
ബെംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുന്നേതന്നെ ബിജെപിയില്‍ വിമത ഭീഷണി ശക്തമായി. നിരവധി സീറ്റുകളിലാണ് നിലവില്‍ വിമത ഭീഷണി ഉയര്‍ന്നിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതില്‍ വലിയ സമ്മര്‍ദ്ദമുണ്ടെന്ന് ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗം ബിഎസ് യെദിയൂരപ്പ പറഞ്ഞു.
‘ഞങ്ങള്‍ക്ക് ജയിക്കാന്‍ കഴിയുന്ന സീറ്റുകളില്‍ മൂന്ന് മുതല്‍ അഞ്ച് സ്ഥാനാര്‍ത്ഥി മോഹികളുണ്ട്. ഓരോ മണ്ഡലത്തിലെയും രണ്ടോ മൂന്നോ പേരുടെ ചുരുക്കപ്പട്ടികയാണ് തയ്യാറാക്കുന്നത്. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശവും ജയസാധ്യതയും പരിഗണിച്ചാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥാനാര്‍ത്ഥി പട്ടികയാവും’, യെദിയൂരപ്പ പറഞ്ഞു.
കുറഞ്ഞത് 40 സീറ്റുകളിലെങ്കിലും വിമത ഭീഷണിയുണ്ട്. സീറ്റ് ലഭിച്ചില്ലെങ്കില്‍ വിമതനീക്കം നടത്തുമെന്ന് ചില നേതാക്കള്‍ പരസ്യമായി തന്നെ പറഞ്ഞുകഴിഞ്ഞു. 2019ല്‍ എംഎല്‍എമാരെ കൂറുമാറ്റിക്കൊടുത്ത് സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ സാധ്യമാക്കിയ രമേഷ് ജര്‍ക്കിഹോളി എംഎല്‍എയും ഇടഞ്ഞാണ് നില്‍ക്കുന്നത്. തന്റെ മൂന്ന് അനുയായികള്‍ക്ക് സീറ്റ് നല്‍കണമെന്നാണ് ജര്‍ക്കിഹോളിയുടെ ആവശ്യം. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ താന്‍ മത്സരിക്കാനിറങ്ങില്ലെന്നും ജര്‍ക്കിഹോളി ഭീഷണി മുഴക്കുന്നു.
റാനേബെന്നൂരില് തനിക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ബിജെപി എംഎല്‍സിയായ ആര് ശങ്കര്‍ പരസ്യമായി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ബഗല്‍കോട്ട് എംഎല്‍എ വീരണ്ണ ചരന്തിമതിതന്റെ സഹോദരന് മല്ലികാര്‍ജുന്‍ സീറ്റ് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രി മുരുഗേഷ് നിറാനിയും തന്റെ സഹോദരന് വേണ്ടി സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ തരത്തില്‍ വിവിധ മണ്ഡലങ്ങളില്‍ ബിജെപി നേതാക്കള്‍ക്ക് ആവശ്യങ്ങളുണ്ട്. ഇതെങ്ങനെ പരിഹരിക്കണമെന്നറിയാതെ ഉഴലുകയാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]