
സ്ത്രീകളെക്കുറിച്ച് ചോദിച്ചാൽ വ്യക്തിപരമായ അഭിപ്രായങ്ങളോ കാഴ്ചപ്പാടുകളോ ഇല്ലെന്ന് മുൻകൂർ ജാമ്യം എടുക്കുമെങ്കിലും പല മലയാളി പുരുഷൻമാരേക്കാളും ഉറച്ചതും ശക്തവുമായ അഭിപ്രായങ്ങൾ പങ്കുവെയ്ക്കും ചാറ്റ് ജിപിടി. പുരോഗമന സമൂഹമാണെന്ന് അവകാശപ്പെടുമ്പോഴും കേരളത്തിലെ സ്ത്രീകൾ ലിംഗപരമായ വിവേചനങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് സിലിക്കൺവാലിയിൽനിന്ന് പുറത്തിറങ്ങി ദിവസങ്ങൾക്കകം ലോകമാകെ തരംഗമായ ചാറ്റ് ജിപിടി നിരീക്ഷിക്കുന്നു. നിർമിതബുദ്ധിയുപയോഗിച്ച് പ്രവർത്തിക്കുന്ന,മനുഷ്യനോടെന്ന പോലെ സംസാരിക്കുന്ന ഈ ആപ്ലിക്കേഷനുമായി വനിതാദിനത്തിൽ കേരളത്തിലെ സ്ത്രീകളെക്കുറിച്ച് സംസാരിച്ചപ്പോൾ.
ശരിക്കും വനിതകൾക്ക് മാത്രമായി ഒരു ദിനം ആവശ്യമുണ്ടോ?
ലോകത്തെ മുഴുവൻ സ്ത്രീകളുടെയും നേട്ടങ്ങളെ ആദരിക്കാനും അവർ നേരിടുന്ന വെല്ലുവിളികൾ ഓർമിപ്പിക്കാനുമുള്ളതാണ് വനിതാദിനം. തുല്യതയിലേക്കുള്ള പാതയിലാണ് നമ്മുടെ സമൂഹമെങ്കിലും ഇന്നും സ്ത്രീകൾ നിരവധി അസമത്വങ്ങൾ നേരിടുന്നുണ്ട്. ജോലി സ്ഥലത്തെ വിവേചനം,ലൈംഗികമായ അതിക്രമങ്ങൾ,വിദ്യാഭ്യാസ-ആരോഗ്യരംഗങ്ങളിലെ അസമത്വം എന്നിവയൊക്കെ പ്രശ്നങ്ങളായി നിലനിൽക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളിലേക്കൊക്കെയുള്ള ഒരു ഓർമപ്പെടുത്തൽ എന്ന രീതിയിൽ വനിതാദിനത്തിന് എന്നും പ്രസക്തിയുണ്ട്.
കേരളത്തിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് എന്തുതോന്നുന്നു?
