
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സൈബർ വിദഗ്ധൻ സായ് ശങ്കറിനെ ചോദ്യം ചെയ്യും. ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടിസ് നൽകി. ഫോണിൽനിന്ന് തെളിവ് നശിപ്പിച്ചതിനാണ് നടപടി. ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസിൽ സായ് ശങ്കറിനെ ഇന്നലെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിക്കാനുപയോഗിച്ച കംപ്യൂട്ടർ നടന്റെ അഭിഭാഷകരുടെ കൈവശമെന്ന് സായ് ശങ്കർ ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.
ഐമാക്കും കംപ്യൂട്ടറും അഡ്വ. ഫിലിപ്പ് മുതിർന്ന അഭിഭാഷകൻ രാമൻ പിള്ളയുടെ ഓഫിസിൽ കൊണ്ടുവച്ചുവെന്നും സായ് ശങ്കറിന്റെ മൊഴിയിലുണ്ട്. ഈ കംപ്യൂട്ടറുകൾ കസ്റ്റഡിയിലെടുക്കാൻ ക്രൈം ബ്രാഞ്ച് നീക്കം തുടങ്ങി. ദിലീപിന്റെ രണ്ടുഫോണുകൾ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറേണ്ട ജനുവരി 30ന് തലേന്ന് ഫോണുകളിലെ നിർണായക വിവരങ്ങൾ നശിപ്പിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ബി രാമൻപിള്ളയുടെ ഓഫിസ്, ഹോട്ടൽ ഹയാത്ത്, കൊച്ചിയിലെ സ്വകാര്യ ലോഡ്ജ് എന്നിവടങ്ങളിൽവച്ചായിരുന്നു തെളിവു നശിപ്പിക്കൽ. ഇതിനുപയോഗിച്ചത് സായ് ശങ്കറിന്റെ ഭാര്യയുടെ പേരിലുള്ള ഐമാക്കാണെന്ന് കണ്ടെത്തുകയും പിന്നീട് കോഴിക്കോട് വീട്ടിൽനിന്ന് ഇത് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാൽ തന്റെ പക്കൽ ഒരു ഐമാക്കും ലാപ്ടോപ്പും കൂടിയുണ്ടെന്ന് കീഴടങ്ങിയശേഷം സായ് ശങ്കർ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്.
ഡാറ്റ നശിപ്പിക്കാൻ കൂടുതലായി ഉപയോഗിച്ചത് ഈ ഐമാക്കും ലാപ്ടോപ്പുമാണ്. പൊലീസിന്റെ അറസ്റ്റ് ഭയന്ന് താൻ ഒളിവിൽ പോകുമ്പോൾ അഡ്വ. ഫിലിപ്പ് ബന്ധപ്പെട്ട് ഐമാക്കും ലാപ്ടോപ്പും ഏൽപ്പിക്കാൻ ആവശ്യപ്പെട്ടു. ഇവ രണ്ടും ഫിലിപ്പ് ബി രാമൻപിള്ളയുടെ ഓഫിസിലെത്തിച്ചുവെന്നാണ് സായ് ശങ്കർ ഇന്നലെ മൊഴി നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]