
കൊണ്ടോട്ടി > കരിപ്പൂർ വിമാനത്താവളംവഴി കടത്തിക്കൊണ്ടുവന്ന സ്വർണം കവർന്ന കേസിലെ പ്രതി ഒരുവർഷത്തിനുശേഷം പിടിയിൽ. 40 ലക്ഷത്തോളം രൂപയുടെ സ്വർണം കവർന്ന സംഭവത്തിൽ തൃശൂർ ചാലക്കുടി വേളുക്കര സ്വദേശി വാഴപ്പിള്ളി ജെയ്ൻ ജോസിനെ (32)യാണ് പ്രത്യേക അന്വേഷക സംഘം പിടികൂടിയത്.
2021 ഏപ്രിൽ ഒന്നിനാണ് സംഭവം. കോട്ടക്കൽ സ്വദേശിയായ യുവാവിനെ കൊണ്ടോട്ടി കൊട്ടപ്പുറത്തുവച്ച് വാഹനം തടഞ്ഞ് നിർത്തി മർദിച്ച് അവശനാക്കി തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇയാൾ കടത്തിയ സ്വർണവും മൊബൈൽ ഫോണും പണവും കവർന്നശേഷം വഴിയിൽ ഇറക്കിവിട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അഞ്ച് പ്രതികളെ കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ പിടികൂടിയിരുന്നു.
കവർച്ചാ സംഘം വന്ന കാറും കണ്ടെടുത്തിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷറഫ്, കൊണ്ടോട്ടി ഇൻസ്പെക്ടർ പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ തേഞ്ഞിപ്പലം എസ്ഐ സംഗീത് പുനത്തിൽ, പ്രത്യേക അന്വേഷക സംഘാംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്. ഉണ്ണികൃഷ്ണൻ മാരാത്ത്, പി സഞ്ജീവ്, രതീഷ് ഒളരിയൻ, രാജേഷ്, രവീന്ദ്രൻ, ബിജു എന്നിവരാണ് ചാലക്കുടി പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]