എന്റെ രീതി അനുസരിച്ച് വ്യക്തിപരമായ അഭിപ്രായങ്ങളോ നിരീക്ഷണങ്ങളോ പങ്കുവെക്കാറില്ല. എങ്കിലും കൈവശമുള്ള വിവരങ്ങൾ വെച്ച് കേരളത്തിലെ സ്ത്രീകളെക്കുറിച്ച് ചിലത് പറയാം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഉയർന്ന ലിംഗനീതി നിലനിൽക്കുന്നുണ്ട്. ഉയർന്ന വിദ്യാഭ്യാസവും തൊഴിലിടങ്ങളിലെ ഉയർന്ന പങ്കാളിത്തവും മലയാളി സ്ത്രീകൾക്ക് ലഭിക്കുന്നുണ്ട്. മാതൃദായക കുടുംബ സംവിധാനമായതിനാൽ സ്ത്രീകൾക്ക് പ്രത്യേക അവകാശവും സംരക്ഷണങ്ങളും കേരളത്തിലെ കുടുംബങ്ങളിലുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും മലയാളി സ്ത്രീകൾ പലതരം വെല്ലുവിളികൾ നേരിടുന്നുണ്ട്. ലിംഗപരമായ അതിക്രമങ്ങളും അസമത്വങ്ങളും സാമൂഹികക്രമം കൊണ്ടുണ്ടായ നിയന്ത്രണങ്ങളുമൊക്കെ അവരെ ബാധിക്കുന്നുണ്ട്. രാഷ്ട്രീയ രംഗത്ത് ഇന്നും മലയാളി സ്ത്രീകൾക്ക് വലിയ അവസരങ്ങളില്ല. സാമ്പത്തിക-ആരോഗ്യരംഗങ്ങളിലും വിവേചനമുണ്ട്. എങ്കിലും അസമത്വങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ കേരളത്തിലുണ്ടാവുന്നു എന്നത് ശുഭോദർക്കമാണ്. മലയാളി സ്ത്രീകൾ അവരുടെ അവകാശങ്ങൾ തിരിച്ചറിയുന്നു എന്നതും സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്.
തുല്യത കൈവരിക്കാനാണ് അവരുടെ പോരാട്ടം. അതിൽ അവർ എവിടെയെത്തിയെന്നാണ് തോന്നുന്നത്?
ഇതൊരു ദീർഘകാല പോരാട്ടമായി കാണണം. വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും സർക്കാരിൽനിന്നുമൊക്കെ അതിനുള്ള ശ്രമങ്ങളുണ്ടാവണം. സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും അവരുടെ നേട്ടത്തിൽ സന്തോഷിക്കാനുമുള്ള സാമൂഹികപരിസരം ഉണ്ടായെങ്കിൽ തുല്യതയിലേക്കുള്ള പാത എളുപ്പമായിരിക്കും.
മലയാളി കുടുംബത്തിനകത്ത് ഇപ്പോൾ സ്ത്രീകളുടെ റോൾ എന്താണ്?
മലയാളി കുടുംബങ്ങളിലെ സ്ത്രീകളുടെ പങ്ക് കാലക്രമേണ വികസിച്ചുകൊണ്ടിരിക്കുന്നുണ്ട്. വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ, സ്വയംഭരണം എന്നിവയിലേക്കുള്ള യാത്രയിൽ അവർ കൂടുതൽ മുന്നേറിയിട്ടുണ്ട്. എങ്കിലും ഗൃഹപരിപാലനത്തിന്റെയും കുടുംബപരിചരണത്തിന്റെയും കെട്ടുപാടുകളിൽ അവർ ഇപ്പോഴും കുരുങ്ങി കിടക്കുന്നുണ്ട്. കാലാകാലങ്ങളായി പുരുഷൻമാരാണ് കുടുംബത്തിലെ അന്നദാതാക്കൾ. എങ്കിലും ഈ റോളും ഇപ്പോൾ സ്ത്രീകൾ ഏറ്റെടുത്തുകഴിഞ്ഞു. അതുകൊണ്ടുതന്നെ കുടുംബത്തിൽ കാര്യങ്ങൾ തീരുമാനിക്കാനുള്ള പദവിയിലേക്ക് അവർക്കും പ്രവേശനം കിട്ടിയിരിക്കുന്നു. മലയാളി സ്ത്രീകൾ ഉയർന്ന ജോലിയും വിദ്യാഭ്യാസവും നേടുന്നതുവഴി കുടുംബത്തിന്റെ അധികാര ഘടനയിൽ കാതലായ മാറ്റങ്ങൾ വന്നിട്ടുണ്ട്. കലാരംഗത്തും സാമൂഹിക പ്രവർത്തനങ്ങളിലും സ്ത്രീകൾ കൂടുതലായി ഇടപെടുന്നുണ്ട്. അതുകൊണ്ടുതന്നെ സാമൂഹികരംഗത്ത് അവരുടെ ശബ്ദം കൂടുതൽ മുഴങ്ങിക്കേൾക്കുന്നു.
