
നിലമ്പൂർ> വനം വകുപ്പിന്റെ അരുവാക്കോട് വനം ഡിപ്പോയിൽ 500 വർഷം പഴക്കമുള്ള ഈട്ടിത്തടി (ഇന്ത്യൻ റോഡ് വുഡ്) വിൽപ്പനയ്ക്ക്. ഗുണമേന്മയിൽ സി ഒന്ന് കയറ്റുമതി ഇനത്തിൽപ്പെട്ടതാണ് തടി. നിലമ്പൂർ -പെരുമ്പിലാവ് പാതയിൽ മാമ്പുഴയിൽ ഉണങ്ങിയ മരം വീടിന് ഭീഷണിയാണെന്ന പരാതി തുടർന്നാണ് വനംവകുപ്പ് മുറിച്ചെടുത്തത്.
തായ്ത്തടിക്ക് 6.9 മീറ്റർ നീളവും മധ്യഭാഗത്ത് 2.3 മീറ്റർ വണ്ണവും അടിഭാഗത്ത് 2.8 മീറ്റർ വണ്ണവുമുണ്ട്. മൊത്തം വ്യാസം 3.75 ഘനമീറ്റർ. നല്ല റോസ് നിറമുള്ള ലക്ഷണമൊത്ത ഈട്ടിത്തടി 20 കൊല്ലത്തിനിടെ ആദ്യമായാണ് ഡിപ്പോയിൽ എത്തുന്നതെന്ന് ഉദ്യോസ്ഥർ പറഞ്ഞു. ഡിപ്പോയിൽ ഇതിനുമുമ്പ് സി ഒന്ന് കയറ്റുമതി ഇനം ഈട്ടിത്തടി ലേലത്തിൽ വിറ്റത് ഘനമീറ്ററിന് 3.75 ലക്ഷം രൂപയ്ക്കാണ്. ശിഖരങ്ങളുടെ ചെറുകഷ്ണങ്ങൾ ഫർണിച്ചർ നിർമാണത്തിന് ഉതകുന്നതാണ്. അവയുടെ വില കൂടി കൂട്ടിയാൽ മൊത്തം 20 ലക്ഷം രൂപയിൽ കുറയില്ല.
ചെലവായ തുക, ജിഎസ്ടി എന്നിവ കുറച്ച് ബാക്കി പണം പൊതുമരാമത്ത് വകുപ്പിനുള്ളതാണ്. മെയ് മധ്യത്തിൽ ലേലംചെയ്യുമെന്ന് ഡിപ്പോ റേഞ്ച് ഓഫീസർ ഷെരീഫ് പനോലൻ പറഞ്ഞു. മുമ്പ് ചാലിയത്ത് വനംവകുപ്പ് ഭീമൻ ഈട്ടിത്തടി ലേലംചെയ്തിരുന്നു. 2018 ഡിസംബറിലാണ് ചാലിയം തടി ഡിപ്പോയിൽ 4.75 മീറ്റർ നീളവും 3.82 മീറ്റർ വണ്ണവുമുള്ള ഒറ്റത്തടി ലേലത്തിൽ പോയത്. ലോകത്ത് ഏറ്റവും കൂടുതൽ കടത്തപ്പെടുന്ന വൃക്ഷമായതിനാൽ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) 1998 ൽ വംശനാശ ഭീഷണി നേരിടുന്ന ജന്തു -സസ്യ വർഗങ്ങളുടെ റെഡ് ഡാറ്റ ബുക്കിൽ ഉൾപ്പെടുത്തിയതാണ് ഇന്ത്യൻ റോസ് വുഡ് എന്നറിയപ്പെടുന്ന ഈട്ടിമരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]