

ഡൽഹി: കുഴൽകിണറിൽ വീണ ആൾ മരിച്ചു. പതിനാൽ മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മരിച്ച നിലയിലാണ് യുവാവിനെ കുഴൽ കിണറിനുള്ളിൽ നിന്ന് പുറത്തെടുത്തത്. ഇക്കാര്യം ഡൽഹി മന്ത്രി അതിഷിയാണ് അറിയിച്ചത്. ഡൽഹിയിലെ കേശോപുർ മാണ്ഡിക്ക് സമീപമുള്ള ദില്ലി ജൽ ബോർഡിന്റെ സ്ഥലത്തെ കുഴൽ കിണറിലാണ് യുവാവ് വീണത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.30 വയസ്സ് പ്രായമുള്ള യുവാവാണ് മരിച്ചത്. യുവാവ്
എങ്ങനെയാണ് കുഴൽ കിണറിൽ വീണത് എന്ന് വ്യക്തമല്ല. ഒരു കുട്ടി കുഴൽ കിണറിൽ വീണതായാണ് പോലീസിന് വിവരം ലഭിച്ചത്. ഉടനെ അതികൃതർ സംഭവസ്ഥലത്ത് എത്തുകയും ചെയ്തു. പിന്നീടാണ് കുട്ടിയല്ല മുതിർന്ന യുവാവാണ് വീണത് എന്ന് വ്യക്തമായത.് കുഴൽ കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്ത ശേഷമാണ് യുവാവിനെ പുറത്തെടുത്തത്.അടച്ചിട്ടിരുന്ന മുറിക്കുള്ളിലാണ് കുഴൽ കിണർ ഉണ്ടായിരുന്നതെന്നാണ് വിവരം. യുവാവ് അവിടെ എങ്ങനെ എത്തി , എങ്ങനെ കുഴൽ കിണറിൽ വീണു എന്നുള്ള കാര്യങ്ങൾ സംശയത്തിൽ തന്നെ തുടരുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്ന് മന്ത്രി അറിയിച്ചു. ഇതിനു
ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഡൽഹിയിൽ തുറന്നു കിടക്കുന്ന കുഴൽ കിണറുകൾ 48 മണിക്കൂറിനുള്ളിൽ സീൽ ചെയ്യാൻ അടിയന്തര നിർദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവർക്ക് മന്ത്രി നന്ദി അറിയിക്കുകയും ചെയ്തു.