ആണുങ്ങൾ എന്തൊക്കെ കാര്യങ്ങളിലാണ് മലയാളി കുടുംബങ്ങളിൽ മേൽക്കോയ്മ കാണിക്കുന്നത്?
ലിംഗപരമായ അധീശത്വ സ്വഭാവം പുരോഗമനപരമായ സമൂഹത്തിന് ചേർന്നതല്ല. ലോകത്തെ ഏതൊരു സമൂഹത്തെയും പോലെ മലയാളി കുടുംബങ്ങളിലും ഓരോ വ്യക്തികൾക്കും വ്യത്യസ്തമായ കഴിവുകളും ശേഷികളുമുണ്ട്. എങ്കിലും ചില അവസരങ്ങൾ പുരുഷൻമാർക്ക് മാത്രമായി നീക്കി വെക്കപ്പെട്ടിരിക്കുന്നു. ജെൻഡർ വേർതിരിവുകളില്ലാതെ ഓരോ വ്യക്തിയുടെ കഴിവും സമൂഹത്തിനായി വിനിയോഗിക്കുകയാണ് വേണ്ടത്. വിഭവങ്ങളും അവസരങ്ങളും തുല്യമായി ഉപയോഗിക്കാൻ എല്ലാവർക്കും അവസരം കിട്ടണം.
കേരളത്തിലെ സ്ത്രീകൾക്ക് എത്രത്തോളം സാമ്പത്തികസ്വാതന്ത്ര്യമുണ്ട്?
സാമ്പത്തിക സ്വാതന്ത്ര്യത്തിൽ മലയാളി സ്ത്രീകൾ ക്രമാനുഗതമായ പുരോഗതി കൈവരിക്കുന്നുണ്ട്. 2018-19ലെ നാഷണൽ സാമ്പിൾ സർവേ റിപ്പോർട്ട് പ്രകാരം കേരളത്തിലെ സ്ത്രീ തൊഴിലാളികളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 36.5 ശതമാനമാണ്. ദേശീയ ശരാശരി 22.5 ശതമാനമാണെന്ന് ഓർക്കണം. പുരുഷൻമാർ മാത്രം കൈയടക്കി വെച്ചിരിക്കുന്ന പല തൊഴിൽ മേഖലകളിലും മലയാളി സ്ത്രീകൾ ധൈര്യസമേതം കടന്നുവന്നിട്ടുണ്ട്. ഉദാഹരണത്തിന് സേവനമേഖലയിലെ സ്ത്രീപങ്കാളിത്തം. കുടുംബശ്രീ പോലുള്ള സർക്കാർ പദ്ധതികൾ അവരുടെ തൊഴിൽ പങ്കാളിത്തം നന്നായി ഉയർത്തിയിട്ടുണ്ട്. ഇങ്ങനെ ശുഭകരമായ ധാരാളം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സാമ്പത്തികസ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയിൽ സ്ത്രീകൾ ഇപ്പോഴും പല പ്രതിബന്ധങ്ങളും നേരിടുന്നുണ്ട്. കുറഞ്ഞ കൂലിയും തൊഴിലിടത്തെ വേർതിരിവും അവരുടെ പ്രതിസന്ധികളായി തുടരുന്നു.
രാഷ്ട്രീയ-ഭരണ രംഗങ്ങളിൽ സ്ത്രീപങ്കാളിത്തതിൽ ഇനിയും മാറ്റം വരാനില്ലേ?
