
പ്രഭാത വാർത്തകൾ
2024 | ജൂൺ 11 | ചൊവ്വ | ഇടവം 28
മൂന്നാം മോദി മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. മന്ത്രി സഭയിലെ പ്രധാനികളായ അമിത് ഷാ ആഭ്യന്തര മന്ത്രിയായും രാജ്നാഥ് സിങ് പ്രതിരോധ മന്ത്രിയായും നിതിന്‍ ഗഡ്കരി ഉപരിതല ഗതാഗത മന്ത്രിയായും നിര്‍മല സീതാരാമന് ധനകാര്യ മന്ത്രിയായും എസ് ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായും അശ്വിനി വൈഷ്ണവ് റെയില്‍വേ മന്ത്രിയായും തുടരും. ജെപി നദ്ദക്ക് ആരോഗ്യവും, ശിവരാജ് സിങ് ചൗഹാന് കൃഷിയും മനോഹര്‍ ലാല്‍ ഖട്ടാറിന് നഗരവികസനവും ഊര്‍ജ്ജവും ജ്യോതിരാദിത്യ സിന്ധ്യക്ക് ടെലികോമും ധര്‍മ്മേന്ദ്ര പ്രധാന് വിദ്യാഭ്യാസവുമാണ് വകുപ്പുകള്‍.
മൂന്നാം മോദി സര്‍ക്കാരില്‍ സുരേഷ് ഗോപിക്ക് ലഭിച്ചത് ടൂറിസം, പെട്രോളിയം – പ്രകൃതി വാതകം വകുപ്പുകളുടെ സഹമന്ത്രി സ്ഥാനം. ജോര്‍ജ് കുര്യന് ന്യൂനപക്ഷ ക്ഷേമം, മൃഗ സംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് ലഭിച്ചത്. അതേസമയം സഹമന്ത്രി സ്ഥാനം ലഭിച്ചതില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും നരേന്ദ്രമോദി മന്ത്രിസഭയില്‍ അംഗമായതില്‍ അഭിമാനമെന്നും കേരളത്തിന്റെ വികസനത്തിന് പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും സുരേഷ് ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മോദി സര്‍ക്കാരിനേയും നാഗ്പൂരില്‍ നടന്ന ആര്‍എസ്എസ് സമ്മേളനത്തില്‍ നിശിതമായി വിമര്‍ശിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഒരു വര്‍ഷമായി കത്തുന്ന മണിപ്പൂരില്‍ സമാധാനം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്നാണ് ആര്‍എസ്എസിന്റെ ആവശ്യം. പ്രതിപക്ഷത്തെ ശത്രുവായി കാണരുതെന്നും പ്രതിപക്ഷത്തിന്റെ ശബ്ദം കേള്‍ക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കപ്പെട്ടുവെന്നും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാകുന്ന രീതിയില്‍ പ്രചരണം നടന്നുവെന്നും മോഹന്‍ ഭാഗവത് വിമര്‍ശിച്ചു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ലോക കേരള സഭയുടെ ഉദ്ഘാടകനാകാനുള്ള സര്‍ക്കാര്‍ ക്ഷണം നിരസിച്ചു. ഗവര്‍ണ്ണറെ ക്ഷണിക്കാന്‍ എത്തിയ ചീഫ് സെക്രട്ടറി വി വേണുവിനെ ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നടപടികളിലെ അതൃപ്തി ചീഫ് സെക്രട്ടറിയോട് ഗവര്‍ണര്‍ തുറന്നു പറഞ്ഞു. എസ്എഫ്ഐക്കാര്‍ തന്റെ കാര്‍ തടഞ്ഞതില്‍ സര്‍ക്കാര്‍ നടപടികളിലുണ്ടായ വീഴ്ചയടക്കം ഗവര്‍ണര്‍ പരാമര്‍ശിച്ചതായാണ് വിവരം. ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത്് വെച്ചാണ് നാലാം ലോക കേരള സഭ സംഘടിപ്പിക്കുന്നത്.
