തിരുവനന്തപുരം: സംസ്ഥാനത്തെ ധനസ്ഥിതിയില്‍ അപകടകരമായ സാഹചര്യമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സെസ് പിരിക്കുന്നത് വ്യക്തിപരമായ താല്‍പ്പര്യത്തിനല്ല. സംസ്ഥാന താല്‍പ്പര്യം നടപ്പാക്കാന്‍ പരിശ്രമിക്കുകയാണ്. എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
60 ലക്ഷം പേര്‍ക്ക് കൊടുക്കുന്ന സാമൂഹ്യക്ഷേമ പെന്ഷന് ഉള്‍പ്പെടെയുള്ള കാര്യങ്ങളെ സാമ്പത്തിക പ്രതിസന്ധി ബാധിക്കും. ഇതെല്ലാം പരസ്യമായി പറഞ്ഞിട്ടാണ് പിരിക്കുന്നത്. അല്ലാതെ രഹസ്യമായിട്ടൊന്നുമല്ല. 20 രൂപ പെട്രോളിലും ഡീസലിലും ഇപ്പോഴും കേന്ദ്രസര്‍ക്കാര്‍ പിരിക്കുന്നുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.
നികുതി പിരിവില്‍ കാര്യമായ പുരോഗതിയുണ്ട്. 2021 ല്‍ നിന്ന് ഈ മാര്‍ച്ചു വരെ 26,000 കോടി രൂപ തനത് നികുതി വരുമാനം വര്‍ധിച്ചിട്ടുണ്ട്. ഇത് ചെറിയ കാര്യമല്ല. കോവിഡ് അടച്ചിടല്‍ മാത്രമല്ല, രണ്ടു പ്രളയവും നിപ്പയും ബാധിച്ച സംസ്ഥാനമാണ് കേരളം. സര്‍ക്കാര്‍ ചെയ്ത നല്ല കാര്യവും പരിഗണിക്കണം.
നികുതി പിരിവുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കട്ടെ. കഴിഞ്ഞ റിപ്പോര്‍ട്ടിലും പറഞ്ഞതിന്റെ അവര്‍ത്തനമാണിത്. അതിനേക്കാള്‍ കുറച്ചുകൂടി ഉണ്ടെന്നേയുള്ളൂവെന്ന് ധനമന്ത്രി പറഞ്ഞു.
നികുതി കുടിശിക പിരിക്കാന്‍ നിയമഭേദഗതി വേണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. കുടിശിക ഏറെയും വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. ഇന്ധന സെസില്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ 2015 ലെ സാഹചര്യം കൂടി വിലയിരുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
പെട്രോളിന് 56 രൂപയായിരുന്നപ്പോഴാണ് യുഡിഎഫ് സര്‍ക്കാര്‍ സെസ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം എന്താണെന്ന് എല്ലാവരും നോക്കണം. സെസ് പിരിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
The post സംസ്ഥാനത്തെ ധനസ്ഥിതി അപകടകരമായ സാഹചര്യത്തില്‍; സെസ് പിരിക്കുന്നത് വ്യക്തിപരമായ താല്‍പ്പര്യത്തിനല്ലെന്ന് മന്ത്രി. appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]