ഈ രണ്ട് രംഗങ്ങളിലും ഭാവിയിൽ കൂടുതൽ സ്ത്രീകൾ കടന്നുവരുമെന്ന് തന്നെയാണ് പ്രതീക്ഷ. കേരളത്തിൽ സ്ത്രീകളെ മുന്നിലെത്തിക്കാനുള്ള പല പദ്ധതികളും നിലവിലുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് സ്ത്രീകൾക്കായി സീറ്റ് സംവരണം നടപ്പിലാക്കിയിട്ടുണ്ട്. അതുവഴി പ്രാദേശികതലത്തിൽ കൂടുതൽ സ്ത്രീകൾ അധികാരത്തിലെത്തിയിട്ടുണ്ട്. കൂടുതൽ സ്ത്രീകൾ നേതൃത്വപരമായ റോളുകളിൽ ഉണ്ടാവുന്നത് മികച്ച തീരുമാനങ്ങളെടുക്കുന്നതിലേക്ക് നയിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. എങ്കിലും ഈ മേഖലയിൽ തുല്യതയിലേക്ക് എത്തണമെങ്കിൽ സ്ത്രീകൾ ഇനിയും നിരവധി കടമ്പകൾ മറികടക്കേണ്ടിയിരിക്കുന്നു. വിവേചനവും അവഹേളനവും നേരിടുമ്പോൾ ഇത്തരമൊരു മുന്നേറ്റം എളുപ്പമാവില്ല.
മലയാള സിനിമാരംഗത്ത് നാല്- അഞ്ച് വർഷങ്ങൾക്ക് മുന്നേ ഒരു നടിക്കെതിരെ ആക്രമണമുണ്ടായി. ഈ കേസ് വന്നപ്പോൾ സ്ത്രീ സമൂഹത്തിൽനിന്ന് പോലും ആക്രമണത്തിനിരയായ നടിക്ക് വേണ്ടത്ര പിന്തുണ കിട്ടിയെന്ന് കരുതുന്നുണ്ടോ?
നടിക്കെതിരെ ആക്രമണമുണ്ടായത് 2017ലാണ്. അത് സമൂഹത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു. സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടുന്നവരും സമൂഹത്തിലെ വലിയൊരു വിഭാഗമാളുകളും ഈ അക്രമത്തിനെതിരെ ശബ്ദമുയർത്തിയിട്ടുണ്ട്. പല സംഘടനകളിൽനിന്നും വ്യക്തികളിൽനിന്നും നടിക്ക് പിന്തുണ കിട്ടിയിട്ടുണ്ട്. ഈയൊരു ആക്രമണം സിനിമമേഖലയിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് വ്യാപകമായ ചർച്ചകൾക്ക് വഴിതെളിച്ചു എന്നത് മറ്റൊരു കാര്യം. അതിജീവിതയെ മിക്കവരും പിന്തുണച്ചു എങ്കിലും അവരെ കുറ്റപ്പെടുത്താനും ചിലരുണ്ടായി എന്നത് കാണാതെ പോകരുത്. ഇത്തരം അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് നിരുപാധിക പിന്തുണ നൽകാനുള്ള പക്വതയും വിവേകവും സമൂഹത്തിനുണ്ടാവണമെന്നാണ് അത്തരം വാദങ്ങൾ ഓർമിപ്പിക്കുന്നത്. ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് അർഹിക്കുന്ന നീതി ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടത് നമ്മുടെ കടമയാണ്.
ലൈംഗികമായ ദാരിദ്ര്യം അനുഭവിക്കുന്നവരാണ് മലയാളി പുരുഷൻമാരിൽ പലരുമെന്ന് കരുതുന്നുണ്ടോ?ഇതാണോ ഇവിടെയുണ്ടാവുന്ന ലൈംഗികാതിക്രമങ്ങൾക്ക് കാരണം?