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിയില്‍ നിന്ന് വധു പിന്മാറി. ആരോപണങ്ങളില്‍ കുറ്റബോധമുണ്ടെന്നും താന്‍ പറഞ്ഞത് കളവാണെന്നും പറഞ്ഞ യുവതി രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ക്ഷമാപണവും നടത്തി. കുറ്റാരോപിതനായ രാഹുലിനെ നാട്ടിലെത്തിക്കാന്‍ സിബിഐ ഉള്‍പ്പടെ രംഗത്തിറങ്ങിയ ഘട്ടത്തിലാണ് മൊഴിമാറ്റം. സമൂഹമാധ്യമത്തിലാണ് യുവതി വീഡിയോ പങ്കുവച്ചത്. എന്നാല്‍ മകളെ കാണാനില്ലെന്ന് വധുവിന്റെ അച്ഛന് പരാതി നല്കി. മകളെ ഭീഷണിപ്പെടുത്തി പറയിച്ചതാണെന്നും പെണ്‍കുട്ടിയുടെ അച്ഛന് പ്രതികരിച്ചു.
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ വധുവിനെ കാണാനില്ലെന്ന അച്ഛന്റെ പരാതിയില്‍ വടക്കേക്കര പൊലീസ് കേസെടുത്തു. എല്ലാ പോലീസ് സ്റ്റേഷനിലേക്കും വിവരം കൈമാറി. വടക്കേക്കര പൊലീസ് എടുത്ത കേസ് പെണ്‍കുട്ടിയെ കാണാതായത് കഴക്കൂട്ടം പൊലീസ് സ്റ്റേഷന് പരിധിയിലായതിനാല്‍ കഴക്കൂട്ടം പോലീസിന് കൈമാറും. അതേസമയം താന്‍ സുരക്ഷിതയാണെന്നും തന്നെ ആരും തട്ടി കൊണ്ടു പോയതല്ലെന്നും തനിക്ക് സ്വന്തം വീട്ടില്‍ നിന്ന് വധഭീഷണിയുണ്ടെന്നും വ്യക്തമാക്കി പെണ്‍കുട്ടി സാമൂഹ്യ മാധ്യമത്തിലൂടെ പിന്നേയും പ്രതികരിച്ചു.
കെ മുരളീധരന്റെ തോല്‍വിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്നുള്ള ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ രാജി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും, യുഡിഎഫ് ജില്ലാ ചെയര്മാന് മുന്‍ എം.എല്‍.എ. എം.പി.വിന്‍സന്റിന്റെ രാജി യു ഡി എഫ് ചെയര്മാന് വി ഡി സതീശനും അംഗീകരിച്ചു . പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ഉണ്ടായ പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടുള്ള രാജി സ്വീകരിച്ചുവെന്നാണ് വിശദീകരണം.
തൃശൂര്‍ മണ്ഡലത്തിലെ കെ മുരളീധരന്റെ പരാജയം പാര്‍ട്ടിക്കും ജില്ലയിലെ ജനാധിപത്യ ചേരിക്കും കനത്ത ആഘാതമാണ് ഉണ്ടാക്കിയതെന്ന് അനില്‍ അക്കര. അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് താനുള്‍പെടെ ആര്‍ക്കും മാറിനില്‍ക്കാനാവില്ലെന്നും അത് ഏറ്റെടുക്കുന്നതിന് പകരം ഇനിയും ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് പാര്‍ട്ടിയെ ദുര്‍ബലപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി സജീവന് കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം. ഇന്നലെ രാത്രി രണ്ടു കാറുകളിലായി എത്തിയ അക്രമി സംഘം വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്തു. വീട്ടിലുണ്ടായിരുന്ന അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തി. വീട് ആക്രമിച്ചതിന് പിന്നില്‍ ഇന്നലെ സ്ഥാനമൊഴിഞ്ഞ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരാണെന്നും വീട് ആക്രമിച്ച സംഭവം പൊലീസില്‍ പരാതിപ്പെടില്ലെന്നും ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്ക് അറിയാമെന്നും കെ മുരളീധരന്റെ അനുയായിയായ സജീവന് കുരിയച്ചിറ കൂട്ടിച്ചേര്‍ത്തു.
ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാനത്ത് പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ഇന്ന്. 85 സൈറണുകളാണ് പരീക്ഷിക്കുന്നത്. വിവിധ ജില്ലകളില്‍ സൈറണുകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ പരീക്ഷണം നടക്കുന്ന സമയവും ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്.
രാജ്യസഭാംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കി. മുന്നണിക്ക് ഉറപ്പുള്ളത് രണ്ട് സീറ്റാണ്. അതില്‍ ഒന്നിലാണ് കേരള കോണ്‍ഗ്രസ് എം മത്സരിക്കുക. ഒരു സീറ്റില്‍ സിപിഐ സ്ഥാനാര്‍ത്ഥി മത്സരിക്കും. ജോസ് കെ മാണിയാണ് കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുക. രാജ്യസഭാ സീറ്റില്‍ അവകാശ വാദം ഉന്നയിച്ച ആര്‍ജെഡി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്.
പിപി സുനീര്‍ സിപിഐയുടെ രാജ്യസഭ സ്ഥാനാര്‍ത്ഥി. സുനീര്‍ നിലവില്‍ സിപിഐയുടെ സംസ്ഥാന അസി സെക്രട്ടറിയാണ്. പൊന്നാനി, വയനാട് മണ്ഡലങ്ങളില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇടതുമുന്നണി യോഗത്തില്‍ രാജ്യസഭാ സീറ്റിനെചൊല്ലി ആര്‍ജെഡി യുടെ പ്രതിഷേധം. രാജ്യസഭാ സീറ്റ് സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ച ചെയ്യാന്‍ വിളിച്ച മുന്നണി യോഗത്തില്‍ ആര്‍ജെഡിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത വര്‍ഗീസ് ജോര്‍ജാണ് മുന്നണി നേതൃത്വത്തിന്റെ നിലപാടിനെ വിമര്‍ശിച്ചത്. രാജ്യസഭാ സീറ്റ് എപ്പോഴും സിപിഐക്ക് നല്‍കുന്നതിലായിരുന്നു പ്രതിഷേധം. രാജ്യസഭയിലേക്ക് എല്ലാ പാര്‍ട്ടികള്‍ക്കും പ്രാതിനിധ്യം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷ ഫലത്തിലെ വ്യാപക ക്രമക്കേടിനെതിരെ എം എസ് എഫ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. അഭിഭാഷകന് ഹാരിസ് ബീരാനാണ് എംഎസ്എഫിനായി ഹര്‍ജി സമര്‍പ്പിച്ചത്. നീറ്റ് പരീക്ഷ വിവാദത്തില്‍ സുപ്രീംകോടതിയില്‍ എത്തുന്ന ആദ്യ ഹര്‍ജിയാണിത്. ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക, ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സമഗ്ര അന്വേഷണം നടത്തുക, അന്വേഷണം പൂര്‍ത്തിയാകാതെ കൗണ്‍സിലിംഗ് നടപടിയിലേക്ക് കടക്കരുത് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ സിഡ്കോ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 202 കോടി രൂപയുടെ വിറ്റുവരവും 1.41 കോടി രൂപ പ്രവര്‍ത്തനലാഭവും നേടിയതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായ രണ്ടാമത്തെ വര്‍ഷമാണ് സിഡ്കോ 200 കോടി രൂപയ്ക്കു മുകളില്‍ വാര്‍ഷിക വിറ്റുവരവ് നേടുന്നത്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ സുസ്ഥിരലാഭത്തിലേക്ക് എത്തിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് സിഡ്കോയേയും ലാഭത്തിലെത്തിച്ചതെന്ന് വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് പറഞ്ഞു.
കലാഭവന്‍ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസില്‍ നര്‍ത്തകി സത്യഭാമയോട് ഒരാഴ്ചക്കുളളില്‍ കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്കി. അന്നേദിവസം തന്നെ കീഴ്ക്കോടതി ജാമ്യാപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. യൂട്യൂബ് ചാനലില്‍ നടത്തിയ പരാമര്‍ശത്തിലൂടെ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നാണ് സത്യഭാമക്കെതിരായുള്ള രാമകൃഷ്ണന്റെ പരാതി.
കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ കെ.എസ്.യു – എം.എസ്.എഫ് സഖ്യത്തിന് വിജയം. സര്‍വകലാശാല യൂണിയനിലെ മുഴുവന്‍ ജനറല്‍ സീറ്റുകളിലും കെ.എസ്.യു – എം.എസ്.എഫ് മുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. പത്തു വര്‍ഷത്തിന് ശേഷമാണ് സര്‍വകലാശാല യൂണിയന് യു.ഡി.എസ്.എഫ് മുന്നണി പിടിക്കുന്നത്.
ചെറിയ വീടുകള്‍ക്ക് വൈദ്യുതി കണക്ഷന് ലഭിക്കാന്‍ ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ആവശ്യമില്ലെന്ന് കെഎസ്ഇബി. വെള്ളക്കടലാസിലെഴുതിയ സാക്ഷ്യപത്രം മാത്രം സമര്‍പ്പിച്ചാല്‍ മതിയെന്നും കെഎസ്ഇബി അറിയിച്ചു.
വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യം നന്ദന്‍കോട് കൂട്ടക്കൊലപാതക കേസിലെ പ്രതി കേദല്‍ ജിന്സന് രാജയ്ക്ക് ഉണ്ടെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. പ്രതിയുടെ മനോരോഗനില പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് പ്രത്യേക സമിതി രൂപീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ബാര്‍ക്കോഴ അഴിമതി ആരോപിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ യുഡിഎഫ്നടത്താന് നിശ്ചയിച്ച നിയമസഭാ മാര്‍ച്ച് മാറ്റിവെച്ചു. നാളെ നിശ്ചയിച്ചിരുന്ന നിയമസഭാ മാര്‍ച്ചും അന്ന് വൈകുന്നേരം മൂന്നിന് ചേരാനിരുന്ന യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയും രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം നടക്കുന്നതിനാലാണ് മാറ്റിവെച്ചതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന് അറിയിച്ചു.
തൃൂശൂര്‍ പൂരം നടത്തിപ്പില്‍ കമ്മീഷണറുടെ നടപടികള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നതിനെതുടര്‍ന്ന് തൃശൂര്‍ കമ്മീഷണര്‍ അങ്കിത് അശോകനെ സ്ഥലം മാറ്റി. ആര് ഇളങ്കോ ആണ് പുതിയ കമ്മീഷണര്‍. അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല.
കെ സുരേന്ദ്രനെതിരെ പരോക്ഷ വിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍. സുരേഷ് ഗോപിയെ തോല്പിക്കാന് സംസ്ഥാന ഘടകം ശ്രമിക്കുന്നെന്ന് വൈകുന്നേരം ചാനലില്‍ വന്നിരിക്കുന്ന കള്ള പണിക്കര്മാര് കുറേയെണ്ണം പറഞ്ഞിരുന്നുവെന്ന് കെ.സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ വരൂ പദവി തരാം, ഒപ്പം നില്ക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോള്‍ പണിക്കര്‍ കള്ളപ്പണിക്കര്‍ ആണെന്ന് അങ്ങേയ്ക്ക് തോന്നിയില്ലേ എന്നാണ് ശ്രീജിത്ത് പണിക്കര്‍ ചോദിച്ചത്. മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവച്ച് അവര്‍ക്ക് ഗുണമുള്ള കാര്യങ്ങള്‍ ചെയ്താല്‍ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത നിങ്ങള്‍ക്കും കിട്ടുമെന്നും അല്ലെങ്കില്‍ പതിവുപോലെ കെട്ടിവച്ച കാശു പോകുമെന്നും ശ്രീജിത്ത് കുറിച്ചു.
