
തിരുവനന്തപുരം: ബിജെപി ഭരണത്തില്‍ ക്രിസ്ത്യന്‍ സമൂഹം സുരക്ഷിതരാണെന്ന സിറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവനക്കെതിരെ ഫാദര്‍ പോള്‍ തേലക്കാട്ട്. പ്രത്യയശാസ്ത്രം തിരുത്താത്ത ബിജെപിയോട് അനുകൂല നിലപാട് സ്വീകരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും മതമേലധ്യക്ഷന്മാര് ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പുകഴ്ത്താനോ ഇകഴ്ത്താനോ പാടില്ലെന്നും പോള്‍ തേലക്കാട്ട് മീഡിയ വണിനോട് പറഞ്ഞു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ അരക്ഷിതരാണെന്നും കേരളത്തിലെ സാഹചര്യം നോക്കി മാത്രം അത്തരത്തില്‍ നിലപാട് എടുക്കുന്നത് ശരിയല്ലെന്നും പോള്‍ തേലക്കാട്ട് വ്യക്തമാക്കി.
‘ക്രൈസ്തവര്‍ കേരളത്തില്‍ അരക്ഷിതരല്ലാത്തതിന് കാരണം കേരളം ഒരു സെക്യുലര്‍ സ്റ്റേറ്റ് ആണ് എന്നതാണ്. അതാര് ശ്രമിച്ചാലും അങ്ങനെയല്ലാതാകും എന്ന് തോന്നുന്നില്ല. കര്‍ണാടകയില്‍ ക്രൈസ്തവരെ അടിച്ചോടിക്കണമെന്ന് മന്ത്രി തന്നെ ആഹ്വാനം ചെയ്തത് ഇക്കഴിഞ്ഞ ഇടക്കാണ്. അതൊക്കെ കേരളത്തിന് പുറത്ത് ഉത്തര്‍പ്രദേശിലും ഗുജറാത്തിലുമൊക്കെ ധാരാളം നടക്കുന്നുമുണ്ട്. മതമേലധ്യക്ഷന്മാര് കക്ഷി രാഷ്ട്രീയത്തില്‍ ഇടപെടാതിരിക്കുന്നതാണ് ഉചിതം. ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പുകഴ്ത്താനോ ഇകഴ്ത്താനോ പാടില്ല. വ്യക്തിതാല്പര്യങ്ങള് ഉണ്ടാവാം. എന്നാല്‍ ദൈവത്തിന്റെ അധികാരത്തിന്റെ മേല്‍ ഇരിക്കുമ്പോള്‍ പാലിക്കേണ്ട ഒരു മാനവികതയുണ്ട്. ആ മാനവികത എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാവണം. ആരെയും അകറ്റുന്നതോ അകല്‍ച്ചക്ക് കാരണമാവുന്നതോ ആയ പ്രസ്താവനകള്‍ ഉപേക്ഷിക്കണം’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
The post ആലഞ്ചേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫാദര്‍ പോള്‍ തേലക്കാട്ട് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net