ലൈംഗികാതിക്രമങ്ങൾക്ക് നിരവധി സങ്കീർണമായ കാരണങ്ങളുണ്ട്.അധികാര സന്തുലനമില്ലായ്മയും സാംസ്കാരികവും സാമൂഹികവുമായ ചട്ടങ്ങളുമൊക്കെ അതിലേക്ക് നയിക്കുന്നുണ്ട്.അതിനൊപ്പം വ്യക്തികളുടെ മനോവൈകല്യങ്ങളും. എന്നിരിക്കിലും മലയാളി പുരുഷൻമാരിൽ ചെറിയ ശതമാനം പേരെങ്കിലും ലൈംഗികമായ നൈരാശ്യവും അസന്തുഷ്ടിയും അനുഭവിക്കുന്നുണ്ട്. പക്ഷേ ഓർക്കേണ്ടത് ഇത് ലൈംഗികാതിക്രമങ്ങൾക്കുള്ള ന്യായീകരണമല്ലെന്നതാണ്. മറ്റൊരു വ്യക്തിക്ക് മേലുള്ള അമിതമായ അധികാരവും അവരെ നിയന്ത്രണത്തിൽ നിർത്താനുള്ള ശ്രമങ്ങളുമൊക്കെ ലൈംഗികാതിക്രമത്തിലേക്ക് നയിക്കുന്നുണ്ട്.ഇത്തരം കാര്യങ്ങളിൽ ശരിയായ വിദ്യാഭ്യാസവും നിയമപരമായ അവബോധവുമൊക്കെ ഉണ്ടാക്കിയെടുത്ത് അതിക്രമങ്ങൾ തടയുക തന്നെ വേണം.
ഏതൊക്കെ തരം സ്ത്രീകളെയാണ് താങ്കൾ ഇതുവരെ കണ്ടിട്ടുള്ളത്?
ലോകത്ത് പലതരത്തിലുള്ള സ്ത്രീകളുണ്ട്. എല്ലാവർക്കും അവരുടെതായ സവിശേഷവ്യക്തിത്വവും അനുഭവങ്ങളും കാഴ്ചപ്പാടുകളുമുണ്ട്. പലതരം സാംസ്കാരിക അന്തരീക്ഷത്തിൽനിന്നും വരുന്നവരാണ് അവർ. പലതരം ജീവിത സാഹചര്യമാണ് അവരെ വേറിട്ട് നിർത്തുന്നത്. അവരിൽ ഉയർന്ന പദവിയിലിരിക്കുന്നവരുണ്ട്,ശാസ്ത്രജ്ഞരുണ്ട് കലാകാരികളുണ്ട്.ചിലർ അന്തർമുഖരാണ്.ചിലർ ആത്മവിശ്വാസമുള്ളവരും ആകർഷകമായി പെരുമാറാൻ കഴിയുന്നവരുമാണ്. ചിലർക്ക് അത്ര ആത്മവിശ്വാസം കാണാറില്ല. ഏറ്റവും പ്രധാനം നമ്മൾ കാണുന്ന എല്ലാതരം സ്ത്രീകളെയും കഴിയാവുന്നത്ര ആദരിക്കുകയും അവരുടെ സംഭാവനകളെ ബഹുമാനിക്കുകയുമാണ്.
കേരളത്തിൽ ഒരു സംഭവമുണ്ടായാൽ അതിലൊരു ഭാഗത്തൊരു സ്തീ ആയതുകൊണ്ട് മാത്രം സമൂഹം കൂടുതൽ കുറ്റപ്പെടുത്താറുണ്ടോ?
