരയായ പെണ്‍കുട്ടി പറഞ്ഞ പല കാര്യങ്ങളും ഗൗരവമായി എടുത്തില്ലെന്നായിരുന്നു കണ്ടെത്തല്‍.
വിവാഹത്തിന്റെ ഒരു ഘട്ടത്തിലും രാഹുലോ കുടുംബമോ തന്നോട് സ്ത്രീധനം ചോദിച്ചിട്ടില്ലെന്ന് യുവതി പറയുന്നു. വക്കീലിന്റെ നിര്‍ദേശപ്രകാരം കേസിന് ബലം കിട്ടാനാണ് അത്തരം ആരോപണങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. കല്യാണത്തിന്റെ എല്ലാ ചിലവുകളും രാഹുല്‍ ആണ് വഹിച്ചതെന്നും പെണ്‍കുട്ടി പറയുന്നു. വീട്ടുകാര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോള്‍ ഗത്യന്തരമില്ലാതെ അവര്‍ക്കൊപ്പം നില്‍ക്കേണ്ടി വന്നെന്നും അതിലെല്ലാം ഇപ്പോള്‍ കുറ്റബോധം തോന്നുന്നുവെന്നും യുവതി വ്യക്തമാക്കി.