ഡ്രൈ ഡേ പിന്‍വലിക്കുന്നതിനെക്കുറിച്ച് മന്ത്രിതലത്തില്‍ പ്രാഥമിക ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്. കഴിഞ്ഞ വര്‍ഷം മദ്യനയം പ്രഖ്യാപിക്കാന്‍ വാര്‍ത്താസമ്മേളനം നടത്തുന്ന ദിവസം രാവിലെ വരെ ഡ്രൈ ഡേ പിന്‍വലിക്കാന്‍ പോകുന്നു എന്നതരത്തില്‍ വാര്‍ത്ത വന്നിരുന്നു. ഈ സര്‍ക്കാര്‍ ഡ്രൈ ഡേ പിന്‍വലിച്ചിട്ടില്ല, അതേക്കുറിച്ച് ചര്‍ച്ചയും നടത്തിയിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വീണ്ടും സ്ഥാനം മാറ്റം . രാജന് ഖൊബ്രഡഗേക്ക് സാംസ്കാരിക വകുപ്പിന്റെ അധിക ചുമതലയും, രത്തന്‍ ഖേല്‍ക്കറിന് സഹകരണ വകുപ്പിന്റെ കൂടി ചുമതലയും നല്കി. കായിക സെക്രട്ടറിയായ പ്രണബ് ജ്യോതിനാഥിന് ന്യൂനപക്ഷ ക്ഷേമവകുപ്പും നല്കി. ഹരികിഷോറിന് പിആര്‍ഡി സെക്രട്ടറിയുടെ ചുമതലയും, എംജി രാജമാണിക്യത്തിന് ദേവസ്വം സെക്രട്ടറിയുടെ ചുമതലയും നല്കി. തദ്ദേശവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായി ടിവി അനുപമയെ നിയമിച്ചു. ശ്രീറാം സാബശിവ റാവുവിനെ തദ്ദേശ പ്രിന്‍സിപ്പല്‍ ഡയറക്ടറും, ഹരിത വി കുമാറിനെ വനിത- ശിശു ക്ഷേമ ഡയറക്ടറുമാക്കി. വിആര്‍ പ്രേം കുമാറിനെ വാട്ടര്‍ അതോററ്റി എംഡിയുമാക്കി സ്ഥാനമാറ്റം നല്കി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന് സ്പീക്കര്‍ക്ക് കത്ത് നല്കി. വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട കേരള പഞ്ചായത്ത് രാജ്, മുന്‍സിപ്പാലിറ്റി ഭേദഗതി ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാതെ പാസാക്കിയ നടപടിക്കെതിരെയാണ് വി ഡി സതീശന് കത്ത് നല്‍കിയത്. സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തതു പ്രകാരം ബില്‍ വീണ്ടും സഭയുടെ പരിഗണനയക്ക് എത്തുമ്പോഴും പ്രതിപക്ഷത്തിന് ഭേദഗതികള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരമുണ്ടായിരുന്നു. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കുന്ന ഇത്തരം സമീപനം അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചു. സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്ത ശേഷം ആണ് ഷെയ്ക് ഹസീന സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും നേരില്‍ കണ്ടത്. ഷെയ്ഖ് ഹസീന മൂവരെയും കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ സംസാരിച്ചതായാണ് റിപ്പോര്‍ട്ട് .നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്.
ബിജെപി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ പഞ്ചനക്ഷത്ര ഹോട്ടലുകളിലും, പശ്ചിമ ബംഗാളിലെ പാര്‍ട്ടി ഓഫീസുകളിലും വച്ച് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് ആരോപണം. ഈ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അമിത് മാളവ്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും അന്വേഷണം വേണമെന്നും നടപടി കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനെയ്റ്റ് ആവശ്യപ്പെട്ടു.
അജിത് ഡോവല്‍ ഇനി ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പദവിയില്‍ തുടരുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം. പദവിയില്‍ തുടരാന്‍ താല്പര്യമില്ലെന്ന് അജിത് ഡോവല്‍ അറിയിച്ചതായും എന്നാല്‍ തുടരണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മലാവിയുടെ വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ കയറിയ വിമാനം കാണാതായി. ചിലിമയടക്കം 10 പേര് കയറിയ സേനാവിമാനം തലസ്ഥാനമായ ലിലോങ്വേയില്‍നിന്ന് പറന്നുയര്‍ന്ന് ഒരു മണിക്കൂറിനകം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി.
ആവേശം അവസാന ഓവര്‍ വരെ നീണ്ടു നിന്ന ടി20 ലോകകപ്പിലെ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ 4 റണ്‍സിന് തോല്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഗ്രൂപ്പ് ഡിയില്‍ നിന്ന് ദക്ഷിണാഫ്രിക്ക സൂപ്പര്‍ 8 ഉറപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]