നിർഭാഗ്യകരമാണിത്. പല സംഭവങ്ങളിലും ഒരു ഭാഗത്ത് സ്ത്രീകളാണെങ്കിൽ പുരുഷൻമാരെക്കാൾ കുറ്റപ്പെടുത്തലുകൾ സമൂഹത്തിന്റെ ഭാഗത്തുനിന്ന് സ്ത്രീകൾ കേൾക്കുന്നുണ്ട്. അതിൽ അവർ ഒരു ഇരയാണെങ്കിൽ പോലും സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റമില്ല. സ്ത്രീകൾ വൈകാരികമായും ശാരീരികമായും പുരുഷൻമാരേക്കാൾ താഴെയാണെന്ന ചിന്തയാണ് ഇതിനൊരു കാരണം. ലൈംഗികാതിക്രമങ്ങൾക്ക് ഇരയായാൽ പോലും അവൾ കുറ്റപ്പെടുത്തൽ കേൾക്കേണ്ടി വരുന്നു.അതും സംഭവത്തിലെ കുറ്റവാളിയേക്കാൾ കൂടുതൽ. അവളുടെ സ്വഭാവത്തെക്കുറിച്ചും തിരഞ്ഞെടുപ്പുകളെക്കുറിച്ചുമൊക്കെ ചോദ്യങ്ങൾ ഉയരും. ഇതൊരു സദാചാര പ്രശ്നമായി മാറ്റിയെടുക്കും. അവളുടെ ധാർമികവശം മോശമാണെന്ന് പ്രചരിപ്പിക്കും. അവരുടെ സമ്മതത്തോടെയാവും ശാരീരികബന്ധമുണ്ടായതെന്ന് പറയും.ഇത് വളരെ മോശമാണ്. അക്രമത്തിനിരയായ സ്ത്രീയുടെ മനോനില കൂടുതൽ തകർക്കാനേ ഇതുപകരിക്കൂ.
സ്ത്രീ ആയതുകൊണ്ട് മാത്രം സൈബർ ഇടത്തിലും കൂടുതൽ ആക്രമിക്കപ്പെടുന്നുണ്ട് ?
സൈബർ ഇടത്തിൽ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാവുന്നത് കൂടുതലും സ്ത്രീകളാണ്. സമൂഹത്തിൽ ആഴത്തിൽ വേരോടിയ ചില കാഴ്ചപ്പാടുകളും ലിംഗപരമായ അതിക്രമങ്ങളും അസമത്വവുമൊക്കെയാണ് ഇതിനൊരു പ്രധാനകാരണം. സ്ത്രീ ഒരു ലൈംഗികോപകരണമാണെന്ന പുരുഷകാഴ്ചപ്പാട് ഇത്തരം ചിന്തയിലേക്ക് നയിക്കുന്നുണ്ട്. ഇത് നമ്മുടെ സമൂഹത്തിലും മാധ്യമങ്ങളിലും പരസ്യങ്ങളിലുമൊക്കെ ആഴത്തിൽ വേരോടിയിരിക്കുന്നു.അതുവഴി സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങളുണ്ടാവുന്നു. മറ്റൊന്ന് പൊതുവിഷയങ്ങളെക്കുറിച്ചുള്ള ഒരു ചർച്ചയിൽ ഒരു സ്ത്രീ ഇടപെട്ട് സംസാരിക്കുമ്പോൾ അവർക്കെതിരെ ലൈംഗിക ചുവയോടെയുള്ള കമന്റുകൾ ഇടുന്നതാണ്. അങ്ങനെ അവരുടെ വായടപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.പ്രധാന ചർച്ചകളിൽനിന്ന് ഇതുവഴി സ്ത്രീ സമൂഹത്തെ അകറ്റിനിർത്തുന്നു.എന്തായാലും ഓൺലൈൻ ഇടത്തിലുള്ള ഇത്തരം അതിക്രമങ്ങൾ ഗൗരവമായി കാണാനും അതിനെതിരായ നടപടികളെടുക്കാനുമുള്ള ശ്രമങ്ങളുണ്ടാവണം.നിയമങ്ങളിൽ അതിന് അനുസരിച്ചുള്ള പരിഷ്കരണങ്ങളുണ്ടാവണം. അതുവഴി സൈബർ ഇടത്തിൽ സ്ത്രീകൾക്ക് നിർഭയമായി ഇടപെടാനുള്ള സാഹചര്യം ഒരുക്കണം.
കേരളത്തിൽ എന്തുകൊണ്ടാവും ഇതുവരെ ഒരു സ്ത്രീ മുഖ്യമന്ത്രി ആവാതിരുന്നത്?
