
തിരുവനന്തപുരം: എം.ജി സർവകലാശാല മുൻ പി.വി.സി ഡോക്ടർ ഷീന ഷൂക്കൂറിന്റെ ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതെന്ന പരാതിയുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ. ഡോക്ടറേറ്റോ പിജി ബിരുദമോ ഇല്ലാത്ത മുൻ ജസ്റ്റിസ്, ഷീന ഷുക്കൂറിനെ ഗൈഡ് ചെയ്തത് ചട്ടവിരുദ്ധമെന്നും ആരോപണമുണ്ട്. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്. പ്രബന്ധം വിദഗ്ധസമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ആവശ്യം. യു.ജി.സി അംഗീകരിച്ച ടേണിറ്റിൻ സോഫ്റ്റ്വെയറിൽ പരിശോധിച്ചപ്പോൾ 60 ശതമാനം കോപ്പിയടി നടന്നതായി കണ്ടെത്തിയതായി അവർ ആരോപിക്കുന്നു.
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് എം.ജി സർവകലാശാല പ്രൊ-വൈസ് ചാൻസിലറായി നിയമിക്കപ്പെട്ട ഷീന ഷുക്കൂർ നിലവിൽ കണ്ണൂർ സർവകലാശാല നിയമ പഠന വകുപ്പ് മേധാവിയാണ്.
“കേരളത്തിലെയും ലക്ഷദ്വീപിലെയും മുസ്ലിം കുടുംബ നിയമത്തിന്റെ സാധുതയും പ്രയോഗവും” എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു ഷീനയുടെ ഗവേഷണ പ്രബന്ധം. എന്നാൽ പ്രബന്ധത്തിന്റെ നാലാം ചാപ്റ്ററിൽ മദ്രാസ് യൂണിവേഴ്സിറ്റിയിലെ കെ. ശ്രീധരവാര്യർ 1969ൽ പ്രസിദ്ധീകരിച്ച ‘മരുമക്കത്തായം അലൈഡ് സിസ്റ്റം ഓഫ് ലോ’ എന്ന ഗ്രന്ഥത്തിലെ ചില ഭാഗങ്ങൾ അതുപോലെ പകർത്തിയതായി പരാതിയിൽ പറയുന്നു.
തമിഴ്നാട് അംബേദ്കർ സർവകലാശാല ഷീനാ ഷുക്കൂറിനു 2009ലാണ് പി.എച്ച്.ഡി ബിരുദം നൽകിയത്. മുൻ ഹൈക്കോടതി ജസ്റ്റിസ് അബ്ദുല് ഗഫൂറിന്റെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം. ഡോക്ടറേറ്റോ പി.ജി ബിരുദമോ ഇല്ലാത്ത ജസ്റ്റിസ് ഗഫൂർ എങ്ങനെ ഷീനയുടെ ഗൈഡ് ആയി എന്ന ചോദ്യവും പരാതിക്കാർ ഉന്നയിക്കുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]