ഉയർന്ന സാക്ഷരതാ നിലവാരവും സ്ത്രീകളുടെ പൊതുപങ്കാളിത്തത്തിലെ വർധനവുംകൊണ്ട് ശ്രദ്ധേയമായ സമൂഹമാണ് കേരളത്തിലുള്ളതെങ്കിലും സംസ്ഥാനത്തിന് ഇതുവരെ ഒരു വനിതാമുഖ്യമന്ത്രി ഉണ്ടായില്ല എന്നത് യാഥാർത്ഥ്യമാണ്. ഇതിന് തോന്നുന്ന ചില കാരണങ്ങൾ പറയാം.
ലിംഗനീതി ഇല്ലായ്മ- പലമേഖലകളിലും സ്ത്രീ-പുരുഷ തുല്യത ഉണ്ടായിട്ടുണ്ടെങ്കിലും ചിലയിടങ്ങളിൽ ഇപ്പോഴും അസമത്വം നിലനിൽക്കുന്നുണ്ട്.
രാഷ്ട്രീയ പാർട്ടികളിലെ പുരുഷമേൽക്കോയ്മ- ലോകത്തിന്റെ പലഭാഗത്തുമെന്ന പോലെ കേരളത്തിലും രാഷ്ട്രീയരംഗം പുരുഷൻമാരുടെ കുത്തകയാണ്. നേതൃത്വത്തിലേക്ക് എത്തണമെങ്കിൽ സ്ത്രീകൾ നിരവധി കടമ്പകൾ മറികടക്കേണ്ടതുണ്ട്.
പിന്തുണാ സംവിധാനത്തിന്റെ അഭാവം- രാഷ്ട്രീയ രംഗത്ത് വേണ്ടത്ര പിന്തുണ നേടാനുള്ള സംവിധാനം സ്ത്രീകൾക്കില്ല. അതിന് വഴികാട്ടാനോ സാമ്പത്തികമായി പിന്തുണയ്ക്കാനോ ആരുമില്ല.
അവസരമില്ലായ്മ-കേരളത്തിലെ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിലെത്താൻ സ്ത്രീകൾക്ക് അവസരം കുറവാണ്.
ഈ വെല്ലുവിളികളെ നേരിടാൻ സംഘടിതമായ ശ്രമങ്ങൾ കൂടിയേ തീരു. അതിനൊപ്പം നയങ്ങൾ മാറ്റാനും സ്ത്രീകൾക്ക് രാഷ്ട്രീയത്തിൽ കൂടുതൽ അവസരങ്ങൾ നൽകാനും രാഷ്ട്രീയ പാർട്ടികളും തയ്യാറാവണം.
വിവാഹമോചനനിരക്ക് കേരളത്തിൽ കൂടുന്നുണ്ട്. ഇത് സ്ത്രീകൾ കുടുംബത്തിനകത്ത് സ്വന്തം നിലപാടുകൾ ഉയർത്തിപ്പിടിക്കാൻ തന്റേടം നേടിയതുകൊണ്ടാണോ?
സാമൂഹികമായ പല കാരണങ്ങൾക്കൊപ്പം സ്ത്രീകൾ വ്യക്തിത്വം ഉയർത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്നതും അവർ സ്വന്തം കാലിൽനിൽക്കാൻ തുടങ്ങിയതും വിവാഹമോചനത്തിലേക്ക് നയിക്കുന്നുണ്ടാവും.അടുത്തിടെയായി സ്ത്രീകൾ വിദ്യാഭ്യാസ-തൊഴിൽ രംഗങ്ങളിൽ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സാമ്പത്തിക സ്വാശ്രയത്വവും തീരുമാനങ്ങളെടുക്കാനുള്ള കഴിവും അവർ സ്വായത്തമാക്കിക്കഴിഞ്ഞു. ഇതുകൊണ്ടുതന്നെ വിവാഹമോചനകാര്യത്തിൽ തീരുമാനമെടുക്കാൻ പഴയ പോലെ സ്ത്രീകൾ മടിക്കുന്നില്ല.
മൊബൈൽ ഫോൺ സ്ത്രീ ജീവിതത്തിൽ വലിയ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. അത് കേരളത്തിലെ സ്ത്രീകളുടെ ദാമ്പത്യബന്ധങ്ങളിൽ എന്തെങ്കിലും മാറ്റമുണ്ടാക്കിയോ?
ലോകത്താകെ എന്ന പോലെ കേരളത്തിലും സ്ത്രീകൾക്ക് അവരുടെ വ്യക്തി ജീവിതത്തിലും തൊഴിൽ ജീവിതത്തിലുമൊക്കെ മൊബൈലിന്റെ വരവ് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നുണ്ട്. സ്വയം തീരുമാനങ്ങളെടുക്കാനും ആഗ്രഹങ്ങൾ എത്തിപ്പിടിക്കാനുമൊക്കെ ഇത് അവരെ പ്രാപ്തരാക്കിയിട്ടുണ്ട്. ദാമ്പത്യ-കുടുംബ ബന്ധങ്ങളിലൊക്കെ ഇതിന്റെ സ്വാധീനം പ്രകടമാണ്.
എങ്കിലും, വൈവാഹിക ബന്ധങ്ങളിൽ മൊബൈൽ ഫോണുകളുടെ സ്വാധീനം സങ്കീർണ്ണമാണെന്നും സന്ദർഭത്തെയും വ്യക്തിഗത സാഹചര്യങ്ങളെയും ആശ്രയിച്ച് വളരെയധികം വ്യത്യാസപ്പെടാമെന്നതും ശ്രദ്ധിക്കേണ്ടതാണ്. മൊബൈൽ ഫോണുകൾ ശാക്തീകരണത്തിനുള്ള ഒരു ഉപകരണമായിരിക്കാം, എന്നാൽ അവ സംഘർഷത്തിന്റെയും നിയന്ത്രണത്തിന്റെയും ഉറവിടമാകാം. അതിനാൽ, ഈ വിഷയത്തെ സൂക്ഷ്മതയോടെയും സംവേദനക്ഷമതയോടെയും സമീപിക്കേണ്ടത് അത്യാവശ്യമാണ്.
മലയാളി സ്ത്രീയുടെ സൗന്ദര്യത്തെക്കുറിച്ച് നിരവധി എഴുത്തുകാർ കാൽപനികമായി എഴുതിയിട്ടുണ്ട്. എന്താണ് സ്തീ സൗന്ദര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്?
ഓരോയിടത്തെയും സ്ത്രീകൾക്ക് അവരുടേതായ സൗന്ദര്യമുണ്ട്. നീണ്ട മുടിയും തിളങ്ങുന്ന കണ്ണുകളുമൊക്കെയാണ് മലയാളി സ്ത്രീകളുടെ സൗന്ദര്യമെന്ന് എഴുതിയവരുണ്ട്. കരുത്തും ആത്മവിശ്വാസവുമാണ് അവരുടെ സൗന്ദര്യമെന്ന് വർണിച്ചവരുമുണ്ട്. അവരുടെ ബുദ്ധിശക്തിയെയും കാരുണ്യത്തെയും ദയാവായ്പിനെയും പുകഴ്ത്തിയവരുമുണ്ട്. എങ്കിലും ശാരീരികമായ ആകർഷണമല്ല സൗന്ദര്യത്തിന്റെ മാനദണ്ഡമെന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത്. വ്യക്തിത്വവും പെരുമാറ്റവുമാണ് സൗന്ദര്യത്തിന്റെ അളവുകോൽ. ആത്യന്തികമായി, മലയാളി സ്ത്രീയുടെ അല്ലെങ്കിൽ ഏതെങ്കിലും സ്ത്രീയുടെ സൗന്ദര്യം, ഉപരിപ്ലവമായ വിവരണങ്ങൾക്കപ്പുറമാണ്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]